മുഖ്യമന്ത്രി പിണറായി വിജയൻ സല്യൂട്ട് നൽകിയ കരീമിക്ക ആരാണ്?
- Published by:Naseeba TC
- news18-malayalam
Last Updated:
സെക്രട്ടറിയേറ്റിലെ കണ്ടോൺമെന്റ് ഗേറ്റ് വഴി സഞ്ചരിച്ചിട്ടുള്ളവർക്ക് പരിചിതമുഖമാണ് കരീംക്കയുടേത്.
തിരുവന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ചിരിച്ചു കൊണ്ട് സല്യൂട്ട് നൽകിയ ആളെ പലർക്കും അറിയില്ലായിരിക്കും. എന്നാൽ സെക്രട്ടറിയേറ്റിലെ കണ്ടോൺമെന്റ് ഗേറ്റ് വഴി സഞ്ചരിച്ചിട്ടുള്ളവർക്ക് പരിചിതമുഖമാണ് കരീമിക്കയുടേത്. അവിടുത്തെ ട്രാഫിക് നിയന്ത്രണം മുതൽ ആളുകളെ സഹായിക്കൽ വരെ കരീമിക്കയുടെ സ്വന്തം കാര്യമാണ്. ആരും പറഞ്ഞിട്ടോ ഒന്നും ലഭിച്ചിട്ടോ അല്ല, കരീമിക്കയ്ക്ക് അതൊരു ജീവിത നിയോഗമാണ്. ഒരു ഔദ്യോഗിക പദവികളും വഹിക്കാത്ത സാധാരണക്കാരനാണ് അബ്ദുൽ കരീം എന്ന കരീമിക്ക.
ഉയർന്ന പോലീസ് ഉദ്യോഗസ്ഥർ മുതൽ മുഖ്യമന്ത്രി വരെ കരീമിക്കയ്ക്കു വേണ്ടി കാത്തു നിൽക്കും. കരുണാകരൻ മുതലുള്ള മുഖ്യമന്ത്രിമാരും മന്ത്രിമാരും കരീമിക്കയുടെ സല്യൂട്ട് സ്വീകരിച്ചിട്ടുണ്ട്. ആ കരീംക്കയ്ക്കാണ് മുഖ്യമന്ത്രി സല്യൂട്ട് നൽകിയത്.
മുൻ മുഖ്യമന്ത്രിമാർക്ക് കരീമിക്ക സല്യൂട്ട് നൽകിയിട്ടുണ്ടെങ്കിലും അദ്ദേഹത്തിന് തിരിച്ചു സല്യൂട്ട് നൽകിയ ആദ്യത്തെ മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. മാത്രമല്ല, കഴിഞ്ഞ ഓണത്തിന് മുഖ്യമന്ത്രി കരീമിക്കയെ വീട്ടിൽ വിളിച്ച് വരുത്തി ഭക്ഷണവും നൽകി.
advertisement
സെക്രട്ടറിയേറ്റാണ് കരീമിക്കയുടെ ലോകം. എന്നും രാവിലെ അദ്ദേഹം സെക്രട്ടറിയേറ്റിലെ കണ്ടോൺമെന്റ് ഗേറ്റിൽ ഉണ്ടാകും. ഉദ്യോഗസ്ഥർ മുതൽ മുഖ്യമന്ത്രി വരെയുള്ളവർക്ക് സല്യൂട്ട് നൽകുക മാത്രമല്ല, ട്രാഫിക് നിയന്ത്രണം വരെ കരീമിക്ക ഏറ്റെടുത്ത് നടത്തും.
കഴിഞ്ഞ പതിനേഴ് വർഷത്തിലധികമായി കരീമിക്ക തന്റെ സേവനം തുടരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെ കുറിച്ച് കരീമിക്ക മുമ്പും പറഞ്ഞിട്ടുണ്ട്, കനത്ത മഴയുള്ള ദിവസം കന്റോൺമെന്റ് ഗേറ്റിന് സമീപം 'ഡ്യൂട്ടി' ചെയ്യുന്ന കരീമിക്കയെ അതുവഴി കാറിൽ പോയ മുഖ്യമന്ത്രി കാണാനിടയായി. തന്റെ ഓഫീസിനടുത്ത് വണ്ടി ഇറങ്ങിയ കരീമിക്കയ്ക്ക് നൽകാൻ മുഖ്യമന്ത്രി ഡ്രൈവറുടെ പക്കൽ ഒരു കുട കൊടുത്തുവിട്ടു, ഒപ്പം ഒരു ഉപദേശവും, 'മഴ നനഞ്ഞ് ജോലി ചെയ്യേണ്ട', തനിക്ക് ഏറ്റവും സന്തോഷമുണ്ടാക്കിയ അനുഭവങ്ങളിലൊന്നാണിതെന്ന് കരീമിക്ക പറഞ്ഞിരുന്നു.
advertisement
ആരും പറയാതെ തിരിച്ചൊന്നും പ്രതീക്ഷിക്കാതെ പരാതിയില്ലാതെ കരീമിക്ക തുടരുന്ന സേവനത്തിന് മുഖ്യമന്ത്രി നൽകിയ അംഗീകാരമാണ് ആ സല്യൂട്ട്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 02, 2022 12:22 PM IST