ഈ വർഷത്തെ എസ്എസ്എൽസി(SSLC), പ്ലസ് ടു(Plus Two) പൊതു പരീക്ഷകളുടെ(Public Examination) തീയതി ഇന്നലെയാണ് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചത്. എസ് എസ് എൽ സി പരീക്ഷകൾ മാർച്ച് 31 മുതൽ എപ്രിൽ 29 വരെയും രണ്ടാംവർഷ ഹയർസെക്കൻഡറി പരീക്ഷകൾ മാർച്ച് 30 മുതൽ ഏപ്രിൽ 22 വരെയുമാണ് നടക്കുക. എന്നാൽ പരീക്ഷാ തീയതി തീരുമാനിക്കും മുൻപ് ചേരേണ്ട വിദ്യാഭ്യാസ ഗുണമേന്മാസമിതിയുടെ യോഗം ചേരാതെയാണ് വിദ്യാഭ്യാസ വകുപ്പ് തീയതി പ്രഖ്യാപിച്ചത്.
പരീക്ഷകളുടെ തീയതി,ഉന്നത ഉദ്യോഗസ്ഥരുടേയും അദ്ധ്യാപകരുടെയും അഭിപ്രായങ്ങൾ, സമയക്രമീകരണം പരീക്ഷകൾക്കിടയിലെ ഇടവേളകൾ എന്നിവ ചർച്ച ചെയ്യേണ്ടതുണ്ട്. എന്നാൽ ഇത്തവണത്തെ പരീക്ഷാ തീയതി തീരുമാനത്തിന് മുൻപ് ഇതൊന്നും നടന്നിട്ടില്ലെന്നാണ് ആക്ഷേപം. പ്ലസ് ടുവിൽ പകുതി പാഠഭാഗങ്ങൾ പോലും തീർക്കാൻ കഴിഞ്ഞിട്ടില്ലെന്ന് അധ്യാപകർ പരാതിപ്പെട്ടിരുന്നു. എന്നാൽ ഇക്കാര്യം ചർച്ചക്കെടുക്കാതെയാണ് തീയതി പ്രഖ്യാപിച്ചത്.
സ്കൂളുകൾ തുറന്നതിനു ശേഷം ഇതുവരെയും വിദ്യാഭ്യാസ ഗുണമേന്മ സമിതി ചേരാത്തതിലും കടുത്ത പ്രതിഷേധത്തിലാണ് അധ്യാപകസംഘടനകൾ. സ്കൂളുകൾ തുറക്കുന്നതിനു മുൻപായി മാർഗരേഖയുടെ കാര്യം ചർച്ച ചെയ്യാനാണ് അവസാനമായി വിദ്യാഭ്യാസ ഗുണമേന്മാ സമിതി ചേർന്നത്. ഇതിനുശേഷം 3 മാസമായി വിദ്യാഭ്യാസ ഗുണമേന്മ സമിതി ചേരാത്ത സാഹചര്യമാണ് നിലനിൽക്കുന്നത്. അതിനാൽ വിദ്യാഭ്യാസ വകുപ്പ് എല്ലാ കാര്യങ്ങളും ഏകപക്ഷീയമായി തീരുമാനിക്കുന്നുവെന്നാണ് അധ്യാപക സംഘടനകളുടെ ആരോപണം.
അതേസമയം വ്യക്തമായ കൂടിയാലോചനകൾ നടത്താതെയാണ് എസ്എസ്എൽസി പ്ലസ് ടു പരീക്ഷ തീയതി തീരുമാനിച്ചതെന്ന ആരോപണം തള്ളി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി രംഗത്തെത്തി. പരീക്ഷാ തീയതികൾ തീരുമാനിക്കുന്നത് സർക്കാരാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രതികരിച്ചു.
No DJ party | പുതുവത്സരാഘോഷത്തിന് രാത്രി 10ന് ശേഷം ഡി.ജെ. പാർട്ടി വേണ്ട; നിയന്ത്രണങ്ങൾ കടുപ്പിച്ച് പോലീസ്
തിരുവനന്തപുരം: പുതുവത്സരാഘോഷത്തിന് മുന്നോടിയായി ഡി.ജെ. പാർട്ടികൾക്ക് പൊലീസ് നിയന്ത്രണം ശക്തമാക്കി. പാർട്ടികൾക്കിടെ വൻ തോതിൽ മയക്കുമരുന്ന് ഇടപാടുകളും ഉപഭോഗവും നടക്കുന്നതായി ഇന്റലിജൻസ് മുന്നറിയിപ്പ് നൽകിയതിനാൽ, രാത്രി 10 മണിക്ക് ശേഷം ഡി.ജെ. പാർട്ടികൾ സംഘടിപ്പിക്കരുതെന്ന് പോലീസ് നിർദ്ദേശിച്ചു.
സംസ്ഥാന പോലീസ് മേധാവി ഇത് സംബന്ധിച്ച് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. പാർട്ടികൾ നടക്കുന്ന ഹോട്ടലുകൾ സ്‌പെഷ്യൽ ബ്രാഞ്ച് പോലീസ് നിരീക്ഷിക്കും. പാർട്ടി ഹാളുകളിലെ സി.സി.ടി.വി. ക്യാമറകൾ ശരിയായി പ്രവർത്തിക്കണമെന്നും ഈ ക്യാമറകളിലെ ദൃശ്യങ്ങൾ സംരക്ഷിക്കണമെന്നും പൊലീസ് നിർദേശിച്ചു. ഡിജെ പാർട്ടികൾ നടത്തുന്ന ഹോട്ടലുടമകൾക്കും നോട്ടീസ് നൽകും.
സംസ്ഥാനത്ത് ഡി.ജെ. പാർട്ടികൾക്കിടെ മയക്കുമരുന്ന് ഉപയോഗം വ്യാപകമായ പശ്ചാത്തലത്തിലാണ് ഈ നടപടി. ഈ പാർട്ടികളിലേതെങ്കിലും മയക്കുമരുന്ന് ഉപയോഗം തടയാനാണ് പോലീസ് ശ്രമിക്കുന്നത്. അടുത്തിടെ തിരുവനന്തപുരം പൂവാറിലെ റിസോർട്ടിൽ ഡി.ജെ. പാർട്ടിക്കിടെ വൻതോതിൽ മയക്കുമരുന്ന് പിടികൂടിയിരുന്നു.
കൊച്ചിയിൽ മോഡലുകളുടെ അപകട മരണത്തിന് ശേഷം പാർട്ടികളിൽ മയക്കുമരുന്ന് ഉപയോഗിക്കുന്നതായി പോലീസ് കണ്ടെത്തി. മയക്കുമരുന്ന് ഉപയോഗത്തിന് ശേഷമുള്ള അക്രമ സംഭവങ്ങൾ അടുത്തിടെ വർധിച്ചതും ഡി.ജെ. പാർട്ടികളെ നിയന്ത്രിക്കാൻ പോലീസിനെ പ്രേരിപ്പിച്ചിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Education minister, Plus two Examination, Sslc exam kerala, V Sivankutti