'ഇന്ത്യൻ സൈന്യത്തെ അപകീർത്തിപ്പെടുത്തുന്നത് അഭിപ്രായ സ്വാതന്ത്ര്യമല്ല'; രാഹുലിന്റെ ഹര്‍ജി തള്ളി അലഹബാദ് ഹൈക്കോടതി
- Published by:Sneha Reghu
- news18-malayalam
Last Updated:
2022-ൽ രാജസ്ഥാനിൽ ഒരു പത്രസമ്മേളനത്തിനിടെ അരുണാചൽ പ്രദേശിൽ ചൈനീസ് സൈന്യം ഇന്ത്യൻ സൈനികരെ മർദിച്ചുവെന്നായിരുന്നു രാഹുലിന്റെ വിവാദ പരാമർശം
അലഹബാദ്: സൈനികരെ അപകീർത്തിപ്പെടുത്തിയ കേസിൽ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയ്ക്ക് അലഹബാദ് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. സൈന്യത്തിനെതിരെ പ്രസ്താവനകൾ നടത്തുന്നത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെയും പരിധിയില്‍ വരുന്നതല്ലെന്ന് കോടതി വിമർശിച്ചു.
ഭാരത് ജോഡോ യാത്രയ്‌ക്കിടെ ഇന്ത്യൻ സൈനികർക്കെതിരെ നടത്തിയ പരാമർശങ്ങളുടെ പേരിലാണ് രാഹുൽ ഗാന്ധിയ്ക്ക് ബുധനാഴ്ച അലഹബാദ് ഹൈക്കോടതിയുടെ വിമർശനം നേരിട്ടത്. ലഖ്‌നൗ കോടതി പുറപ്പെടുവിച്ച സമന്‍സിനെതിരെ രാഹുല്‍ ഫയല്‍ ചെയ്ത ഹര്‍ജി തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ വിമർശനം. ജസ്റ്റിസ് സുഭാഷ് വിദ്യാര്‍ഥിയുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഈ വര്‍ഷം ഫെബ്രുവരിയിലാണ് ലഖ്‌നൗവിലെ എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കുമുള്ള പ്രത്യേക കോടതി സമന്‍സ് അയച്ചത്.
“ഭരണഘടനയുടെ ആർട്ടിക്കിൾ 19(1)(a) അഭിപ്രായ സ്വാതന്ത്ര്യവും ആവിഷ്കാര സ്വാതന്ത്ര്യവും ഉറപ്പുനൽകുന്നു, എന്നാൽ ഈ സ്വാതന്ത്ര്യം ന്യായമായ നിയന്ത്രണങ്ങൾക്ക് വിധേയമാണ്, കൂടാതെ ഇന്ത്യൻ സൈന്യത്തെ അപകീർത്തിപ്പെടുത്തുന്ന പ്രസ്താവനകൾ നടത്താനുള്ള സ്വാതന്ത്ര്യം ഇതിൽ ഉൾപ്പെടുന്നില്ല.”- കോടതി നിരീക്ഷിച്ചു.
advertisement
2022 ൽ രാജസ്ഥാനിൽ ഒരു പത്രസമ്മേളനത്തിനിടെ അരുണാചൽ പ്രദേശിൽ ചൈനീസ് സൈന്യം ഇന്ത്യൻ സൈനികരെ മർദിച്ചുവെന്നായിരുന്നു രാഹുലിന്റെ വിവാദ പരാമർശം. ഉത്തർപ്രദേശിൽ ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ (ബിആർഒ) മുൻ ഡയറക്ടർ ഉദയ് ശങ്കർ ശ്രീവാസ്തവയാണ് രാഹുൽ ഗാന്ധിക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യുകയും വിചാരണ കോടതി അദ്ദേഹത്തിന് സമൻസ് അയയ്‌ക്കുകയും ചെയ്തു. തുടർന്നാണ് നടപടികളും സമൻസും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് അലഹബാദ് ഹൈക്കോടതിയെ സമീപിച്ചത്.
ഈ ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ടാണ് രാഹുൽ ഗാന്ധി ഹൈക്കോടതിയെ സമീപിച്ചത്. പരാതിക്കാരന്‍ ഇന്ത്യന്‍ സൈന്യത്തിലെ ഉദ്യോഗസ്ഥനല്ലെന്നും താന്‍ പരാതിക്കാരനെ അപകീര്‍ത്തിപ്പെടുത്തുന്ന ഒരു പ്രസ്താവനയും നല്‍കിയിട്ടില്ലെന്നുമായിരുന്നു രാഹുലിന്റെ വാദം.
advertisement
എന്നാല്‍ ഹൈക്കോടതി ഈ വാദം തള്ളുകയായിരുന്നു. സി.ആര്‍.പി.സി.യിലെ 199(1) വകുപ്പ് പ്രകാരം, ഒരു കുറ്റകൃത്യത്തിന്റെ നേരിട്ടുള്ള ഇരയല്ലാത്ത ഒരാള്‍ക്കും, ആ കുറ്റകൃത്യം അവരെ ബാധിക്കുന്നുണ്ടെങ്കില്‍ അവരെ ഇരയായി കണക്കാക്കാം. ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷനിലെ വിരമിച്ച ഒരു ഡയറക്ടര്‍, ഒരു കേണലിന്റെ റാങ്കിന് തുല്യമാണെന്നുമാണ് കോടതി നിരീക്ഷിച്ചത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Delhi
First Published :
June 04, 2025 6:36 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
'ഇന്ത്യൻ സൈന്യത്തെ അപകീർത്തിപ്പെടുത്തുന്നത് അഭിപ്രായ സ്വാതന്ത്ര്യമല്ല'; രാഹുലിന്റെ ഹര്‍ജി തള്ളി അലഹബാദ് ഹൈക്കോടതി