കൊല്ലം: മകള്‍ക്ക് നീതി കിട്ടിയെന്ന് വിസ്മയയുടെ(Vismaya) അച്ഛന് ത്രിവിക്രമന്‍ നായര്‍. സ്തീധനം ആവശ്യപ്പെട്ട് ആരെങ്കിലും വന്നാല്‍ പെണ്‍കുട്ടിയെ കൊടുക്കാതിരിക്കുക. വിദ്യാഭ്യാസവും ജോലിയും ലഭിച്ചിട്ട് മാത്രം വിവാഹം കഴിപ്പിക്കുകയെന്നും വിസ്മയയുടെ അച്ഛന് പറഞ്ഞു. സ്തീധനം ആവശ്യപ്പെടുന്നവര്‍ക്ക് മക്കളെ വിവാഹം കഴിച്ച് നല്‍കരുതെന്നും അദ്ദേഹം പറഞ്ഞു.
കോടതിക്കകത്ത് ഇരുന്ന് നീറിയത് പോലെ ഒരു അച്ഛനും വരുത്തരുതെന്നാണ് പ്രാര്‍ത്ഥനയെന്നും വിസ്മയയുടെ അച്ഛന് പറഞ്ഞു. ഈ വിധി സമൂഹത്തിന് വേണ്ടിയാണെന്ന് അദ്ദേഹം പറഞ്ഞു. വിധിയില്‍ സന്തോഷമുണ്ടെന്ന് വിസ്മയയുടെ അമ്മ സജിത പ്രതികരിച്ചു. മറ്റാര്‍ക്കും ഈ ഗതി വരരുത്. ഈ വിധി അതിന് ഉപകരിക്കട്ടെ. കിരണ്‍ കുമാറിന് പരമാവധി ശിക്ഷ ലഭിക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും ഒപ്പം നിന്നവര്‍ക്ക് നന്ദിയുണ്ടെന്നും വിസ്മയയുടെ അമ്മ പറഞ്ഞു.
വിസ്മയ കേസില്‍ ഭര്‍ത്താവ് കുറ്റക്കാരനാണെന്ന് കൊല്ലം അഡീഷണല്‍ സെക്ഷന്‍സ് കോടതി വിധിച്ചു. കിരണ്‍ കുമാറിന്റെ ശിക്ഷാവിധി നാളെ പ്രഖ്യാപിക്കും. വിസ്മയയുടെ മരണത്തില്‍ ഭര്‍ത്താവ് കിരണ്‍ കുമാറാണ് കേസിലെ ഏക പ്രതി. സ്ത്രീധന പീഡനങ്ങളില്‍ സംസ്ഥാനത്ത് ഏറ്റവുമധികം ശ്രദ്ധ നേടിയ കേസായിരുന്നു ഇത്.
ഐപിസി 304 ബി, 498 എ വകുപ്പുകള്‍ പ്രകാരം കിരണ്‍ കുമാര്‍ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. സ്ത്രീപീഡനം, ഗാര്‍ഹിക പീഡനം, ആത്മഹത്യാ പ്രേരണ എന്നീ കുറ്റങ്ങള്‍ തെളിഞ്ഞു. കിരണിനെ കുറ്റക്കാരനാണെന്ന് വിധിച്ചതിനു പിന്നാലെ ഇയാളുടെ ജാമ്യം റദ്ദാക്കി.
വിസ്മയ കേസില്‍ തികച്ചും മാതൃകാപരമായ വിധിയെന്ന് പബ്ലിക പ്രോസിക്യൂട്ടര്‍ മോഹന്‍രാജ്. കിരണിനെതിരെ വ്യക്തിപരമായി മാത്രമല്ല സാൂമഹ്യ വിപത്തിനെതിരായ വിധിയാണിതെന്നും മോഹന്‍രാജ് ന്യൂസ് 18നോട് പറഞ്ഞു.
2021 ജൂണ്‍ 21 നാണ് ശാസ്താംകോട്ട പോരുവഴിയിലെ ഭര്‍തൃവീട്ടില്‍ നിലമേല്‍ സ്വദേശിയായ എംബിബിഎസ് വിദ്യാര്‍ത്ഥിനി വിസ്മയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശാരീരികമായും മാനസികമായും പീഡിപ്പിച്ചതിനെ തുടര്‍ന്നാണ് വിസ്മയ ആത്മഹത്യ ചെയ്തെന്നാണ് കേസ്. സ്ത്രീധനമായി നല്കിയ കാറില്‍ തൃപ്തനല്ലാത്തതിനാലും വാഗ്ദാനം ചെയ്ത സ്വര്‍ണം ലഭിക്കാത്തതിനാലും നിരന്തരം പീഡിപ്പിച്ചിരുന്നുവെന്നാണ് ഭര്‍ത്താവ് കിരണ്‍കുമാറിനെതിരായ കേസ്.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.