രാജ്യസ്നേഹവും സ്ത്രീകളോട് ആദരവുമുള്ള കുട്ടികളെ വളർത്താൻ ‘ഗർഭ സംസ്‌കാരം’ പരിശീലിക്കണമെന്ന് ആർഎസ്എസിന്റെ വനിതാ വിഭാഗമായ രാഷ്ട്ര സേവിക സമിതിക്കു കീഴിലുള്ള സംഘടനയായ സംവർദ്ധിനി ന്യാസിന്റെ ദേശീയ സെക്രട്ടറി മാധുരി മറാത്തെ. ഇക്കഴിഞ്ഞ ഞായറാഴ്ച, ഡൽഹി ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ ഈ വിഷയത്തിൽ സംഘടിപ്പിച്ച ശിൽപശാലയിൽ സംസാരിക്കുകയായിരുന്നു മാധുരി. ഡൽഹി എയിംസ് ഉൾപ്പെടെ രാജ്യത്തുടനീളമുള്ള പ്രമുഖ ആശുപത്രികളിലെ ഡോക്ടർമാരും ആയുർവേദ വിദഗ്ധരും ശിൽപശാലയിൽ പങ്കെടുത്തു.
”ഗർഭിണിയായിരിക്കുന്ന ഒൻപതു മാസത്തിനിടെയോ പ്രസവം കഴിഞ്ഞ് രണ്ട് വർഷത്തിനിടെയോ ഉള്ള 1000 ദിവസം ഗർഭം സംസ്‌കാരം പരിശീലിച്ചാൽ വരും തലമുറകളിൽ രാജ്യസ്‌നേഹവും സ്ത്രീകളോട് ആദരവും ഉള്ളവരായി വളർത്താൻ കഴിയും. മറാത്ത ഭരണാധികാരി ശിവാജിയുടെ അമ്മ ഗർഭ സംസ്കാരം പരിശീലിച്ചിരുന്നു. അതിന്റെ ഫലം ശിവജിയിൽ ദൃശ്യമായിരുന്നു”, മാധുരി മറാത്തെ കൂട്ടിച്ചേർത്തു.
ഋഗ്വേദത്തിൽ പരാമർശിക്കുന്ന ഗർഭ സംസ്‌കാരം, ഗർഭകാലത്ത് സന്തോഷവാനായി ഇരിക്കേണ്ടതിന്റെ പ്രാധാന്യത്തെ എടുത്തുകാണിക്കുന്നു, പോസിറ്റീവ് ചിന്തകളിലൂടെയും, നല്ല പുസ്തകങ്ങൾ വായിക്കുന്നതിലൂടെയും, യോഗയിലൂടെയുമെല്ലാം, അമ്മയുടെ ഗർഭപാത്രത്തിൽ വളരുന്ന കുട്ടിയോട് സംസാരിക്കണമെന്നും മാധുരി പറഞ്ഞു. ഗൈനക്കോളജിസ്റ്റുകൾ ഗർഭിണികളായ സ്ത്രീകളെ സമീപിച്ച് കുട്ടി ജനിക്കുന്നതിന് മുമ്പ് തന്നെ ഭാരതീയ സംസ്‌കാരത്തെക്കുറിച്ച് പഠിക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും മാധുരി മറാത്തെ ശിൽപശാലയിൽ ചൂണ്ടിക്കാട്ടി.
ശിൽപശാലയിൽ മുഖ്യാതിഥിയായി വരേണ്ടിയിരുന്ന ജെഎൻയു വൈസ് ചാൻസലർ ശാന്തിശ്രീ ധൂലിപ്പുടി പണ്ഡിറ്റ് ശാരീരിക ബുദ്ധിമുട്ടുകൾ മൂലം പരിപാടിയിൽ പങ്കെടുത്തില്ല.
ആയുർവേദവും യോഗയും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണെന്നും അവയിൽ നിന്ന് ഒന്നിലെ വേർപെടുത്താനാകില്ലെന്നും വിശിഷ്ടാതിഥികളിലൊരാളായി ശിൽപശാലയിൽ പങ്കെടുത്ത ഡൽഹി എയിംസിലെ ന്യൂക്ലിയർ മാഗ്നറ്റിക് റെസൊണൻസ് ആൻഡ് മാഗ്നറ്റിക് റെസൊണൻസ് ഇമേജിംഗ് (എൻഎംആർ, എംആർഐ) വിഭാഗം മേധാവി ഡോ.രാമ ജയ സുന്ദർ പറഞ്ഞു. ആധുനിക വൈദ്യശാസ്ത്രം, യോഗ, ആയുർവേദം എന്നിവയുടെ സംയോജനം ഒരു വ്യക്തിയുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് ആവശ്യമാണെന്നും അവർ പറഞ്ഞു. ശക്തവും കഴിവുറ്റതുമായ ഒരു രാഷ്ട്രം കെട്ടിപ്പടുക്കാൻ ഗർഭ സംസ്‌കാരം അനിവാര്യം ആണെന്നും ജയ സുന്ദർ കൂട്ടിച്ചേർത്തു.
ഓരോ വർഷവും കുറഞ്ഞത് 1,000 ഗർഭിണികളിലും അമ്മമാരിലും ഗർഭ സംസ്‌കാരം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടുത്തുമെന്ന് ശിൽപശാലയിൽ പങ്കെടുത്തവർ പ്രതിജ്ഞയെടുത്തു. ശിൽപശാലയിൽ 12 സംസ്ഥാനങ്ങളിൽ നിന്നുള്ള ഡോക്ടർമാർ പങ്കെടുത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.