നിലമ്പൂരിൽ കോൺഗ്രസിൽ ആര് വരും? ആര്യാടനോ ജോയിയോ അതോ വൻ സർപ്രൈസോ?
- Published by:Rajesh V
- news18-malayalam
- Reported by:Dan Kurian
Last Updated:
വിഎസ് ജോയിയും ആര്യാടൻ ഷൗക്കനും ഉൾപ്പെടുന്ന പട്ടികയിൽ സർപ്രൈസ് മുഖവും ചർച്ചയിൽ
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർത്ഥി പ്രഖ്യാപനം ഉടൻ. സ്ഥാനാർത്ഥിപ്പട്ടികയിൽ മുൻപിലുള്ള വിഎസ് ജോയിക്കും ആര്യാടൻ ഷൗക്കത്തിനും പുറമേ ഒരു സർപ്രൈസ് മുഖവും ചർച്ചകളിൽ സജീവമായിരിക്കുകയാണ്. വിദേശത്തുള്ള എഐസിസി സംഘടനകാര്യ ജനറൽ സെക്രട്ടറി കെ സി വേണുഗോപാലുമായി അന്തിമ ചർച്ച നടത്തി പ്രഖ്യാപനം വേഗത്തിൽ നടത്താനാണ് നേതൃത്വത്തിന്റെ തീരുമാനം.
നിയമസഭാംഗത്വം രാജിവച്ചതിന് പിന്നാലെ പി വി അൻവർ നടത്തിയ ആദ്യ പ്രതികരണത്തിൽ തന്നെ ഡിസിസി അധ്യക്ഷൻ കൂടിയായ വി എസ് ജോയിയെ സ്ഥാനാർത്ഥിയാക്കണമെന്നായിരുന്നു പരസ്യമായി നിലപാടെടുത്തത്. യുവപ്രാധിനിത്യത്തിന് പുറമേ ക്രൈസ്തവ ന്യൂനപക്ഷങ്ങൾക്കിടയിൽ സ്വാധീനമുണ്ടാക്കാൻ വി എസ് ജോയിക്ക് കഴിയുമെന്നതായിരുന്നു വിലയിരുത്തൽ. എന്നാൽ പാർട്ടി നേതൃത്വം തീരുമാനമെടുക്കും മുമ്പ് അൻവർ പരസ്യമായി വിഷയത്തിൽ അഭിപ്രായപ്രകടനം നടത്തിയതിൽ മുതിർന്ന നേതാക്കൾ തന്നെ അതൃപ്തി അറിയിച്ചിരുന്നു.
ക്രൈസ്തവസഭാ നേതൃത്വത്തിന്റെ പിന്തുണ ഉറപ്പാക്കുന്നതിനായി സണ്ണി ജോസഫിനെ കെപിസിസി അധ്യക്ഷനാക്കിയതിന് പിന്നാലെ ഉപതിരഞ്ഞെടുപ്പിലും ക്രൈസ്തവ മുഖം തന്നെ സ്ഥാനാർത്ഥിയായാൽ അത് ഇതര സമുദായങ്ങൾക്കിടയിൽ അതൃപ്തിക്ക് വഴിവെക്കും എന്ന ആശങ്കയും കോൺഗ്രസ് നേതൃത്വത്തിൽ ഉണ്ട്.അതേസമയം വരാനിരിക്കുന്ന ഡിസിസി പുന സംഘടനയിൽ മലപ്പുറത്ത് അഴിച്ചു പണി ഉണ്ടാകാനിടയില്ലെന്നാണ് സൂചന. എതിർപ്പുകൾ മറികടന്ന് ജോയിയെ തന്നെ സ്ഥാനാർത്ഥിയാക്കിയാൽ ഒത്തുതീർപ്പ് നീക്കങ്ങളുടെ ഭാഗമായി ആര്യാടൻ ഷൗക്കത്തിന് മറ്റൊരു നിർണായക പദവി നേതൃത്വം വാഗ്ദാനം ചെയ്തതായാണ് സൂചന.
advertisement
ആര്യാടൻ ഷൗക്കത്തിനുവേണ്ടി ഒരു വിഭാഗം ശക്തമായി രംഗത്തുണ്ടെങ്കിലും വിഎസ് ജോയിയുമായി നിലനിൽക്കുന്ന അഭിപ്രായ ഭിന്നതകൾ ജയ സാധ്യതയ്ക്ക് മങ്ങലേൽപ്പിക്കുമോ എന്നതാണ് കോൺഗ്രസ് നേതൃത്വത്തെ കുഴക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് പൊതുസമ്മതനായ സർപ്രൈസ് മുഖത്തെ പ്രാദേശിക നേതൃത്വത്തിന്റെ കൂടി പിന്തുണ ഉറപ്പാക്കി മത്സരരംഗത്തിറക്കുന്ന കാര്യം നേതൃത്വം സജീവമായി ചർച്ച ചെയ്യുന്നത്.
ഉപതിരഞ്ഞെടുപ്പിന്റെ ചുമതലയുള്ള കെപിസിസി വർക്കിംഗ് പ്രസിഡന്റ് കൂടിയായ എ പി അനിൽകുമാർ ഉൾപ്പെട്ട സമിതി എഐസിസി സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ സി വേണുഗോപാലുമായി അവസാനഘട്ട ചർച്ച നടത്തിയ ശേഷമാകും സ്ഥാനാർത്ഥി നിർണയത്തിൽ അന്തിമ തീരുമാനം എടുക്കുക.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
May 26, 2025 8:08 AM IST