Urvashi | വലിയ പ്രതിഫലം വാങ്ങിയിരുന്ന ഉർവശിക്ക് കിട്ടിയ 400 രൂപയുടെ ചെക്ക്; അത് തൊട്ടുവണങ്ങി ആദരിച്ച അമ്മ
- Published by:meera_57
- news18-malayalam
Last Updated:
കുട്ടിക്കാലം മുതലേ മക്കളുടെ കലാവാസനകൾ പ്രോത്സാഹിപ്പിക്കാൻ ഉർവശി, കല്പന, കലമാരുടെ അമ്മ വിജയലക്ഷ്മി ശ്രദ്ധിച്ചിരുന്നു
മലയാള സിനിമയുടെ താരറാണിമാരാവാൻ വിധിക്കപ്പെട്ട മൂന്നു സഹോദരിമാർ --- കല, കല്പന, കവിത. നാടകാചാര്യൻ ചവറ വി.പി. നായരുടെയും പത്നി വിജയലക്ഷ്മിയുടെയും അഞ്ചു മക്കളിൽ മൂന്നു പേർ. പിന്നീടുള്ള രണ്ടാണ്മക്കളും സിനിമയിൽ തന്നെ വന്നു. അവരിൽ മൂന്നു പേർ കാലയവനികയ്ക്കുള്ളിൽ മറഞ്ഞു. കലാരഞ്ജിനിയും, കവിത എന്ന ഉർവശിയും ശേഷിക്കുന്നു. കലാപാരമ്പര്യമുള്ള കുടുംബത്തിന്റെ അടുത്ത തലമുറയിൽ നിന്നും രണ്ടുപേർ കൂടി സിനിമയിലേക്ക് വരുന്നുണ്ട്; കല്പനയുടെയും ഉർവശിയുടെയും മക്കളായ ശ്രീമയിയും, തേജാലക്ഷ്മിയും
advertisement
കുട്ടിക്കാലം മുതലേ മക്കളുടെ കലാവാസനകൾ പ്രോത്സാഹിപ്പിക്കാൻ അമ്മ വിജയലക്ഷ്മി ശ്രദ്ധിച്ചിരുന്നു. സ്കൂൾ പരിപാടികളിലും കലോത്സവങ്ങളിലും തുടങ്ങി, സിനിമയിൽ കിട്ടാവുന്ന ചെറിയ വേഷങ്ങളിൽ പോലും മക്കൾക്ക് അവസരങ്ങളാക്കി മാറ്റാൻ അവർ പ്രയത്നിച്ചു. പെണ്മക്കൾ മൂന്നു പേരും അറിയപ്പെടുന്ന അഭിനേത്രികളായി പിൽക്കാലത്ത് മാറി. അച്ഛൻ നാടക കലാകാരൻ എന്ന കാര്യം പലർക്കുമറിയാമായിരുന്നു എങ്കിലും, അവരുടെ അമ്മ ആകാശവാണി എന്ന് പരക്കെ അറിയപ്പെട്ടിരുന്ന ഓൾ ഇന്ത്യ റേഡിയോയിലെ ജീവനക്കാരി ആയിരുന്നു. റേഡിയോയുമായി അത്രയേറെ അടുത്ത ബന്ധം ഉർവശിയുടെ കുടുംബത്തിനുണ്ട്. അതേപ്പറ്റി അവർ അടുത്തിടെ നൽകിയ ഒരഭിമുഖത്തിൽ പറഞ്ഞു (തുടർന്ന് വായിക്കുക)
advertisement
അമ്മ ആകാശവാണിയിൽ ജോലി ചെയ്യുന്നതിന്റെ പേരിലാണ് ഉർവശിയുടെ വീട്ടിലൊരു റേഡിയോ വാങ്ങുന്നത് പോലും. അതുവരെ അടുത്തുള്ള വീടുകളിൽ നിന്നും പാട്ട് കേട്ടിരുന്നു. അമ്മ അനൗൺസറായി കേറിയതുകൊണ്ട്, അവരുടെ ശബ്ദം കേൾക്കാൻ ഒരു റേഡിയോ വേണം. ചലച്ചിത്ര ഗാനങ്ങളുടെ അനൗൺസ്മെന്റ് അമ്മ വിജയലക്ഷ്മി അവതരിപ്പിക്കുമായിരുന്നു. മിക്കവാറും ദിവസങ്ങളിൽ വീട്ടിലെ അംഗങ്ങളുടെ പേരും അതിൽ പറയും. അത് കേൾക്കാനുള്ള കൗതുകത്തിൽ ഉർവശിയും കുടുംബവും റേഡിയോയുടെ മുന്നിൽ ഇരിക്കും
advertisement
