CPM 23-ാം പാര്‍ട്ടി കോണ്‍ഗ്രസ്; 24 സംസ്ഥാനങ്ങളിലെ 811 പ്രതിനിധികൾ കണ്ണൂരിൽ; മുഖ്യമന്ത്രി പതാക ഉയര്‍ത്തും
- Published by:Arun krishna
- news18-malayalam
Last Updated:
തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഉൾപ്പെടെയുള്ള പ്രമുഖർ പാര്‍ട്ടി കോണ്‍ഗ്രസിന്‍റെ ഭാഗമായുള്ള സെമിനാറുകളിൽ പങ്കെടുക്കും
ഇരുപത്തിമൂന്നാമത് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന് (CPM Party Congress) കണ്ണൂരില്‍ (Kannur) നാളെ തുടക്കമാകും. ഏപ്രില്‍ ആറുമുതല്‍ 10 വരെ കണ്ണൂര്‍ നായനാര്‍ അക്കാദമിയിലാണ് സമ്മേളനം നടക്കുന്നത്. സമ്മേളനത്തിന്റെ എല്ലാ ഒരുക്കങ്ങളും ഏകദേശം പൂർത്തിയായി. ദേശീയനേതാക്കൾ തിങ്കളാഴ്ച വൈകീട്ടോടെ എത്തിത്തുടങ്ങി. പാർട്ടി ജനറൽസെക്രട്ടറി സീതാറാം യെച്ചൂരി (Sitaram Yechury), സി.പി.എം. നേതാക്കളായ മണിക് സർക്കാർ, ഹനൻ മൊള്ള, എസ്. രാമചന്ദ്രൻപിള്ള, ഗുജറാത്ത് സംസ്ഥാന സെക്രട്ടറി അരുൺമേത്ത തുടങ്ങിയവരാണ് എത്തിയത്.
പൊതുസമ്മേളനവേദിയായ എകെജി നഗറിൽ (ജവഹർ സ്‌റ്റേഡിയം) ചൊവ്വ വൈകിട്ട് സ്വാഗതസംഘം ചെയർമാൻകൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ (Pinarayi Vijayan) പതാക ഉയർത്തും.സമ്മേളനത്തിന് മുന്നോടിയായി പൊളിറ്റ് ബ്യൂറോ യോഗം ഇന്ന് ചേരും. സിപിഎം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി പാര്‍ട്ടി കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്യും.
24 സംസ്ഥാനങ്ങളിൽനിന്നായി 811 പ്രതിനിധികൾ പാർട്ടി കോൺഗ്രസിൽ പങ്കെടുക്കും. 95 കേന്ദ്രകമ്മിറ്റി അംഗങ്ങൾ ഉൾപ്പടെ 906 പേർ പ്രതിനിധിസമ്മേളനത്തിൽ പങ്കെടുക്കും. സമ്മേളനത്തിന്റെ ഭാഗമായി വിവിധ സെമിനാറുകൾ നടക്കും. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഉൾപ്പെടെയുള്ള പ്രമുഖർ സെമിനാറുകളിൽ പങ്കെടുക്കും.
advertisement
സമ്മേളന വേദിയായ നായനാർ അക്കാദമിയിൽ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്. പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള കൊടിമര ജാഥ ഇന്ന് വൈകുന്നേരം അഞ്ചിന് കണ്ണൂരിലെ പൊതുസമ്മേളന വേദിയായ എ കെ ജി നഗറിൽ എത്തും. കൊടിമര ജാഥ കാസർകോട് കയ്യൂരിൽ നിന്ന് ഇന്നലെ ആരംഭിച്ചിരുന്നു. സി പി എം കേന്ദ്രക്കമ്മിറ്റിയംഗവും മന്ത്രിയുമായ എം.വി ഗോവിന്ദനാണ് ജാഥ ഉദ്ഘാടനം ചെയ്തത്. ജാഥാ ലീഡറും പാർട്ടി കേന്ദ്രക്കമ്മിറ്റിയംഗമായ പി.കെ ശ്രീമതിക്ക് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം പി.കരുണാകരൻ കൊടിമരം കൈമാറി. കെ പി സതീശ് ചന്ദ്രനാണ് ജാഥാ മാനേജർ.
advertisement
കെ.വി തോമസിന് നിരാശ; കോണ്‍ഗ്രസ് നേതാക്കള്‍ സിപിഎം സെമിനാറില്‍ പങ്കെടുക്കേണ്ടെന്ന് AICC
സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കാനുള്ള കെ.വി തോമസിന്‍റെ നീക്കങ്ങള്‍ക്ക് തിരിച്ചടി. കെ.പി.സി.സി നിര്‍ദേശം അനുസരിക്കണമെന്ന് കെ.വി തോമസിനെ ഹൈക്കമാന്‍ഡ് അറിയിച്ചു. വിഷയത്തില്‍ ഇനി പ്രത്യേകിച്ച് നിര്‍ദേശം നല്‍കില്ലെന്നും ഹൈക്കമാന്‍ഡ് വ്യക്തമാക്കി.
കെപിസിസിയുടെ വിലക്ക് മറികടന്ന് സെമിനാറില്‍ പങ്കെടുക്കാന്‍ കെ.വി തോമസ് ശ്രമം നടത്തിയിരുന്നു. കണ്ണൂരില്‍ നടക്കുന്ന 23-ാം പാര്‍ട്ടി കോണ്‍ഗ്രസിന്‍റെ ഭാഗമായി നടത്തുന്ന സെമിനാറിലേക്കാണ് കെ.വി തോമസിനും ശശി തരൂരിനും സിപിഎമ്മിന്‍റെ ക്ഷണം ലഭിച്ചത്. എന്നാല്‍ കെറെയില്‍ അടക്കം നിരവധി വിഷയങ്ങളില്‍ സിപിഎമ്മുമായി നിരന്തരം കോണ്‍ഗ്രസ് പോരടിക്കുന്നതിന് ഇടയില്‍ ഇരുവരും സിപിഎം പരിപാടില്‍ പങ്കെടുക്കരുതെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ വിലക്കിയിരുന്നു.
advertisement
Also Read- CPM സെമിനാറില്‍ പങ്കെടുക്കില്ല, ചിലര്‍ അനാവശ്യ വിവാദങ്ങളുണ്ടാക്കി; അതൃപ്തിയറിച്ച് ശശി തരൂര്‍
ഇതിന് എതിരെ ശശി തരൂര്‍ ഹൈക്കമാന്‍ഡിനെ സമീപിച്ചെങ്കിലും പരിപാടിയില്‍ പങ്കെടുക്കരുതെന്ന നിര്‍ദേശമാണ് സോണിയാ ഗാന്ധിയില്‍ നിന്ന് ലഭിച്ചത്. ഇതിന് പിന്നാലെയാണ് കെ.വി തോമസും സെമിനാറില്‍ പങ്കെടുക്കാന്‍ അനുമതി തേടി ദേശീയ നേതൃത്വത്തെ സമീപിച്ചത്.
അതേസമയം, സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കാന്‍ ശശി തരൂരും കെ.വി.തോമസും എത്തുമെന്നാണ് പ്രതീക്ഷയെന്ന് എം.വി ജയരാജന്‍ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 05, 2022 7:33 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
CPM 23-ാം പാര്‍ട്ടി കോണ്‍ഗ്രസ്; 24 സംസ്ഥാനങ്ങളിലെ 811 പ്രതിനിധികൾ കണ്ണൂരിൽ; മുഖ്യമന്ത്രി പതാക ഉയര്‍ത്തും