'പാക് താരങ്ങൾ പരിപാടിയിൽ ക്ഷണിക്കാതെ നുഴഞ്ഞു കയറിയവർ'; വിചിത്ര വിശദീകരണവുമായി ദുബായ് മലയാളി സംഘടന
- Published by:Sneha Reghu
- news18-malayalam
- Written by:Chandrakanth viswanath
Last Updated:
ഷാഹിദ് അഫ്രിദി സംസാരിക്കുന്നതിനെ ആരവത്തോടെ പ്രോത്സാഹിപ്പിക്കുന്നത് പുറത്തുവന്ന ദൃശ്യങ്ങളിൽ വ്യക്തമായിരിക്കെയാണ് ഈ ന്യായീകരണം എന്നതാണ് വസ്തുത
പാകിസ്ഥാൻ പിന്തുണയുള്ള ഭീകരർ 26 നിരപരാധികളെ കൂട്ടക്കൊല ചെയ്ത പഹൽഗാം ആക്രമണത്തിന്റെ പിന്നാലെ ഇന്ത്യയെ പരിഹസിച്ച ക്രിക്കറ്റ് താരം ഷാഹിദ് അഫ്രിദിക്ക് സ്വീകരണം ഒരുക്കിയതിൽ വിശദീകരണവുമായി സംഘാടകരായ മലയാളി സംഘടന. അതേവേദിയിൽ മറ്റൊരു പരിപാടിക്ക് വന്ന താരങ്ങൾ ആരും ക്ഷണിക്കാതെ തങ്ങളുടെ പരിപാടിയിലേക്ക് കടന്നു കയറുകയായിരുന്നു എന്ന വിചിത്രന്യായീകരണമാണ് സംഘാടകർ നിരത്തുന്നത്.
അവരുടെ പെട്ടെന്നുണ്ടായ ഈ പ്രവർത്തിയിൽ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല എന്നും സംഘാടക സമിതി പുറത്തിറക്കിയ വിശദീകരണത്തിൽ പറയുന്നു. ഈ പ്രവർത്തി കാരണം ആർക്കെങ്കിലും എന്തെങ്കിലും ആശയക്കുഴപ്പവും ഉണ്ടായിട്ടുണ്ടെങ്കിൽ അതിന് ഖേദം പ്രകടിപ്പിക്കുന്നു എന്നും അവർ പറയുന്നു.
സംഘാടകസമിതിയുമായി ബന്ധപ്പെട്ടവർ ഷാഹിദ് അഫ്രിദിയെ വേദിയിലേക്ക് ആനയിച്ചുകൊണ്ട് പോകുന്നതും അവർക്ക് സംസാരിക്കാനായി മൈക്ക് നൽകുന്നതും അവർ സംസാരിക്കുന്നതിനെ ആരവത്തോടെ പ്രോത്സാഹിപ്പിക്കുന്നതും പുറത്തുവന്ന ദൃശ്യങ്ങളിൽ വ്യക്തമായിരിക്കെയാണ് ഈ ന്യായീകരണം എന്നതാണ് വസ്തുത.
വിവേക് ജയകുമാർ പ്രസിഡൻ്റും ആദർശ് നാസർ ജനറൽ സെക്രട്ടറിയും റിസ്വാൻ മൂപ്പൻ ജോയിൻ്റ് സെക്രട്ടറിയുമായ കൊച്ചിൻ യൂണിവേഴ്സിറ്റി ബിടെക് അലൂമിനി(CUBAA)യാണ് ഇതിൻ്റെ സംഘടകർ.
advertisement
സംഘാടകർ പുറത്തിറക്കിയ ഇംഗ്ലീഷ് പത്രക്കുറിപ്പിന്റെ മലയാള പരിഭാഷ
മെയ് 25 ന് ദുബായിലെ പാകിസ്ഥാൻ അസോസിയേഷൻ ദുബായ് (PAD) ഓഡിറ്റോറിയത്തിൽ നടന്ന അന്തർ കലാലയ ഡാൻസ് മത്സരം ഓർമ്മച്ചുവടുകൾ സീസൺ 2-വിൽ അയൽ രാജ്യത്തെ രണ്ട് ക്രിക്കറ്റ് താരങ്ങളുടെ സാന്നിദ്ധ്യം സംബന്ധിച്ച് ഉയർന്നിട്ടുള്ള ചില ആശങ്കകൾക്ക് ഔപചാരികമായ മറുപടി നൽകാൻ കൊച്ചിൻ യൂണിവേഴ്സിറ്റി ബിടെക് അലൂമിനി(CUBAA) ആഗ്രഹിക്കുന്നു.
ഇന്ത്യയും അയൽ രാജ്യവും തമ്മിൽ ഇപ്പോൾ നിലനിൽക്കുന്ന പ്രശ്നങ്ങൾ തുടങ്ങുന്നതിന് വളരെ മുമ്പ് തന്നെ പ്രസ്തുത സ്ഥലം പ്രസ്തുത പരിപാടിയുടെ വേദിയായി ബുക്ക് ചെയ്യുകയും
advertisement
2025 ഏപ്രിൽ അഞ്ചിന് തന്നെ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
വേദി ലഭിക്കുന്നതിനുള്ള സൗകര്യമനുസരിച്ച് കഴിഞ്ഞവർഷവും ഈ പരിപാടിയുടെ സീസൺ ഒന്നിനും ഇതുതന്നെയായിരുന്നു വേദി. ഞങ്ങളുടെ പരിപാടിയുടെ സമയമായപ്പോഴേക്കും നയതന്ത്രപരമായ സംഘർഷങ്ങൾക്ക് അയവ് വന്നിരുന്നു.
