Aisha Sultana | 'പണ്ഡിതന് തെറ്റ് പറ്റിയാൽ തിരുത്താം'; ഇസ്ലാമിൽ പുരുഷനും സ്ത്രീയ്ക്കും ഒരേ അവകാശമെന്ന് ഐഷ സുൽത്താന
- Published by:Anuraj GR
- news18-malayalam
Last Updated:
ഒരു മുസ്ലീം പെണ്‍കുട്ടിയെ വേദിയില്‍ നിന്നും മാറ്റിനിര്‍ത്താനുള്ള അധികാരം ആര്‍ക്കുമില്ലെന്നും ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണെന്നും ഐഷ സുൽത്താന ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി
കൊച്ചി: സമ്മാനം വാങ്ങാനായി സ്റ്റേജിലെത്തിയ പത്താം ക്ലാസ് വിദ്യാർഥിനിയെ ഇകെ സമസ്ത നേതാവ് അപമാനിച്ചതിൽ പ്രതികരണവുമായി ലക്ഷദ്വീപിൽനിന്നുള്ള ചലച്ചിത്ര പ്രവര്‍ത്തക ഐഷ സുല്‍ത്താന രംഗത്ത്. ഒരു മുസ്ലീം പെണ്‍കുട്ടിയെ വേദിയില്‍ നിന്നും മാറ്റിനിര്‍ത്താനുള്ള അധികാരം ആര്‍ക്കുമില്ലെന്നും ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണെന്നും ഐഷ സുൽത്താന ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. പണ്ഡിതന് തെറ്റ് പറ്റിയെങ്കില്‍ അത് തിരുത്തേണ്ടതാണെന്നും ഇല്ലെങ്കില്‍, ഈ സമൂഹത്തിലെ ആളുകള്‍ക്കിടയില്‍ അതൊരു തെറ്റിദ്ധാരണയായി എന്നും ഉണ്ടാകുമെന്നും ഐഷ കൂട്ടിച്ചേര്‍ത്തു. ഇസ്ലാമില്‍ സ്ത്രീക്കും പുരുഷനും തുല്ല്യ അവകാശമാണെന്നും ഐഷ സുൽത്താന വ്യക്തമാക്കി.
ഐഷ സുല്‍ത്താനയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം;
ഒരു മുസ്ലിം പെണ്‍കുട്ടിയെ വേദിയില്‍ നിന്നും മാറ്റി നിര്‍ത്താനുള്ള അധികാരമൊന്നും ആര്‍ക്കുമില്ല… കാരണം… ഇതൊരു ജനാധിപത്യ രാജ്യമാണ്
ഇനി ഇപ്പൊ മതമാണ് പ്രശ്നമെങ്കില്‍ ഇസ്ലാം മതത്തില്‍ സ്ത്രീയുടെ അവകാശത്തെയും സ്വാതന്ത്ര്യത്തെയും പറ്റി പറയുന്നത് എങ്ങനെയെന്നുള്ളത് അറിയില്ലേ…?
1: സ്ത്രീകള്‍ സമൂഹത്തിന്റെ ഭാഗമാണെന്നാണ് ഇസ്ലാമില്‍ പറയുന്നത്…
2: ഇസ്ലാമില്‍ സ്ത്രീക്കും പുരുഷനും തുല്ല്യ അവകാശമാണ്….
3: സ്ത്രീകളെ ബഹുമാനിക്കാനും ആധരിക്കാനും ഇസ്ലാം മതത്തില്‍ പഠിപ്പിക്കുന്നു…
4: ഒരു സ്ത്രീ കല്യാണം കഴിക്കുവാണേല്‍ അവളുടെ ഭര്‍ത്താവ് ആരാകണമെന്ന് തീരുമാനിക്കാനുള്ള അവകാശം പോലും ആ സ്ത്രീക്ക് മാത്രമാണ്…
advertisement
ഇത്രയും അവകാശങ്ങള്‍ സ്ത്രീകള്‍ക്ക് ഇസ്ലാം മതം കൊടുക്കുമ്ബോള്‍, വേദിയില്‍ നിന്നും പെണ്‍കുട്ടികളെ മാറ്റി നിര്‍ത്തണം എന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ് അവിടെ പറഞ്ഞത് ? മനുഷ്യര്‍ക്ക് തെറ്റ് പറ്റാം, അത് സ്വാഭാവികം പക്ഷെ അത് തെറ്റെന്നു മനസ്സിലായാല്‍ ഉടനെ തിരുത്തേണ്ടതുമാണ്…
പണ്ഡിതന് ഒരു തെറ്റ് പറ്റിയെങ്കില്‍ അത് തിരുത്തേണ്ടതാണ്…
ഇല്ലേല്‍ ഈ സമൂഹത്തിലെ ആളുകള്‍ക്കിടയില്‍ അതൊരു തെറ്റിദ്ധാരണയായി എന്നും ഉണ്ടാകും…
'വിമര്‍ശനങ്ങള്‍ നിഷ്‌കളങ്കമല്ല'; വിദ്യാർഥിനിയെ പൊതുവേദിയിൽ അപമാനിച്ച സംഭവത്തിൽ സമസ്ത നേതാവിനെ പിന്തുണച്ച് MSF
പെണ്‍കുട്ടിയെ വേദിയിലേക്ക് വിളിച്ചതിന് സംഘാടകരെ അധിക്ഷേപിച്ച എം ടി അബ്ദുല്ല മുസ്ല്യാരെ തള്ളിയും തലോയിടും എംഎസ്എഫ് പ്രസിഡന്റ് പി കെ നവാസ്. സമസ്ത നേതാവിനെതിരെ ഇപ്പോള്‍ നടക്കുന്ന ആക്രമണം നിഷ്‌കളങ്കമല്ലെന്നും എം.ടി ഉസ്താദിനെ വികലമായി അവതരിപ്പിക്കാനാണ് ഇപ്പോള്‍ ചിലര്‍ ശ്രമിക്കുന്നതെന്നും പി.കെ നവാസ് ഫേസ്ബുക്കില്‍ കുറിക്കുന്നു. അതേ ആര്‍ക്കെങ്കിലും തെറ്റുപറ്റിയാല്‍ പണ്ഡിത നേതൃത്വം അത് തിരുത്തുമെന്നും നവാസ് വ്യക്തമാക്കുന്നുണ്ട്.
