കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ (CPI) ഉത്ഭവം സംബന്ധിച്ച കാര്യങ്ങൾ വളച്ചൊടിച്ചുകൊണ്ട് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ (Indian Communist Movement) പാരമ്പര്യത്തെ സിപിഎം (CPM) തള്ളിക്കളയുകയാണെന്ന് സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ പ്രകാശ് ബാബു (K Prakash Babu). 1925 ഡിസംബര്‍ 26ന് കാണ്‍പൂരിലാണ് സിപിഐ സ്ഥാപിതമായതെന്നും ലോക കമ്മ്യൂണിസത്തിന് വേണ്ടി വാദിക്കുന്ന സംഘടനയായ കമ്യൂണിസ്റ്റ് ഇന്റര്‍നാഷണലിന്റെ (കോമിന്റേണ്‍) 1928ലെ റിപ്പോര്‍ട്ടിൽ സ്ഥാപക തീയതി രേഖപ്പെടുത്തിയിട്ടുണ്ടെന്നും പ്രകാശ് ബാബു പറഞ്ഞു.
1959ല്‍ അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സംക്ഷിപ്ത ചരിത്രം തയ്യാറാക്കിയപ്പോള്‍, സ്ഥാപക തീയതി 1925 ഡിസംബര്‍ 26 ആയി അംഗീകരിച്ചു. എന്നാല്‍, 1920 ഒക്ടോബര്‍ 17ന് താഷ്‌കന്റില്‍ വെച്ചാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ രൂപീകരിച്ചതെന്നാണ് സിപിഎം ഇപ്പോൾ അവകാശപ്പെടുന്നത്. അതിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷം ശതാബ്ദി ആഘോഷത്തിന് തുടക്കമിടുകയും ചെയ്തു. ചരിത്രത്തെ വളച്ചൊടിക്കാനും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ പാരമ്പര്യത്തെ നിരാകരിക്കാനുമുള്ള ശ്രമമാണ് സിപിഎം നടത്തുന്നതെന്നും പ്രകാശ് ബാബു ആരോപിച്ചു. താഷ്‌കെന്റില്‍ ഒരു കമ്മ്യൂണിസ്റ്റ് ഗ്രൂപ്പാണ് രൂപീകരിക്കപ്പെട്ടതെന്നും ലോകമെമ്പാടും ഇന്ത്യയിലും അത്തരം നിരവധി ഗ്രൂപ്പുകള്‍ പ്രവർത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഞായറാഴ്ച കാസര്‍കോട് കുറ്റിക്കോലില്‍ സിപിഐയുടെ 96-ാം സ്ഥാപക വര്‍ഷത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 1964-ല്‍ പാര്‍ട്ടി പിളരുന്നതുവരെ പാര്‍ട്ടിയുടെ ഉത്ഭവത്തെ സംബന്ധിച്ച് സിപിഎമ്മിന് തര്‍ക്കമൊന്നുമുണ്ടായിരുന്നില്ല. ഇന്ത്യ-ചൈന യുദ്ധത്തിന് ശേഷം ചൈനീസ് അനുകൂല നേതാക്കളാണ് സിപിഎം രൂപീകരിച്ചത്. പശ്ചിമ ബംഗാളിലെ ബര്‍ദ്വാനില്‍ നടന്ന സിപിഎമ്മിന്റെ ആദ്യ പ്ലീനത്തില്‍, രണ്ട് പുതിയ നേതാക്കളുടെ ചിത്രങ്ങൾ പാര്‍ട്ടി വേദിയില്‍ അവതരിപ്പിച്ചു. ജോസഫ് സ്റ്റാലിന്‍, ചൈനയിലെ മാവോ സേതുങ് എന്നിവരുടെ ചിത്രങ്ങളായിരുന്നു അവ.
''ഇന്ന് മാവോയിസം പ്രചരിപ്പിച്ചതിന്റെ പേരിൽ രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്യുകയും യുഎപിഎ ചുമത്തുകയും ചെയ്തിരിക്കുന്നു. സിപിഎമ്മിന്റെ പരസ്പരവിരുദ്ധമായ നിലപാടുകൾ ജനങ്ങള്‍ കാണുന്നുണ്ട്'', അല്ലന്‍ ഷുഹൈബിനെയും ത്വാഹ ഫസലിനെയും യുഎപിഎ പ്രകാരം അറസ്റ്റ് ചെയ്തതിനെ പരാമര്‍ശിച്ച് പ്രകാശ് ബാബു സിപിഎമ്മിനെ കടന്നാക്രമിച്ചു.
Also read- കോൺഗ്രസ് തകർന്നാൽ ആ ശൂന്യത നികത്താനുള്ള കഴിവ് ഇന്ന് ഇന്ത്യയിൽ ഇടതു പക്ഷത്തിനില്ലെന്ന് ബിനോയ് വിശ്വം
രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഇന്ന് രാജ്യം ഭരിക്കുന്ന ഭരണാധികാരികളില്‍ നിന്നുള്ളതാണെന്ന് കഴിഞ്ഞ ദിവസം പ്രകാശ് ബാബു മറ്റൊരു വേദിയില്‍ പറഞ്ഞിരുന്നു. സിപിഐ രൂപീകരണത്തിന്റെ 96ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പെരുമ്പളയില്‍ നടത്തിയ കമ്മ്യൂണിസ്റ്റ് സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ ഐക്യവും കെട്ടുറപ്പും നിലനില്‍ക്കുന്നത് രാജ്യം ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങളില്‍ നിന്നാണ്. രാജ്യത്തിന്റെ ജനാധിപത്യ സ്വഭാവം, മതേതരത്വം എന്നിവ നിലനില്‍ക്കണം. രാജ്യത്തിന്റെ നിലനില്‍പ്പിനായി ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയാണ് അടിയന്തിരമായി ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.