പെട്ടെന്ന് മറ്റൊരു വേദി കണ്ടുപിടിക്കുന്നത് അസാധ്യമായതിനാൽ അതേ വേദിയിൽ തന്നെ മുൻ നിശ്ചയിച്ച പ്രകാരം പരിപാടിയുമായി ഞങ്ങൾ മുന്നോട്ടു പോവുകയായിരുന്നു. ഞങ്ങളുടെ പരിപാടി നടക്കുന്ന മെയ് 25ന് തന്നെ മുമ്പ് സൂചിപ്പിച്ച ക്രിക്കറ്റ് താരങ്ങൾ ഗിന്നസ് വേൾഡ് റെക്കോഡ് ഫോർ ലാർജസ്റ്റ് യുഎഇ ഫ്ലാഗ് വിത്ത് ഹാൻഡ് പ്രിന്റ്സ് എന്ന പരിപാടിയുമായി ബന്ധപ്പെട്ട് അതേ വേദി സന്ദർശിച്ചിരുന്നു.
advertisement
ഇക്കാര്യം യുഎഇയിലെ പ്രധാന ദിനപത്രമായ ഗൾഫ് ന്യൂസ് മെയ് 27 ൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പ്രസ്തുത ഫ്ലാഗ് (പതാക) ഞങ്ങളുടെ പരിപാടി നടന്ന ഓഡിറ്റോറിയത്തിന്റെ മുമ്പാകെ പ്രദർശിപ്പിക്കുകയും ചെയ്തിരുന്നു.
ഞങ്ങളുടെ പരിപാടി അവസാനിക്കുന്ന സമയം ആരും വിളിക്കാതെയും മുൻകൂട്ടി അറിയിക്കാതെയും ക്രിക്കറ്റ് താരങ്ങൾ ഞങ്ങളുടെ പരിപാടിയിലേക്ക് കടന്നു വരികയായിരുന്നു. ഞങ്ങളോ സംഘാടകസമിതിയിലെ ഏതെങ്കിലും അംഗമോ ഔദ്യോഗിക ഭാരവാഹികളോ അലുമ്നി അംഗങ്ങളോ അവരെ വേദിയിലേക്ക് ക്ഷണിക്കുകയോ ആനയിക്കുകയോ ചെയ്തിട്ടില്ല. ഞങ്ങൾ ഔദ്യോഗികമായി പ്രസിദ്ധീകരിച്ച പരിപാടിയിൽ ഇവർ അതിഥികളായി ഇല്ല എന്നത് ഞങ്ങളുടെ വാദത്തിന് പിന്തുണ നൽകുന്നു.
advertisement
എന്നാൽ പൊടുന്നനെയുള്ള അവരുടെ വരവിന്റെ പ്രത്യേകത കൊണ്ട് ഞൊടിയിടയിൽ ഞങ്ങൾക്ക് അവരെ തടയാനോ ആൾക്കൂട്ടത്തിന്റെ പ്രതികരണം നിയന്ത്രിക്കാനോ സാധിച്ചില്ല. ഇത്തരത്തിൽ അപ്രതീക്ഷിതമായ ഒരു സംഭവവികാസം കൊണ്ട് പങ്കെടുത്തവർക്കോ പിന്തുണയ്ക്കുന്നവർക്കോ പരിപാടിക്ക് വന്നവർക്കോ എന്തെങ്കിലും തരത്തിലുള്ള ആശയക്കുഴപ്പമോ അസൗകര്യമോ ഉണ്ടായതിൽ ഞങ്ങൾ ഖേദിക്കുന്നു.ഞങ്ങളുടെ ഈ പ്രവർത്തികൊണ്ട് ആർക്കെങ്കിലും എന്തെങ്കിലും തരത്തിലുള്ള മുറിവേറ്റെങ്കിൽ ഖേദിക്കുന്നു.
അത് ഞങ്ങളുടെ ഉദ്ദേശിച്ചിരുന്നില്ല. അത്തരത്തിൽ ബാധിക്കപ്പെട്ടവരോട് ആത്മാർത്ഥമായി ഖേദം പ്രകടിപ്പിക്കുന്നു. എല്ലാത്തിനെയും ഉൾക്കൊള്ളുന്ന നമ്മുടെ രാജ്യത്തിന്റെ സാംസ്കാരിക ദിശാബോധം ഞങ്ങൾ തുടർന്നും പിന്തുടരും. ഇക്കാര്യത്തിൽ വലിയൊരു സമൂഹത്തിന്റെ പിന്തുണയും ഞങ്ങൾ പ്രതീക്ഷിക്കുന്നു.
advertisement
സംഘാടകസമിതി ഓർമചുവടുകൾ സീസൺ 2
Location :
Delhi
First Published :
May 31, 2025 6:41 AM IST
മലയാളം വാർത്തകൾ/ വാർത്ത/Gulf/
'പാക് താരങ്ങൾ പരിപാടിയിൽ ക്ഷണിക്കാതെ നുഴഞ്ഞു കയറിയവർ'; വിചിത്ര വിശദീകരണവുമായി ദുബായ് മലയാളി സംഘടന