ഹലാൽ വിവാദം: സംസ്ഥാന വക്താവിനെ തള്ളി ബിജെപി; സന്ദീപ് വാര്യർ പാർട്ടിയുടെ പൊതുനിലപാടിനൊപ്പം നിൽക്കണം
- Published by:Sarath Mohanan
- news18-malayalam
Last Updated:
ഹലാല്‍ വിഷയത്തില്‍ ബിജെപി നേതൃത്വത്തിന്റെ പൊതുനിലപാടിന് വിരുദ്ധ നിലപാട് സ്വീകരിച്ചതിനാണ് സന്ദീപ് വാര്യര്‍ക്കെതിരെ ബിജെപി രംഗത്തെത്തിയത്.
തിരുവനന്തപുരം: ഹലാല്‍ വിവാദത്തില്‍ സംസ്ഥാന വക്താവിനെ തള്ളി പറഞ്ഞ് ബിജെപി നേതൃത്വം. ഹലാല്‍ വിഷയത്തില്‍ ബിജെപി നേതൃത്വത്തിന്റെ പൊതുനിലപാടിന് വിരുദ്ധ നിലപാട് സ്വീകരിച്ചതിനാണ് സന്ദീപ് വാര്യര്‍ക്കെതിരെ ബിജെപി നേതൃത്വം പ്രസ്ഥാവനയുമായി രംഗത്തെത്തിയത്. മതം നോക്കി ഉപരോധം നടത്തിയാല്‍ നാട്ടില്‍ ജീവിക്കനാവില്ലെന്നും ബഹുസ്വര സമൂഹത്തിലാണ് ജീവിക്കുന്നതെന്ന് മറക്കരുതെന്നുമായിരുന്നു സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്. ഹലാല്‍ ബോര്‍ഡുകള്‍ വയ്ക്കുന്നതിന് പിന്നില്‍ വര്‍ഗീയ ലക്ഷ്യമാണെന്നും ഇത് അംഗീകരിക്കാനാവില്ലെന്നുമായിരുന്നു ബിജെപിയുടെ നിലപാട്. പാര്‍ട്ടിയുടെ പൊതുനിലപാടിന് വിരുദ്ധമായി സംസ്ഥാന വക്താവ് തന്നെ അഭിപ്രായം പറഞ്ഞത് ബിജെപി നേതൃത്വത്തെ വെട്ടിലാക്കിയിരുന്നു. സംഘ പരിവാര്‍ കേന്ദ്രങ്ങളിലടക്കം കടുത്ത ആശയ കുഴപ്പമുണ്ടായ പശ്ചാത്തലത്തിലാണ് വക്താവിനെ തള്ളി പറഞ്ഞ് നേതൃത്വം രംഗത്തെത്തിയത്.
നേതാക്കള്‍ പൊതു നിലപാട് മനസിലാക്കണം
പാര്‍ട്ടി നേതാക്കള്‍ പാര്‍ട്ടിയുടെ പൊതു നിലപാടിനൊപ്പം അഭിപ്രായം പറയണം. സന്ദീപ് വാര്യര്‍ പറഞ്ഞത് പാര്‍ട്ടി പരിശോധിക്കും. സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ പറയുന്നതാണ് ബിജെപിയുടെ നിലപാടെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി പി സുധീര്‍ വ്യക്തമാക്കി. എന്നാല്‍ സന്ദീപ് വാര്യരുടെ പ്രസ്ഥാവന ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നായിരുന്നു കെ സുരേന്ദ്രന്‍ പ്രതികരിച്ചത്. സന്ദീപ് വാര്യരുടെ നിലപാടില്‍ സംഘപരിവാര്‍ കേന്ദ്രങ്ങള്‍ക്കടക്കം കടുത്ത അതൃപിതിയുണ്ട്. പൊതു സ്വീകാര്യത കിട്ടുന്നതിന് വേണ്ടിയാണ് വക്താവ് നിലപാട് മാറ്റിയതെന്നാണ് വിമര്‍ശനം. സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റില്‍ ബിജെപി അനുകൂലികള്‍ കടുത്ത ഭാഷയിലുള്ള വിമര്‍ശനമാണ് ഉന്നയിക്കുന്നത്.
advertisement
സന്ദീപ് വാര്യര്‍ പറഞ്ഞത്..