advertisement
അതേസമയം മുസ്ലിം സമുദായത്തിലെ പെണ്‍കുട്ടികള്‍ ഇപ്പോള്‍ ഉന്നത മേഖലയിലെത്തിയിട്ടുണ്ടെന്നും ബഹിരാകാശ ഗവേഷണ കേന്ദ്രമായ നാസയില്‍ വരെ അവരുണ്ടെന്നും നവാസ് വ്യക്തമാക്കുന്നു. സമുദായ നേതാക്കള്‍ വിയര്‍പ്പൊഴുക്കി ഉണ്ടാക്കിയെടുത്ത വിജ്ഞാന കേന്ദ്രങ്ങളില്‍ നിന്നാണ് ഇവര്‍ പഠിച്ചു വളര്‍ന്നത്. മതവിരോധികളും അരാജക വാദികളും നടത്തിയ വിപ്ലവം കൊണ്ടല്ല മുസ്ലിം പെണ്‍കുട്ടികള്‍ ഈ നവോത്ഥാനം നേടിയതെന്നും നവാസ് പറയുന്നു. ആര്‍ക്കെങ്കിലും തെറ്റ് പറ്റിയാല്‍ തിരുത്താനുള്ള ആര്‍ജ്ജവവും പക്വതയും സമുദായ പണ്ഡിത സഭക്കുണ്ട്. മുമ്പ് അബ്ദുറഹ്മാന്‍ കല്ലായിക്ക് പറ്റിയ അബദ്ധം ഇങ്ങിനെ കൈകാര്യം ചെയ്തിട്ടുണ്ടെന്നും നവാസ് വ്യക്തമാക്കുന്നു.
advertisement
Also Read- 'ആരാടോ പത്താം ക്ലാസിലെ പെണ്‍കുട്ടിയെ സ്റ്റേജിലേക്ക് വിളിപ്പിച്ചത്'; ക്ഷുഭിതനായി സമസ്ത നേതാവ്; വ്യാപക വിമര്‍ശനം
പി.കെ നവാസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
സമുദായത്തിലെ പെണ്‍കുട്ടികള്‍ നേടിയെടുത്ത ഈ വിപ്ലവങ്ങള്‍ക്കു പിറകില്‍ പള്ളിയങ്കണങ്ങളിലും, മത പ്രഭാഷണ വേദികളിലും സാത്വികരായ പണ്ഡിതന്മാര്‍ വിയര്‍പ്പൊഴുക്കി പടുത്തുയര്‍ത്തിയ വിജ്ഞാന കേന്ദ്രങ്ങള്‍ നമുക്ക് മുന്നിലുണ്ട്. മത വിരോധികളും, ആരാജകവാദികളും പുരോഗമന തോലണിഞ്ഞ് നടത്തിയ വിപ്ലവം കൊണ്ടല്ല മുസ്ലിം പെണ്‍കുട്ടികളുടെ ഈ നവോത്ഥാനം സാധ്യമായത്.
advertisement
സി എച്ചും, സീതി സാഹിബും, ബാഫഖി തങ്ങളും തിരികൊളുത്തുമ്പോള്‍ അവരെ വര്‍ഗ്ഗീയ മുദ്ര കുത്തിയ അതേ പൊതുബോധം തന്നെയാണ് ഇപ്പോഴും നിവര്‍ന്നു നില്‍ക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ബഹിരാകാശ ഗവേഷണ കേന്ദ്രമായ നാസയില്‍ വരെ സമുദായത്തിലെ പെണ്‍കുട്ടികള്‍ എത്തിനില്‍ക്കുന്നത് ഈ സാത്വികരുടെ വിയര്‍പ്പിന്റെ ഫലമാണ്.
മുസ്‌ലിം പണ്ഡിതന്മാരെ പ്രാകൃതരും, സ്ത്രീ വിരുദ്ധരുമായി വര്‍ണ്ണിക്കാനുള്ള അവസരങ്ങള്‍ പാഴാക്കാതെ പോരുന്ന ലിബറല്‍ ധാരകള്‍ എത്രയോ കാലമായി നമുക്കിടയിലുണ്ട്. ഈ ലിബറലുകള്‍ നിശ്ചയിച്ച മാനദണ്ഡ പ്രകാരം ഒരു പുരമോഗമന വാദിയാകുക എന്നൊരവസരം വീണുകിട്ടിയാല്‍ അതേറ്റുപിടിക്കാന്‍ വെമ്പുന്നവരായി നാം മാറരുത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 10, 2022 7:31 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Aisha Sultana | 'പണ്ഡിതന് തെറ്റ് പറ്റിയാൽ തിരുത്താം'; ഇസ്ലാമിൽ പുരുഷനും സ്ത്രീയ്ക്കും ഒരേ അവകാശമെന്ന് ഐഷ സുൽത്താന