പിറ്റേന്ന് സ്‌കൂളിൽ പോകുമ്പോൾ, കഴിഞ്ഞ ദിവസത്തെ പരിപാടിയിൽ നിങ്ങളുടെ പേര് കേട്ടു എന്ന് കൂട്ടുകാർ പറയുമ്പോഴത്തെ സന്തോഷം. അതിന്റെ തൊട്ടടുത്ത ദിവസം മക്കളുടെ ആ കൂട്ടുകാരുടെ പേരുകളും അമ്മ അനൗൺസ് ചെയ്യും. ഏതെങ്കിലും ഒരു പാട്ടിനായി ഈ കുട്ടികൾ ആഗ്രഹിക്കുന്നു എന്നും മറ്റും അമ്മ പറയും. റേഡിയോ വളരെയേറെ ശ്രദ്ധിക്കുന്ന ബാല്യകാലമായിരുന്നു ഉർവശിയുടേത്
advertisement
റേഡിയോ നാടകങ്ങളിൽ കല്പന സ്ഥിരമായി പങ്കെടുക്കുമായിരുന്നു. ഉർവശിയും ഒപ്പം പോകും. അതിന്റെ കൂടുതൽ വിവരങ്ങളൊന്നും അറിയില്ല. കൊടുക്കുന്ന സ്ക്രിപ്റ്റ് വായിക്കുന്നത് മാത്രമായിരുന്നു ജോലി. നാടകവുമായി ബന്ധമുള്ള പലരും അക്കാലത്ത് വീട്ടിൽ വന്നിരുന്നു. അതിൽ ചിലരെല്ലാം പിന്നീട് സിനിമയിലുമെത്തി. ചില സിനിമകളിൽ അങ്ങനെ ഉർവശിയും ബാലതാരമായി അഭിനയിച്ചു
advertisement
അഭിനയിച്ചു തുടങ്ങിയപ്പോൾ ഒരു ദിവസം അമ്മ ആകാശവാണിയിലേക്ക് വിളിച്ചുകൊണ്ടു പോയി. അമ്മയ്ക്ക് ആകാശവാണി ഒരു വികാരമാണ്. ഉർവശി അന്ന് ഓൾ ഇന്ത്യ റേഡിയോയിൽ ഇഷ്‌ടപ്പെട്ട കുറച്ചു പാട്ടുകളവതരിപ്പിച്ചു. പരിപാടികഴിഞ്ഞതും, അന്നത്തെ ഡയറക്ടർ ആയിരുന്ന തിരുവെങ്കിട സാറിന്റെ അടുത്തുകൊണ്ടുപോയി, പേയ്‌മെന്റിന്റെ ചിലകര്യങ്ങൾ സംസാരിക്കുകയും ഏതാനും കാര്യങ്ങൾ പൂരിപ്പിച്ചു നൽകുകയും ചെയ്തു. ശേഷം 400 രൂപയുടെ ചെക്ക് തന്നു (കല്പനയും മകളും വിജയലക്ഷ്മിക്കൊപ്പം -- ചിത്രം: നാന)
advertisement
സിനിമയിൽ അതിനേക്കാൾ നൂറിരട്ടി വരുമാനം കിട്ടിക്കൊണ്ടിരുന്ന ആളായിരുന്നു ഉർവശി അന്ന്. 'അമ്മാ, അത് വാങ്ങിക്കേണ്ട, അവർക്ക് തന്നെ കൊടുത്തേക്ക്, എന്തിനാ നമ്മൾ ഈ പേയ്‌മെന്റ് വാങ്ങുന്നത്' എന്നായി ഉർവശി. അന്ന് അവരുടെ കൂടെ പ്രവർത്തിച്ചിരുന്ന പേഴ്‌സണൽ സ്റ്റാഫിന് പോലുമുണ്ടായിരുന്നു കൂടുതൽ പ്രതിഫലം. തനിക്ക് അത് വാങ്ങാൻ ഒരു വല്ലായ്ക ഉണ്ടായിരുന്നു. എന്നാൽ, അമ്മ ആ ചെക്ക് വാങ്ങി രണ്ടു കണ്ണുകളിലും വച്ച് ആദരവോടെ സ്വീകരിച്ചു. അത് ഉർവശിക്ക് കുറച്ചുകടി നാണക്കേടായി തോന്നി. എന്നാൽ, ഒരുകാലത്ത് തന്റെയും കുടുംബത്തിന്റെയും നിലനിൽപ്പിനു കാരണമായ ആകാശവാണിയുടെ ആ ചെറിയ തുകയുടെ ചെക്ക് അമ്മയ്ക്ക് വലുതായിരുന്നു.'കേന്ദ്ര സർക്കാരിന്റെ ശമ്പളമാണത്. മക്കളേ, നിങ്ങളെല്ലാം വളർന്നത് ആ തുക കൊണ്ടല്ലേ. അങ്ങനെ പറയാൻ പാടില്ല' എന്ന് അമ്മ. അതിനു പുറമേ, ടി.എ., ഡി.എ. വകയിലൊരു 30 രൂപ കൂടി കിട്ടി കാര്യവും ഉർവശി ഓർക്കുന്നു







