ദുബായ്; കാമുകിക്ക് ഒരു പിറന്നാൾ 'സമ്മാനം' നൽകിയ കാമുകൻ അറസ്റ്റിൽ. യുഎഇ സ്വദേശിയായ യുവാവാണ് കാമുകി ആവശ്യപ്പെട്ട സമ്മാനം നൽകി ഒടുവിൽ ജയിലിൽ ആയത്. തന്‍റെ പിറന്നാൾ സമ്മാനമായി കാമുകി ഇയാളോട് ആവശ്യപ്പെട്ടത് ഒരു ഒട്ടകമായിരുന്നു. എന്നാൽ ഇതിനെ വാങ്ങാനുള്ള തുക ചിലവഴിക്കാനില്ലാതിരുന്ന യുവാവ് സമീപത്തെ ഫാമിൽ നിന്നും ഒട്ടകത്തെ മോഷ്ടിച്ചാണ് കാമുകിയുടെ ആഗ്രഹം സാധിച്ചു കൊടുത്തതെന്നാണ് യുഎഇ ദിനപത്രമായ അൽ ബയാൻ റിപ്പോർട്ട് ചെയ്യുന്നത്.
തന്‍റെ ഫാമിൽ പുതുതായി ജനിച്ച ഒട്ടകക്കുഞ്ഞിനെ കാണാനില്ലെന്ന് കാട്ടി ഫാം ഉടമ പരാതി നൽകിയതോടെയാണ് വേറിട്ട മോഷണക്കഥയുടെ ചുരുൾ അഴിയുന്നത്. എന്നാൽ മോഷണം പുറത്താകുമെന്ന് ഭയത്താൽ യുവാവും കാമുകിയും മറ്റൊരു പദ്ധതിയും തയ്യാറാക്കിയിരുന്നുവെന്നാണ് ബർദുബായ് പൊലീസ് സ്റ്റേഷൻ ഡയറക്ടർ ബ്രിഗേഡിയർ അബ്ദുള്ള ഖാദീം അറിയിച്ചത്. പൊലീസ് തേടിയെത്തുന്നതിന് മുമ്പ് തന്നെ തങ്ങളുടെ ഫാമിന് സമീപത്തായി ഒരു ഒട്ടകക്കുഞ്ഞിനെ കണ്ടെത്തിയെന്ന വിവരവുമായി പൊലീസിനെ സമീപിക്കുകയായിരുന്നു ഇവർ.
പൊലീസ് നൽകുന്ന വിവരം അനുസരിച്ച് ജനിച്ച് മണിക്കൂറുക്കൾക്കകം ഒരു ഒട്ടകത്തിന്‍റെ കുഞ്ഞിനെ കാണാതായി എന്ന പരാതി ലഭിച്ചിരുന്നു. പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം നടത്തിയെങ്കിലും പ്രതികളിലേക്കെത്താൻ വേണ്ട തെളിവുകൾ ഒന്നും ലഭിച്ചില്ല.
എന്നാൽ കുറച്ച് ദിവസങ്ങൾക്ക് ശേഷം തന്‍റെ ഫാമിന് സമീപം ഒരു ചെറിയ ഒട്ടകത്തെ കണ്ടുവെന്ന് ഒരു യുവാവ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്തു. ഇയാൾ നൽകിയ വിവരം അനുസരിച്ച് പൊലീസ് സംഘം ഫാമിലെത്തി പരിശോധന നടത്തിയെങ്കിലും ഇയാൾ പറഞ്ഞ കഥകൾ വിശ്വാസയോഗ്യമായി തോന്നിയില്ല. ഇതിന്‍റെ അടിസ്ഥാനത്തിൽ വിശദമായി അന്വേഷണം നടത്തിയതോടെയാണ് 'ഒട്ടകക്കള്ളൻ' കുടുങ്ങിയത്.
വാദിയുടെയും പ്രതിയുടെയും ഫാമുകൾ തമ്മിൽ മൂന്ന് കിലോമീറ്ററോളം ദൂരം ഉണ്ടായിരുന്നു. ഇത്രയും ദൂരം പുതുതായി ജനിച്ച ഒരു ഒട്ടകക്കുഞ്ഞിന് എത്താൻ കഴിയില്ലെന്നതാണ് സംഭവത്തിൽ വഴിത്തിരിവായത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ യുവാവ് കുറ്റസമ്മതം നടത്തുകയായിരുന്നു. കാമുകിക്ക് പിറന്നാൾ സമ്മാനം നൽകാനായാണ് വിലകൂടിയ-അപൂർവ്വ ഇനത്തിൽപ്പെട്ട ആ ഒട്ടകത്തെ മോഷ്ടിച്ചതെന്ന് യുവാവ് സമ്മതിക്കുകയായിരുന്നു. രാത്രിസമയത്ത് ഫാമിൽ കയറി മോഷണം നടത്തിയ ഇയാൾ പിടിക്കപ്പെടുമെന്ന ഭയത്താലാണ് ഒട്ടകത്തെ തന്‍റെ ഫാമിന് സമീപം കണ്ടെത്തിയതെന്ന കഥ മെനഞ്ഞതെന്ന കാര്യവും പൊലീസിനോട് സമ്മതിച്ചു.
ഒട്ടകത്തെ യഥാർത്ഥ അവകാശിക്ക് തന്നെ തിരിച്ചു നൽകിയെന്നാണ് ബ്രിഗേഡിയർ അറിയിച്ചത്. മോഷ്ടാവിനെയും കാമുകിയെയും തുടർനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷനായി അയച്ചു. മോഷണം, തെറ്റായ വിവരം നൽകൽ തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.