വ്യക്തിപരമായ നിരീക്ഷണം എന്ന് പറഞ്ഞ് ഫേസ്ബുക്കില്‍ കുറിച്ചതിങ്ങനെ.ഹിന്ദുവിനും മുസല്‍മാനും ക്രിസ്ത്യാനിക്കും പരസ്പരം സാമ്പത്തിക ഉപരോധം നടത്തി നാട്ടില്‍ ജീവിക്കാനാവില്ല. എല്ലാ സമുദായക്കാരും വ്യത്യസ്ത സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്നുണ്ട്. ഹലാല്‍ പ്രചരണം ഇത്തരം സ്ഥാപനങ്ങളെ തകര്‍ക്കുക വഴി നിരവധി പേരെ പ്രതിസന്ധിയിലാക്കും. വികാരമല്ല, വിവേകമാണ് ഇക്കാര്യത്തില്‍ വേണ്ടതെന്ന് മനസിലാക്കണം. ബഹുസ്വര സമൂഹത്തിലാണ് നാം ജീവിക്കുന്നത്. ചെറുതുരുത്തിയില്‍ സൈനികര്‍ക്ക് സൗജന്യ ഭക്ഷണം കൊടുക്കുന്ന മുസ്ലീം സമുദായംഗത്തിന്റെ കട പരിചയപ്പെടുത്തിയ തനിക്ക് ഈ നിലപാടുക്കാനേ കഴിയൂ വെന്നും സന്ദീപ് വാര്യര്‍ ഫേസ് ബുക്കില്‍ കുറിച്ചു.
advertisement
ഹലാല്‍ വിഷയത്തില്‍ കേന്ദ്രമന്ത്രി വി മുരളീധരനടക്കമുള്ളവരുടെ നിലപാട് തള്ളിയായിരുന്നു സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്. ഇതിന് പിന്നാലെ വധഭീഷണിവരെ ഉയര്‍ത്തിയുള്ള പ്രതികരണമാണ് സന്ദീപ് വാര്യര്‍ക്ക് സംഘപരിവാര്‍ കേന്ദ്രങ്ങളില്‍ നിന്ന് നേരിടേണ്ടി വന്നത്.
ഹലാല്‍ ബോര്‍ഡുകള്‍ മാറ്റണം
ഹലാല്‍ വിഷയത്തില്‍ കൂടുതല്‍ ശക്തമായ സമരത്തിനൊരുങ്ങുകയാണ് ബിജെപി. പൊതുഇടങ്ങളില്‍ ഹലാല്‍ ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിക്കുന്നത് ഒഴിവാക്കണമെന്നാണ് ആവശ്യം. സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടണം. ഇസ്ലാം മത പദ്ധിതന്‍മാര്‍ പോലും ഹലാല്‍ ആചാരത്തെ നിഷേധിക്കുകയാണ്. ഹലാല്‍ ഭക്ഷണമെന്ന പ്രചരണത്തിനു പിന്നില്‍ വര്‍ഗീയ അജണ്ടയാണെന്നും ബിജെപി ആരോപിക്കുന്നു. സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ സമരമാരംഭിക്കുമെന്നാണ് ബിജെപിയുടെ മുന്നറിയിപ്പ്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 21, 2021 4:17 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഹലാൽ വിവാദം: സംസ്ഥാന വക്താവിനെ തള്ളി ബിജെപി; സന്ദീപ് വാര്യർ പാർട്ടിയുടെ പൊതുനിലപാടിനൊപ്പം നിൽക്കണം