തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് മഹിളാ മോര്‍ച്ച നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. കറുത്ത സാരിയും കരിയോയിലുമായാണ് മഹിളാ മോര്‍ച്ചയുടെ പ്രതിഷേധം. പൊലീസിന് നേരെയും സെക്രട്ടേറിയറ്റിന് ഉള്ളിലും കരിയോയില്‍ ഒഴിച്ച് മഹിളാ മോര്‍ച്ച പ്രതിഷേധിച്ചു.
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്തുടനീളം പ്രതിഷേധം നടക്കുകയാണ്. പാലക്കാട് നടന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കളക്ടറേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം ഉണ്ടായി. കറുത്ത ഷര്‍ട്ടും കറുത്ത ബലൂണുകളുമായാണ് പ്രവര്‍ത്തകര്‍ മാര്‍ച്ചിന് എത്തിയത്. ഷാഫി പറമ്പില്‍ എം എല്‍ എ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി.
മുഖ്യമന്ത്രി പിണറായി വിജയനെതിരെ ലുക്ക്ഔട്ട് നോട്ടീസുമായായിരുന്നു കൊച്ചിയില്‍ യൂത്ത് ലീഗം പ്രതിഷേധം. മുഖ്യമന്ത്രിയുടെ ചിത്രവും വിവരണങ്ങളും ഉള്ള ലുക്ക്ഔട്ട് നോട്ടീസ് പൊലീസ് ബാരിക്കേഡില്‍ വരെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ഒട്ടിച്ചു.
മുഖ്യമന്ത്രി പിണറായി വിജയനെതിരേ കണ്ണൂരിലും കരിങ്കൊടി പ്രതിഷേധവുമായി യുവജന സംഘടനകള്‍. കണ്ണൂര്‍ ഗസ്റ്റ് ഹൗസിന് മുമ്പിലാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയത്. മുഖ്യമന്ത്രിയുടെ മാര്‍ഗമധ്യേ തളാപ്പില്‍വെച്ച് യുവമോര്‍ച്ച പ്രവര്‍ത്തകരും മുഖ്യമന്ത്രിക്കുനേരെ കരിങ്കൊടി കാണിച്ചു. പ്രതിഷേധക്കാര്‍ക്കു നേരെ പോലീസ് ജലപീരങ്കി പ്രയോഗിക്കുകയും പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തു.
Also Read-മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം; KSU പ്രവർത്തകർക്ക് CPM പ്രവർത്തകരുടെ മർദനം
അതേസമയം കറുത്ത വസ്ത്രത്തിനും മാസ്കിനും വിലക്കില്ലെന്നും ആരെയും വഴി തടയാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമാക്കി.. ഇഷ്ടമുള്ള വേഷം, ഇഷ്ട നിറത്തില്‍ ധരിക്കാം. വഴി തടയുന്നു എന്ന് ഒരുകൂട്ടര്‍ വ്യാജപ്രചാരണം നടത്തുന്നതായും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ വ്യാജ പ്രചാരണം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ പ്രതിപക്ഷ പ്രതിഷേധം രൂക്ഷമാകുന്നതിനിടയിലാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Bjp, Bjp protest