ന്യൂഡൽഹി: കെ-റെയിലിന് ബദൽ പരിഗണിക്കാമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്. വിഷയത്തിൽ കേരള എംപിമാരുടെ യോഗം വിളിക്കാമെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ ബി.ജെ.പി. നേതാക്കളുമായുളള കൂടിക്കാഴ്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. നേമം ടെർമിനൽ പദ്ധതിയിൽ അനുകൂലമായ ഉത്തരവ് ഉടൻ ഉണ്ടാകുമെന്ന് മന്ത്രി അറിയിച്ചതായി കൂടിക്കാഴ്ചക്ക് ശേഷം കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ പറഞ്ഞു.
കെ റയിൽ പദ്ധതി നടപ്പിലാക്കേണ്ടതില്ല എന്ന നിലപാടാണ് കേരളത്തിൽ ബി.ജെ.പി. നേതൃത്വം സ്വീകരിച്ചിരിക്കുന്നത്. കേരളത്തിലെ വികസനത്തിന് ബി.ജെ.പി. തടയിടുന്നുവെന്നാണ് സംസ്ഥാന സർക്കാരിന്റെ വിമർശനം. ഈ സാഹചര്യത്തിലാണ് ബി.ജെ.പി. പ്രതിനിധി സംഘം ഡൽഹിയിൽ കേന്ദ്ര മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. കെ-റെയിലിന് ബദൽ സംവിധാനം നടപ്പിലാക്കണമെന്ന് നേതാക്കൾ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായുള്ള കൂടിക്കാഴ്ചയിൽ ആവശ്യപെട്ടു. വിഷയത്തിൽ കേരള എംപിമാരുടെ യോഗം വിളിക്കാമെന്ന് മന്ത്രി ഉറപ്പ് നൽകി.
നേമം ടെർമിനൽ പദ്ധതി ഉപേക്ഷിക്കുകയാണെന്ന റിപ്പോർട്ടുകളിൽ സംസ്ഥാനത്തിനുള്ള ആശങ്ക മന്ത്രിയെ അറിയിച്ചെന്നും അനുകൂലമായ ഉത്തരവ് ഉടൻ ഉണ്ടാകുമെന്ന് മന്ത്രി ഉറപ്പ് നൽകിയതായും വി. മുരളീധരൻ പറഞ്ഞു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിലെ തിരക്ക് കുറയ്ക്കാനുള്ള പദ്ധതി വൈകുന്നത് ശ്രദ്ധയിൽപ്പെടുത്തി. കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ ലിഫ്റ്റ് നിർമാണം അടക്കം സമഗ്രവികസനത്തിനുള്ള നടപടികളുണ്ടാകണമെന്നും സംഘം റെയിൽവെ മന്ത്രിയോടാവശ്യപ്പെട്ടു.
സിൽവർ ലൈൻ നാടിനുവേണ്ടിയുള്ള പദ്ധതി; മുഖ്യമന്ത്രി പിണറായി വിജയന്‍
സിൽവർലൈൻ പദ്ധതി നാടിനുവേണ്ടിയുള്ള പദ്ധതിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വേഗത്തിൽ പൂർത്തിയാക്കേണ്ട പദ്ധതിയാണെന്നും തടസ്സങ്ങൾ നീക്കാൻ എല്ലാവരും സഹകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ അനുമതിയോടുകൂടി മാത്രമേ പദ്ധതി ചെയ്യാനാകുവെന്നും കേന്ദ്രം നിലപാട് തിരുത്തണമെന്നും അദ്ദേഹം പറഞ്ഞു.
അനുമതിയ്ക്ക് മുൻപ് ചെയ്യാവുന്ന കാര്യങ്ങൾ ചെയ്തതായും ഇപ്പോൾ നടക്കുന്ന കാര്യങ്ങൾ നിർഭാഗ്യകരമായ സംഭവങ്ങളാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത് എൽഡിഎഫ് പദ്ധതിയല്ല നാടിനുവേണ്ടിയുള്ള പദ്ധതിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Also Read-'ഈ വര്‍ഷവും ഓണക്കിറ്റ്'; 14 ഇനങ്ങളുള്ള സൗജന്യ ഭക്ഷ്യക്കിറ്റ് നൽകുമെന്ന് മുഖ്യമന്ത്രി
അതേസമയം ദേശീയപാതാ വികസനത്തെ തടസ്സപ്പെടുത്തിയത് ബിജെപിയും യുഡിഎഫുമാണെന്ന് മുഖ്യമന്ത്രി വിമർശുച്ചു. ദേശീയപാത വികസനത്തെ അട്ടിമറിക്കാനാണ് കേരളത്തിലെ ബി ജെ പി എല്ലാക്കാലത്തും ശ്രമിച്ചതെന്ന് അദ്ദേഹം പറഞ്ഞു. 2011 ലെ യു ഡി എഫ് സർക്കാർ ദേശീയപാതാ വികസനത്തിൽ അലംഭാവം കാട്ടി.
ദേശീയ പാതയ്ക്ക് ഭൂമി ഏറ്റെടുക്കുമ്പോൾ കേന്ദ്രം മറ്റ് സംസ്ഥാനങ്ങളിൽ ഭൂമി വില നൽകുന്നു. കേരളത്തിൽ ഭൂമിക്ക് ഉയർന്ന വിലയാണെന്ന് പറഞ്ഞ് കേന്ദ്രം പിന്മാറി. 25 ശതമാനം സംസ്ഥാന സർക്കാർ വഹിക്കുന്ന നിലയായി. അങ്ങിനെയാണ് സംസ്ഥാന സർക്കാർ ദേശീയ പാതാ വികസനം സാധ്യമാക്കിയത്. 1081 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കേണ്ടിയിരുന്നത്. 1065 ഹെക്ടർ ഏറ്റെടുത്തു.
2020 ഒക്ടോബർ 13 ന് ദേശീയപാതാ 66 ന്റെ ഭാഗമായി 11571 കോടിയുടെ ആറ് പദ്ധതികൾ കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി ഉദ്ഘാടനം ചെയ്തിരുന്നു. 21940 കോടിയുടെ നഷ്ടപരിഹാര പാക്കേജാണ് കേരളത്തിൽ തയ്യാറാക്കിയത്. 19898 കോടി രൂപ വിതരണം ചെയ്തതായി മുഖ്യമന്ത്രി വ്യക്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Indian railways, K-Rail