കെ.എം. മാണിയെന്ന അതികായനോട് മൂന്നുതവണ തോറ്റശേഷമാണ് മാണി സി കാപ്പന്‍ പാലായില്‍ വിജയമധുരം രുചിച്ചത്. നാലാമങ്കത്തില്‍ മാണി സി കാപ്പന് വിജയമൊരുക്കിയതില്‍ നിരവധി ഘടകങ്ങളുണ്ട്. അതില്‍ പ്രധാനപ്പെട്ട് 10 കാരണങ്ങള്‍ ഇവയാണ്...
1. എല്‍ഡിഎഫ് പ്രചാരണം
മുഖ്യമന്ത്രി അവസാന മൂന്ന് ദിവസം ക്യാംപ് ചെയ്തത് കൂടാതെ വിവിധ ജില്ലകളിലെ ജനപ്രതിനിധികളും മന്ത്രിമാരും ഉള്‍പ്പടെ ബൂത്തുതല ചുമതല ഏറ്റെടുത്താണ് പ്രചരണം ഏകോപിപ്പിച്ചത്. ആവനാഴിയിലെ എല്ലാ ആയുധങ്ങളുമെടുത്തുള്ള പോരാട്ടമാണ് എൽഡിഎഫ് പാലായിൽ നടത്തിയത്. പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ കനത്ത തോൽവി ഏറ്റുവാങ്ങിയ എൽഡിഎഫ് പാലായിൽ ജയിക്കാൻ എല്ലാ അടവും പയറ്റിയെന്ന് വ്യക്തമാക്കുന്നതായിരുന്നു അവരുടെ പ്രചാരണം.
2. ജോസ് വിരുദ്ധരുടെ ഏകീകരണം
കെ.എം. മാണിയുടെ പിന്‍ഗാമിയായി പാര്‍ട്ടിയില്‍ പിടിമുറുക്കിയ ജോസ് കെ മാണിയുടെ ഇടപെടലുകള്‍ പരമ്പരാഗതമായി കേരള കോണ്‍ഗ്രസിനൊപ്പം നിന്നവരില്‍ അവമതിപ്പ് ഉണ്ടാക്കി. മുമ്പ് പാര്‍ട്ടി വിട്ടുപോയവരും ഇപ്പോള്‍ പാര്‍ട്ടിയിലുള്ളവരും ഇക്കാര്യത്തില്‍ ഒരുമിച്ച്. ജോസ് കെ മാണിയുടെ സ്ഥാനാര്‍ഥിയെ ഏതുവിധേനയും തോല്‍പ്പിക്കുകയായിരുന്നു അവരുടെ ലക്ഷ്യം.
3. വോട്ടിങ് ശതമാനത്തിലെ കുറവ്
2016ല്‍ 77.25 ശതമാനമായിരുന്നു പാലായിലെ പോളിങ്. എന്നാല്‍ ഇത്തവണ അത് 71.43 ശതമാനമായി കുറഞ്ഞു. പലേടത്തും മഴ പെയ്തതും പോളിങ് ശതമാനം കുറയാനിടയായി. വോട്ടിലുണ്ടായ കുറവ് ബാധിച്ചത് യുഡിഎഫിനെയാണെന്നത് വ്യക്തം.
4. മണ്ഡലത്തിന് പരിചിതനായ സ്ഥാനാർഥി
മൂന്നു തവണ കെ.എം മാണിക്കെതിരെ മത്സരിച്ച് പരാജയപ്പെട്ടെങ്കിലും പാലാ മണ്ഡലത്തിന് ഏറെ പരിചിതനായി മാണി സി കാപ്പൻ മാറിയിരുന്നു.
5. വിവാദങ്ങളിൽപ്പെട്ട എതിർ സ്ഥാനാർഥി
നിരന്തരം വിവാദങ്ങളിൽപ്പെട്ടിട്ടുള്ള എതിർ സ്ഥാനാർഥിയുടെ മോശം പ്രതിഛായയും മാണി സി കാപ്പന്‍റെ ജയത്തിന് കാരണമായി. മീനച്ചിൽ റബർ മാർക്കറ്റിങ് സൊസൈറ്റി വിവാദവും ജോസഫിനെതിരായ കടുത്ത പ്രയോഗങ്ങളും ചില വോട്ടർമാരിൽ അവമതിപ്പ് ഉണ്ടാക്കി.
