കണ്ണൂർ: മന്ത്രി ജലീലിൽ നിന്നും ഉന്നത വിദ്യാഭ്യാസത്തിന്‍റെ ചുമതല മാറ്റണമെന്ന് കെ.സി ജോസഫ് എംഎൽഎ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കെ സി ജോസഫ് എംഎൽഎ ഇക്കാര്യം ആവശ്യപ്പെട്ടത്. ജലീലിനെ ചുമതലയിൽ നിന്ന് മാറ്റിയതിനു ശേഷം മാർക്കുദാനം സംബന്ധിച്ച് സമഗ്രമായ ഒരു അന്വേഷണം നടത്താൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും കെസി ജോസഫ് ആവശ്യപ്പെട്ടു.
മാർക്കുദാനം സംബന്ധിച്ചു സമഗ്രമായ ഒരന്വേഷണം നടത്താൻ മുഖ്യമന്ത്രി തയ്യാറാകണം. മാർക്ക് ദാനവുമായി ബന്ധപ്പെട്ടു വിദ്യാഭ്യാസ മന്ത്രിയുടെ ഭാഗത്തുണ്ടായ വീഴ്ചകൾ ചൂണ്ടിക്കാണിച്ചപ്പോൾ വിദ്യാസമ്പന്നനാണെന്ന് കരുതുന്ന മന്ത്രി ജലീലിന്‍റെ പ്രതികരണം വളരെ വിലകുറഞ്ഞ രീതിയിലായിപ്പോയി. സർക്കാരിനു മംഗളപത്രം എഴുത്തുകയല്ല, മറിച്ചു വീഴ്ചകൾ ചൂണ്ടി കാണിക്കുകയാണ് പ്രതിപക്ഷത്തിന്‍റെ ചുമതല. അതിനു തയാറായ പ്രതിപക്ഷ നേതാവിന്‍റെ മകനെപ്പറ്റി അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ചത് ജലീലിന്‍റെ പരിഭ്രാന്തിയെയാണ് സൂചിപ്പിക്കുന്നതെന്നും കെ.സി ജോസഫ് എം എൽ എ പറഞ്ഞു.
നവംബർ 20 മുതൽ സംസ്ഥാനത്ത് അനിശ്ചിതകാല ബസ് സമരം
ജലീൽ പറയുന്നതുപോലെ യുഡിഎഫിൽ നിന്നും ലഭിച്ചതല്ല, മറിച്ചു പുതിയ സംസർഗ്ഗത്തിന്‍റെ ഫലമായി ലഭിച്ചതാണ് ഈ ഭാവപകർച്ചയെന്നത് എല്ലാവർക്കും അറിയാം. മന്ത്രി ഉന്നയിച്ച വിശദീകരണങ്ങൾ പൊതുസമൂഹത്തിനു മാത്രമല്ല ഇടതുപക്ഷ സഹയാത്രികനായ ഹയർ എഡ്യൂക്കേഷൻ കൗൺസിൽ ചെയർമാൻ ഡോ:രാജൻ ഗുരുക്കൾക്ക് പോലും ബോധ്യമായിട്ടില്ല.
കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയുടെ വിശ്വാസ്യത തകർത്ത മന്ത്രി ജലീലിൽ നിന്നും ഉന്നത വിദ്യാഭ്യാസത്തിന്‍റെചുമതല മാറ്റി മാർക്കുദാന വിവാദത്തെപ്പറ്റി സമഗ്രമായ ഒരു അന്വേഷണം നടത്താൻ മുഖ്യമന്ത്രി തയ്യാറാകണമെന്നു കോൺഗ്രസ് നിയമസഭാ കക്ഷി ഉപനേതാവ് കൂടിയായ കെസി ജോസഫ് ആവശ്യപ്പെട്ടു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.