K Surendran|മുൻ സിപിഎം നേതാവ് മധു മുല്ലശേരി ബിജെപിയിൽ
- Published by:ASHLI
- news18-malayalam
Last Updated:
തിരുവനന്തപുരം മാരാർജി ഭവനിൽ മധു മുല്ലശ്ശേരിക്ക് ബിജെപിയിൽ അംഗത്വം നൽകിയ ചടങ്ങിലാണ് അദ്ദേഹത്തിന്റെ പ്രതികരണം
സംസ്ഥാന വ്യാപകമായി സിപിഎമ്മിൽ നിന്നും ബിജെപിയിലേക്ക് വലിയ ഒഴുക്ക് തുടരുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. അതിൻ്റെ ഭാഗമായാണ് സിപിഎം നേതാവായ മധു മുല്ലശ്ശേരി ബിജെപിയിലെത്തിയതെന്നും തിരുവനന്തപുരം മാരാർജി ഭവനിൽ മധുവിന് പാർട്ടി അംഗത്വം നൽകിയ ചടങ്ങിൽ അദ്ദേഹം പറഞ്ഞു. സിപിഎമ്മിൻ്റെ രാഷ്ട്രീയ പ്രസക്തി നഷ്ടപ്പെട്ടിരിക്കുകയാണ്. സിപിഎം പോപ്പുലർ ഫ്രണ്ട് വൽക്കരിക്കപ്പെട്ടു കഴിഞ്ഞു. പിണറായിയിൽ നിന്നും തുടങ്ങിയ പാർട്ടി പിണറായിയിൽ തന്നെ അവസാനിക്കും. ജനങ്ങൾ ഇടതുപക്ഷത്തിന് ബദലായി കാണുന്നത് ബിജെപിയെയാണ്. പാർട്ടി മാറുന്നവർക്കെതിരെ സർക്കാർ കള്ളക്കേസെടുക്കുകയാണ്.
ബിപിൻ സി ബാബുവിനെതിരെ ഗാർഹിക പീഡനത്തിന് കേസെടുത്തത് ഇതിൻ്റെ ഉദാഹരണമാണെന്നും കെ സുരേന്ദ്രൻ. ഗാർഹിക പീഡനത്തിന് കേസെടുക്കുകയാണെങ്കിൽ ഭരണകക്ഷിയിലെ മന്ത്രിമാർക്കെതിരെ കേസെടുക്കേണ്ടി വരും. ബിജെപിയിൽ ചേരുന്നവർക്ക് മതിയായ സംരക്ഷണം നൽകും. തിരുവനന്തപുരം ജില്ലയിലെ രണ്ട് പാർലമെൻ്റ് മണ്ഡലങ്ങളും എൻഡിഎക്ക് നഷ്ടപ്പെട്ടത് പതിനയ്യായിരത്തോളം വോട്ടുകളുടെ വ്യത്യാസത്തിലാണ്. മധുവിനെ പോലെയുള്ള മികച്ച സംഘാടകർ പാർട്ടിയിലെത്തുന്നതോടെ ജില്ലയിൽ വലിയ മുന്നേറ്റമുണ്ടാക്കാൻ സാധിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.
സിപിഎം മംഗലപുരം ഏരിയ സെക്രട്ടറിയായിരുന്ന മധു മുല്ലശ്ശേരിയെ ഓൺലൈനിലൂടെയാണ് ബിജെപി അംഗമാക്കിയത്. കഴക്കൂട്ടം ഏരിയ കമ്മിറ്റിയിലും അംഗമായിരുന്ന മധു എട്ട് വർഷം മംഗലപുരം ലോക്കൽ സെക്രട്ടറിയായിരുന്നു. തോന്നക്കൽ എച്ച് ഡബ്ല്യു ട്വൻ്റി വൺ സഹകരണ ബാങ്ക് പ്രസിഡന്റും മംഗലപുരം പഞ്ചായത്ത് മെമ്പറുമായിരുന്നു. അദ്ദേഹത്തോടെപ്പം ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗം മിഥുൻ മുല്ലശ്ശേരിയും ബിജെപിയിൽ ചേർന്നു. ബിജെപി ജില്ലാ പ്രസിഡൻ്റ് വിവി രാജേഷ്, സംസ്ഥാന ഉപാദ്ധ്യക്ഷരായ വിടി രമ, സി.ശിവൻകുട്ടി, സംസ്ഥാന സെക്രട്ടറിമാരായ കരമന ജയൻ, എസ്.സുരേഷ്, ജെആർ പദ്മകുമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
December 04, 2024 5:18 PM IST