Pala By-election Result: യുഡിഎഫ് കോട്ട തകർന്നതിന്‍റെ 10 കാരണങ്ങൾ
6. മാണിയോടല്ല, സഹതാപം കാപ്പനോട്
മൂന്നു തവണ മത്സരിച്ച് തോറ്റത് കെ.എം. മാണിയോട് ആയതുകൊണ്ടുതന്നെ മാണി സി കാപ്പന് ഇത്തവണ വോട്ടര്‍മാര്‍ക്കിടയില്‍ സഹതാപം ദൃശ്യമായിരുന്നു. ഒന്നരവര്‍ഷം മാത്രം കാലാവധിയുള്ള നിയമസഭയില്‍ കാപ്പന് ഒരവസരം നല്‍കണമെന്ന് ചിന്തിച്ച വോട്ടര്‍മാര്‍ ഏറെയായിരുന്നു. അകാലത്തിലുള്ള മരണല്ലാത്തതിനാല്‍ കെ.എം. മാണിയുടെ വേര്‍പാടില്‍ സഹതാപമുണ്ടായില്ല.
7. എസ്.എന്‍.ഡി.പി വോട്ടുകള്‍
മുന്‍ തെരഞ്ഞെടുപ്പുകളില്‍നിന്ന് വിഭിന്നമായി എസ്.എന്‍.ഡി.പി വോട്ടുകള്‍ ഇത്തവണ പൂര്‍ണമായും എല്‍ഡിഎഫിനൊപ്പം നിന്നു. എസ്എന്‍ഡിപി നിലപാട് എന്‍ഡിഎ ഘടകകക്ഷിയായ ബിഡിജെസിന്റെ വോട്ടുകളെയും സ്വാഭാവികമായി സ്വാധീനിച്ചു.
8. പി.സി. ജോര്‍ജ്
ജോര്‍ജിന്റെ തട്ടകമായ പൂഞ്ഞാര്‍ മണ്ഡലത്തിനൊപ്പം മുമ്പുണ്ടായിരുന്ന ആറ് പഞ്ചായത്തുകള്‍ ഇപ്പോള്‍ പാലായ്‌ക്കൊപ്പമാണ്. പി.സി ജോർജിന് സ്വാധീനമുള്ള എലിക്കുളം പഞ്ചായത്തും. ഒരുമിച്ച് പാർട്ടിയിൽ ഉണ്ടായിരുന്നപ്പോഴും ജോസ് കെ മാണിയെ രൂക്ഷമായി വിമര്‍ശിച്ചുവന്ന പി.സി ജോര്‍ജിന്റെ നിലപാട് വോട്ടെടുപ്പില്‍ സ്വാധീനിച്ചു. ദിവസങ്ങൾക്കുമുമ്പ് തന്നെ മാണി സി കാപ്പന്‍ മൂവായിരത്തോളം വോട്ടുകള്‍ക്ക് ജയിക്കുമെന്ന് ന്യൂസ് 18 കേരളം ചാനല്‍ ചര്‍ച്ചയില്‍ പി.സി ജോര്‍ജ് ആധികാരികമായി പ്രവചിച്ചിക്കുകയും ചെയ്തു. മൂവായിരത്തിന് 57 വോട്ടുകള്‍ മാത്രമാണ് കുറഞ്ഞത്.
9. ഒന്നാമത്തെ പേര്
പാലായുടെ ഹൃദയത്തില്‍ പതിഞ്ഞ ഒന്നാണ് മാണി എന്ന പേര്. കെ.എം മാണിയുടെ നിര്യാണത്തിന് ശേഷം ആദ്യമായി നടന്ന തെരഞ്ഞെടുപ്പില്‍ വോട്ടിങ് മെഷീനിലെ ആദ്യ പേര് മറ്റൊരു മാണിയുടേതായിരുന്നു- മാണി സി കാപ്പന്റേത്. ഒന്നാമത്തെ പേരായി മറ്റൊരു മാണി വന്നത് വോട്ടെടുപ്പില്‍ സ്വാധീനം ചെലുത്തി.
10. സ്വതന്ത്രർ പിടിച്ച വോട്ട്
പാലായിൽ സാധാരണഗതിയിൽ അഞ്ചിൽ താഴെ സ്ഥാനാർഥികളാണ് മത്സരിക്കാൻ ഉണ്ടാകുക. എന്നാൽ ഇത്തവണ നോട്ട ഉൾപ്പടെ 14 പേരുകളാണ് വോട്ടിങ് മെഷീനിൽ ഉണ്ടായിരുന്നത്. ഇതിൽ സ്വതന്ത്ര സ്ഥാനാർഥികളും നോട്ടയും ചേർന്ന് പിടിച്ചത് 4700ൽ ഏറെ വോട്ടുകളാണ്. കേരള കോൺഗ്രസുമായി വളരെ അടുപ്പമുള്ളവരായിരുന്നു ഈ സ്വതന്ത്ര സ്ഥാനാർഥികൾ. ഇതും മാണി സി കാപ്പന്‍റെ വിജയത്തിൽ നിർണായകമായി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Assembly ByElection, Byelection, Byelection in pala, Byelection Result, Byelections, Pala, Pala by-election, Pala by-elections, Pala ByElection, Pala in by election