ത്യാഗനിര്‍ഭരമായ ജീവിതം നയിക്കാനും പ്രതിസന്ധികളിൽ തളരാതെ മുന്നേറാനുമുള്ള പ്രചോദനമാണ് നമുക്ക് ബലിപെരുന്നാള്‍ നല്‍കുന്ന സന്ദേശം. പ്രകോപനങ്ങളെയും സാമൂഹിക പ്രതിസന്ധികളെയും സംയമനത്തോടെ നേരിടുകയും വിശ്വാസം കൊണ്ട് പ്രതിരോധിക്കുകയും വേണം. മാനവിക സ്‌നേഹത്തിൻ്റെയും വിശ്വ സാഹോദര്യത്തിൻ്റെയും സ്‌നേഹാര്‍ദ്രമായ സന്ദേശമാണ് ഹജ്ജ് കര്‍മവും അതിന്റെ പരിസമാപ്‌തിയോടെ ആഘോഷിക്കുന്ന ബലിപെരുന്നാളും.
വിശ്വാസത്തിൻ്റെ പിന്‍ബലത്തില്‍ വ്യക്തിജീവിതത്തിലും സാമൂഹിക ജീവിതത്തിലും വിജയകരമായി മുന്നേറാൻ ക്ഷമയും സാഹോദര്യവും അനിവാര്യമാണ്. എല്ലാ സമൂഹങ്ങളുടെയും രാജ്യങ്ങളുടെയും കെട്ടുറപ്പ് ഈ പാരസ്പര്യത്തിലാണ്. വിശുദ്ധ ഹജ്ജ് കർമ്മത്തിനായി ലോകത്തിൻ്റെ നാനാ ഭാഗത്തുനിന്നുള്ള ആളുകൾ ഒരുമിച്ചു കൂടുകയും പരസ്പര സഹോദര്യത്തിലും സ്നേഹത്തിലും ത്യാഗ സ്മരണകൾ പങ്കുവെച്ച് പിരിയുകയും ചെയ്യുന്നു.
രാജാവും പ്രജകളും പണക്കാരനും പാമരനും അറബികളും അനറബികളും ഭാഷ-ദേശ-വർണ്ണ-ഭേദമില്ലാതെ പുരുഷന്മാർക്ക് ഒരു വേഷവും സ്ത്രീകൾക്ക് മറ്റൊരു വേഷവുമായി ഒരുമിച്ചുകൂടുന്ന അറഫാ സൗഹൃദത്തിന്റെയും സമത്വത്തിന്റെയും മഹത്വമാണ് നമ്മെ പഠിപ്പിക്കുന്നത്. സൃഷ്ടാവിൻ്റെ മുന്നിൽ സൂക്ഷ്മതയിൽ (തഖ്‌വ) അധിഷ്ഠിതമായ പ്രവർത്തനങ്ങൾ മാത്രമാണ് സ്വീകരിക്കപ്പെടുന്നതെന്ന പാഠവും നമുക്ക് നൽകുന്നുണ്ട്.
സൃഷ്ടി ബോധത്തിൻ്റെ മഹാസംഗമമായ ഹജ്ജ് കർമ്മം മാനവ ഐക്യത്തിൻെയും സാഹോദര്യത്തിൻറെയും സന്ദേശമാണ് ലോകത്തോട് വിളംബരം ചെയ്യുന്നത്. പരസ്പര സ്നേഹത്തിൻ്റെ ഭാഷ്യങ്ങൾ സംസാരിക്കുകയും പ്രവർത്തിക്കുകയും ചെയ്യുമ്പോഴാണ് വിശുദ്ധ ഹജ്ജിന്റെയും മറ്റു പുണ്യങ്ങളുടെയും അന്തസത്ത ഉൾക്കൊണ്ട് ബലി പെരുന്നാളിനെ സാർത്ഥകമാക്കാൻ കഴിയുന്നത്.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.