കൊച്ചി: പാലാരിവട്ടം പാലം നിർമാണത്തിൽ അഴിമതി നടത്തിയ കേസിൽ വിജിലൻസ് അറസ്റ്റ് ചെയ്ത മുൻ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിന് പൂർണ പിന്തുണ നൽകി മുസ്ലീം ലീഗ്. ഈ ഘട്ടത്തിൽ ഉണ്ടായ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്നും ഇതിനെ രാഷ്ട്രീയ പരമായും നിയമപരമായും നേരിടുമെന്ന് ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി നേതൃയോഗത്തിന് ശേഷം പറഞ്ഞു.
എൽഡിഎഫ് കൺവീനർ പറഞ്ഞത് പോലെ മുൻ കൂട്ടി തയ്യാറാക്കി ലിസ്റ്റ് അനുസരിച്ച് എടുത്ത നടപടി ആണിത്. കേസിൽ അന്വേഷണം കഴിഞ്ഞ് കാലം കുറെ ആയി. അന്ന് അറസ്റ്റ് ആവശ്യം ഇല്ലെന്ന് പറഞ്ഞ കേസ് ആണ് ഇത്. അറസ്റ്റ് ചെയ്യേണ്ടതുണ്ടെങ്കിൽ അപ്പോൾ ചെയ്യണമായിരുന്നു, തോന്നുമ്പോൾ പറ്റില്ല. ഇബ്രാഹിംകുഞ്ഞ് നിരപരാധിയാണെന്ന് കോടതിയിൽ തെളിയിക്കും എന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
"ഇത്തരത്തിൽ ഒരു നടപടി ഉണ്ടാകുമെന്ന് ഞങ്ങൾക്ക് വിവരം ലഭിച്ചിരുന്നു. തിരുവനന്തപുരത്ത് രണ്ട് മൂന്ന് ദിവസമായി ഉദ്യോഗസ്ഥർ യോഗം ചേർന്ന് എങ്ങനെ അറസ്റ്റ് ചെയ്യാൻ പറ്റുമെന്ന് ആലോചിക്കുന്നു എന്ന് ഞങ്ങൾക്ക് അറിവുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് കാലത്തെ അറസ്റ്റ് രാഷ്ട്രീയ പക പോക്കലാണ്" പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
പാലം പൊളിഞ്ഞതിന് മന്ത്രി എന്ത് തെറ്റ് ചെയ്തു എന്ന് ആണ് ഇ.ടി. മുഹമ്മദ് ബഷീർ എംപി ചോദിക്കുന്നത്. മന്ത്രിയുടെ കുറ്റം കൊണ്ടല്ല പാലം പൊളിഞ്ഞത്. ഈ ഘട്ടത്തിലെ നടപടി സർക്കാരിന് എതിരെ ഉയരുന്ന ആരോപണങ്ങൾക്ക് പകരം വെക്കാൻ വേണ്ടി ആണ്. എം.സി കമറുദ്ദീനും കെ.എം.ഷാജിക്കും പിറകെ നിയമ നടപടികൾക്ക് വിധേയമാകുന്ന ലീഗിൻ്റെ മൂന്നാമത്തെ എംഎൽഎ ആണ് ഇബ്രാഹിംകുഞ്ഞ്. എംഎൽഎമാരെ കൈ വിടാതെ നടപടികളെ രാഷ്ട്രീയമായി പ്രതിരോധിക്കുക ആണ് ലീഗ് നേതൃത്വം.
Published by:user_49
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.