പപ്പേട്ടന്റെ സ്വന്തം കഫേ
Last Updated:
ഒരാഴ്ചയായി കൊച്ചി പനമ്പിള്ളി നഗറിൽ പപ്പേട്ടൻസ് കഫേ ഉയർന്നിട്ട്. പപ്പേട്ടനെന്നാൽ, പദ്മരാജൻ. കള്ളൻ പവിത്രനും, തൂവാനത്തുമ്പികളും, ഞാൻ ഗന്ധർവനുമെല്ലാം മലയാളി സിനിമാ പ്രേക്ഷകന് സമ്മാനിച്ച ചലച്ചിത്രകാരൻ. ഈ കഫെയിൽ വന്നാൽ, പദ്മരാജന്റെ ഓർമ്മകളിൽ മുഴുകാം. ഇഷ്ടമുള്ളത് നുണയാം, തേൻ മിട്ടായി മുതൽ, ചിരട്ട പുട്ടും മീൻ കറിയും വരെ. അൽപ്പം പപ്പേട്ടൻ എഫ്ഫക്റ്റ് തലയ്ക്കു പിടിച്ച കടുത്ത ആരാധകനാണ് കഫെയുടെ ഉടമ ശബരി വിശ്വം. സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടർ.

"ഞാനും എന്റെ സുഹൃത്തുക്കളും പദ്മരാജൻ സാറിനെ ഇഷ്ടപ്പെടുന്നവരാണ്. ഞങ്ങളുടെ വൈകുന്നേര ചർച്ചകളിലാണ് ഇങ്ങനെയൊരു കഫേ തുടങ്ങുന്നതിന്റെ ചിന്ത ആരംഭിക്കുന്നത്. ഇപ്പൊ ഇവിടുത്തെ അതിഥികളും അതിഷ്ടപ്പെടുന്നു. ഫേസ്ബുക്കിൽ ഞങ്ങൾക്ക് പേജ് ഉണ്ട്. അവിടെ എല്ലാ ദിവസവും വരുന്നവരുടെ ചിത്രങ്ങൾ പപ്പേട്ടന്റെ അതിഥികളെന്ന പേരിൽ പോസ്റ്റ് ചെയ്യാറുണ്ട്. അതവർക്കും സന്തോഷം നൽകുന്നു. വരുന്നവർ പദ്മരാജൻ സാറിന്റെ പുസ്തകങ്ങളെക്കുറിച്ചും മറ്റും അന്വേഷിക്കാറുണ്ട്. എല്ലാവർക്കും ഒരു തൂവാനത്തുമ്പി കാലത്തേക്ക് മടങ്ങിയ ഫീലാണ്," ശബരി പറയുന്നു.
advertisement

ശബരി വിശ്വം
അതിഥികളുടെ കൂട്ടത്തിൽ ഒരു ദിവസം നിർമ്മാതാവ് സാന്ദ്ര തോമസും ഉണ്ടായിരുന്നു. പഴയകാലത്തെ നാടൻ മിഠായികൾ കൂടി ഉണ്ടെങ്കിൽ നന്നാവും എന്ന് പറഞ്ഞത് സാന്ദ്രയാണ്. "അങ്ങനെ ഞങ്ങൾ തേൻ മിഠായിയും, കപ്പലണ്ടി മിഠായിയും, പുളി മിഠായിയുമെല്ലാം നിരത്തി. ഓഫീസിൽ നിന്നും ചെറിയൊരു ഇടവേളയെടുക്കാൻ വരുന്നവർക്ക് അതൊരാശ്വാസമാണ്. ഗൃഹാതുരത്വം ഉണർത്തുന്ന കാര്യങ്ങൾ. പിന്നെ ഇവിടെ വരുന്നവർക്കെല്ലാം സിനിമ ഇഷ്ടമാണ്. ആർക്കും നെഗറ്റിവിറ്റി ഇല്ല." മറ്റു ചലച്ചിത്ര പ്രവർത്തകരും ഇവിടെയെത്താറുണ്ട്.
advertisement
കാൽഷ്യമെന്ന ഷോർട് ഫിലിം സംവിധാനം ചെയ്ത ശബരിയുടെ അടുത്ത ചിത്രത്തിന്റെ പണിപ്പുരയും ഇവിടെയുണ്ട്. "സ്ക്രിപ്റ്റ് എഴുത്ത് തുടങ്ങിയിട്ടുണ്ട്. ഫൈനൽ ആയാൽ ഒരു നോർത്ത് ഇന്ത്യൻ ടൂറുമുണ്ട്." പിന്നെ പപ്പേട്ടന്റെ കഫെയിൽ പഴമ ചോരാതെ പുതുമകൾ കൊണ്ട് വരണം.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 17, 2018 7:41 PM IST