ഖജനാവിൽ പണമില്ലെന്ന് ധനമന്ത്രി; കോടികൾ മുടക്കി ഹെലികോപ്ടർ വാടകയ്ക്കെടുക്കാൻ ആഭ്യന്തര വകുപ്പ്
- Published by:Sarath Mohanan
- news18-malayalam
Last Updated:
മാവോയിസ്റ്റ് നിരീക്ഷണം, പ്രളയം പോലുള്ള ദുരന്ത ഘട്ടങ്ങളിലെ രക്ഷാപ്രവർത്തനം എന്നിവയ്ക്കായാണ് ഹെലികോപ്ടർ വാടകയ്ക്കെടുക്കുന്നത് എന്നാണ് ആഭ്യന്തര വകുപ്പിൻ്റെ വിശദീകരണം.
തിരുവനന്തപുരം: ഖജനാവിൽ പണമില്ലെന്നും കടമെടുക്കൽ പരിധി കഴിഞ്ഞതിനാൽ കടം പോലും കിട്ടില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ നിലവിളിക്കുമ്പോഴാണ് കോടികൾ മുടക്കി വീണ്ടും ഹെലികോപ്ടർ വാടകയ്ക്കെടുക്കാൻ സർക്കാർ നീക്കം. പുതിയ ഹെലികോപ്ടർ ആവശ്യപ്പെട്ട് ഡിജിപി അനിൽ കാന്ത് സർക്കാരിന് കത്ത് നൽകി. സ്വകാര്യ ഏജൻസികളിൽ നിന്നടക്കം ദേശീയ ടെണ്ടർ ക്ഷണിക്കാനുള്ള നടപടികളും ആരംഭിച്ചു.
നേരത്തെ ഹെലികോപ്ടർ വാടകയ്ക്കെടുത്ത പവൻ ഹൻസ് കമ്പനിയുമായുള്ള കരാർ ഏപ്രിലിൽ അവസാനിച്ചിരുന്നു. ജി എസ് ടി ഉൾപ്പെടെ 22.2 കോടി രൂപയാണ് ഒരു വർഷം ഇതിനായി ചെലവായത്. ചെലവിൽ വ്യക്തത ആവശ്യപ്പെട്ട് ഒരു ഘട്ടത്തിൽ ധനവകുപ്പ് സെക്രട്ടറി ഡിജിപിക്ക് കത്തും നൽകിയിരുന്നു.
മാവോയിസ്റ്റ് നിരീക്ഷണം, പ്രളയം പോലുള്ള ദുരന്ത ഘട്ടങ്ങളിലെ രക്ഷാപ്രവർത്തനം എന്നിവയ്ക്കായാണ് ഹെലികോപ്ടർ വാടകയ്ക്കെടുക്കുന്നത് എന്നാണ് ആഭ്യന്തര വകുപ്പിൻ്റെ വിശദീകരണം. എന്നാൽ ഏതൊക്കെ ഘട്ടങ്ങളിൽ ഹെലികോപ്ടർ ഉപയോഗിച്ചെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി പൊലീസ് ഇതുവരെ നൽകിയിട്ടില്ല. പുതിയ ടെണ്ടറിൽ വാടക കുറയുമെന്നാണ് പൊലീസ് ഉന്നതർ നൽകുന്ന വിശദീകരണം.
advertisement
കെഎസ്ആർടിസി പമ്പുകളിൽ ഇനി മുതൽ പൊതുജനങ്ങൾക്കും ഇന്ധനം വാങ്ങാം
തിരുവനന്തപുരം: കെഎസ്ആർടിസി പമ്പുകളിൽ ഇനി മുതൽ പൊതുജനങ്ങൾക്കും ഇന്ധനം നിറയ്ക്കാം. ഇന്ത്യൻ ഓയിൽ കോർപ്പറേഷനുമായി ചേർന്നുള്ള കെ.എസ്.ആര്‍.ടി.സി- യാത്രാ ഫ്യൂവല്‍സിന്റെ ഉദ്ഘാടനം തിരുവനന്തപുരത്ത് നടന്നു. സംസ്ഥാനത്തുടനീളം പൊതുജനങ്ങള്‍ക്കായി 75 ഇന്ധന ചില്ലറ വില്പനശാലകള്‍ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്.
കഫറ്റീരിയയും, വിശ്രമ കേന്ദ്രവും എല്ലാം വരും ദിവസങ്ങളിൽ തുറക്കും. കെഎസ്ആർടിസി യാത്രാ ഫ്യുസൽസിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് ധനമന്ത്രി കെഎൻ ബാലഗോപാലൻ നിർവ്വഹിച്ചു. കെഎസ്ആർടിസി പുനരുദ്ധാരണ പദ്ധതികൾക്ക് പൂർണ പിന്തുണയെന്ന് ധനമന്ത്രി പറഞ്ഞു. കെഎസ്ആർടിസി സ്വയം പര്യാപ്തമായ സ്ഥിതിയിലേയ്ക്ക് എത്തണമെന്ന് മന്ത്രി നിർദ്ദേശിച്ചു.
advertisement
പുനരുദ്ധാരണത്തിന്റെ ഭാഗമായി ടിക്കറ്റേതര വരുമാനം വർദ്ധിപ്പിക്കുന്നതിന് വേണ്ടിയാണ് കെഎസ്ആർടിസി സ്ഥലങ്ങളിൽ പമ്പുകൾ ആരംഭിച്ചത്. ആകെ 75 ഇന്ധന ചില്ലറ വില്പന കേന്ദ്രങ്ങളാണ് സ്ഥാപിക്കുന്നത്. ആദ്യഘട്ടത്തിലെ 8 പമ്പുകൾ പൂർത്തിയായി.
മറ്റ് ഏഴ് പമ്പുകളും വരും ദിവസങ്ങളിൽ ഉദ്ഘാടനം ചെയ്യും. 16 ന് വൈകിട്ട് 5 മണിക്ക് കോഴിക്കോട് ടൂറിസം മന്ത്രി മുഹമ്മദ് റിയാസും, ചേർത്തലയിൽ കൃഷി മന്ത്രി പി. പ്രസാദും , 17 ന് ചടയമംഗലത്ത് വൈകിട്ട് അഞ്ച് മണിക്ക് മന്ത്രി ജെ. ചിഞ്ചുറാണി, 18 ന് രാവിലെ 8.30 മണിക്ക് മൂന്നാറിൽ മന്ത്രി റോഷി അഗസ്റ്റിൻ, രാവിലെ 9 മണിക്ക് മൂവാറ്റുപുഴയിൽ മന്ത്രി പി. രാജീവ്, വൈകിട്ട് 4 മണിക്ക് ചാലക്കുടിയിൽ മന്ത്രി ആർ. ബിന്ദു, വൈകിട്ട് 5 മണിക്ക് കിളിമാനൂരിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി തുടങ്ങിയവരും പമ്പുകൾ ഉദ്ഘാടനം ചെയ്ത് പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കും. ആദ്യ ദിവസം മുതല്‍ തന്നെ ഇവിടെ നിന്നും പെട്രോളും, ഡീസലും നിറക്കുന്നതിനുളള സൗകര്യം ലഭ്യമായിരിക്കും.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 16, 2021 1:57 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഖജനാവിൽ പണമില്ലെന്ന് ധനമന്ത്രി; കോടികൾ മുടക്കി ഹെലികോപ്ടർ വാടകയ്ക്കെടുക്കാൻ ആഭ്യന്തര വകുപ്പ്