തിരുവനന്തപുരം: സാമൂഹ്യ മാധ്യമങ്ങളിൽ ലൈവ് വീഡിയോയിലൂടെ സ്ത്രീകളെ അധിക്ഷേപിച്ച് പരാമർശങ്ങൾ നടത്തിയ ഫിറോസ് കുന്നംപറന്പിലിനെതിരെ കേരള വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ഫിറോസ് കുന്നംപറന്പിലിനെതിരെ എത്രയും വേഗം പോലീസ് കർശന നടപടി സ്വീകരിക്കണമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ എം.സി. ജോസഫെയ്ൻ ആവശ്യപ്പെട്ടു.
ഒരു പെൺകുട്ടിയെയെന്ന വ്യാജേന കേരളത്തിലെ മുഴുവൻ സ്ത്രീകളെയുമാണ് ഫിറോസ് അപമാനിച്ചിരിക്കുന്നതെന്നും ഇത് അനുവദിക്കാനാവില്ലെന്നും വനിതാ കമ്മീഷൻ അധ്യക്ഷ പറഞ്ഞു.
ഫിറോസ് ചാരിറ്റി പ്രവർത്തനങ്ങൾ നടത്തുന്നയാളാണെന്ന് പറയുന്നു. പക്ഷേ ചാരിറ്റി പ്രവർത്തനങ്ങൾ നടത്തുന്ന ഒരാൾ ഇത്രയും വൃത്തികെട്ട രീതിയിൽ സ്ത്രീകളെ അഭിസംബോധന ചെയ്യാൻ പാടില്ല. ഇങ്ങനെയുളളവരെ സമൂഹം ഒറ്റപ്പെടുത്തണമെന്നും ജോസഫെയ്ൻ അഭിപ്രായപ്പെട്ടു.
"കുടുംബത്തിലൊതുങ്ങാത്ത, വേശ്യാ വൃത്തി നടത്തുന്ന, അവനവന്റെ സുഖത്തിനായി ജീവിക്കുന്ന സ്ത്രീ" എന്നിങ്ങനെയാണ് ഫിറോസ് കുന്നംപറന്പിൽ സമൂഹ മാധ്യമങ്ങളിലെ ലൈവ് വീഡിയോയിൽ സ്ത്രീയെ പരാമർശിച്ചിരിക്കുന്നത്. ഒരു പെൺകുട്ടിയെ അധിക്ഷേപിക്കാൻ 'സ്ത്രീ' എന്ന വാക്ക് ഈ വിധം ഉപയോഗിച്ചതിലൂടെ കേരളത്തിലെ മുഴുവൻ സ്ത്രീകളെയും ഫിറോസ് അപമാനിച്ചിരിക്കുകയാണ്. ഇതിനെതിരെ കർശന നടപടിയെടുക്കുമെന്നും വനിതാ കമ്മീഷൻ അധ്യക്ഷ അറിയിച്ചു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.