ക്രിക്കറ്റിന് വേണ്ടി ജന്മം കൊണ്ടവര്‍ എന്നാണ് കറന്‍ സഹോദരങ്ങളെ കുറിച്ച് ഇംഗ്ലീഷ് ക്രിക്കറ്റ് വിദഗ്ദര്‍ പലപ്പോഴും പറയാറുള്ളത്. അത് നാം തീർത്തും ശരി വെക്കേണ്ട തരത്തിലുള്ള ഒരു പ്രകടനത്തിനാണ് ഇന്നലെ പൂനെയിലെ സ്റ്റേഡിയം സാക്ഷിയായത്. ഇന്നലെ ഇന്ത്യയെ വിറപ്പിച്ച ഇന്നിങ്സ് ആയിരുന്നു ഇംഗ്ലീഷ് യുവതാരം സാം കറൻ കാഴ്ച വച്ചത്. വിക്കറ്റുകൾ തുരുതുരാ വീണപ്പോഴും വാലറ്റത്തിനൊപ്പം നിന്ന് പൊരുതിയ സാം കറന്‍ ഇംഗ്ലണ്ടിനെ വിജയത്തിന് അടുത്ത് വരെ എത്തിക്കുകയും ചെയ്തു.
330 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന മത്സരത്തില്‍ ഇംഗ്ലണ്ട് 168/6 എന്ന നിലയില്‍ തകര്‍ന്ന് നില്‍ക്കവെ എട്ടാമനായി ക്രീസിലെത്തിയ കറന്‍ 83 പന്തില്‍ 95 റണ്‍സുമായി മത്സരത്തില്‍ പുറത്താകാതെ നിന്നു. ആവേശം അവസാന പന്ത് വരെ നീണ്ട മത്സരത്തില്‍ ഇംഗ്ലണ്ട് 7 റണ്‍സിന് പരാജയപ്പെട്ടെങ്കിലും സാം കറന്റെ ചെറുത്ത് നിൽപ്പ് ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകരുടെ പ്രശംസ ഏറ്റുവാങ്ങി.
മൂന്നാം ഏകദിനത്തിലെ മിന്നും പ്രകടനത്തോടെ സാം കറൻ ഒരു റെക്കോർഡിനൊപ്പമെത്തി. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഒരു എട്ടാം നമ്പര്‍ ബാറ്റ്സ്മാന്‍ നേടുന്ന ഏറ്റവുമുയര്‍ന്ന സ്കോറെന്ന റെക്കോര്‍ഡിനൊപ്പമാണ് താരം എത്തിയത്. ഇംഗ്ലണ്ടിന്റെ തന്നെ ക്രിസ് വോക്സ് ആണ് ഈ നേട്ടം മുമ്പ് കരസ്ഥമാക്കിയിട്ടുള്ളത്. 2016 ല്‍ ശ്രീലങ്കയ്ക്കെതിരെ നടന്ന മത്സരത്തില്‍ ഇംഗ്ലണ്ടിന്റെ തന്നെ ക്രിസ് വോക്സ്, എട്ടാമനായി കളിക്കാനിറങ്ങി 95 റണ്‍സ് സ്കോര്‍ ചെയ്തിരുന്നു. അന്തരാഷ്ട ക്രിക്കറ്റിലെ ഒരു എട്ടാം നമ്പർ ബാറ്റ്സ്മന്റെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറാണിത്.
You May Also Like-
സിക്സറുകളുടെ പെരുമഴ; ഇന്ത്യ - ഇംഗ്ലണ്ട് ഏകദിന പരമ്പര റെക്കോർഡ് ബുക്കിൽ
ഒരിക്കലും വിട്ടുകൊടുക്കാത്ത സാം കറന്റെ ആ ശരീര ഭാഷയ്ക്കും മികച്ച ക്രിക്കറ്റ് ബ്രെയിനും ഒറ്റ ദിവസം കൊണ്ട് ആരാധകർ വർധിച്ചിരിക്കുകയാണ്. അവസാനിച്ചെന്ന് കരുതിയ ഒരു ഇന്നിങ്സിനെയാണ് സാം കറൻ ഇന്നലെ പുനർജനിപ്പിച്ച് കാണിച്ചത്. ഫീല്‍ഡിലെ ഗ്യാപ്പുകള്‍ കൃത്യമായി മനസിലാക്കി ടാര്‍ഗറ്റ് ചെയ്യേണ്ട ബോളറെ പിക്ക് ചെയ്ത് ക്ലീന്‍ ഹിറ്റിങ്ങിന്റെ ഒരു ദൃശ്യ വിരുന്ന് തന്നെയാണ് യുവ ഓൾ റൗണ്ടർ ക്രിക്കറ്റ് ആരാധകർക്ക് മുന്നിൽ അവതരിപ്പിച്ചത്.
തകര്‍പ്പന്‍ ബാറ്റിങ്ങോടെ ഇന്ത്യയെ വിറപ്പിക്കാന്‍ അദ്ദേഹത്തിന് സാധിച്ചെങ്കിലും വിജയം നേടിക്കൊടുക്കാനായില്ല. മുന്‍ ഇന്ത്യന്‍ നായകന്‍ എം എസ് ധോണി മധ്യനിരയില്‍ നടത്തുന്ന പ്രകടനം പോലെയായിരുന്നു സാം കറാന്റെ ഇന്നിങ്‌സ് എന്നാണ് ഇംഗ്ലണ്ട് നായകൻ ജോസ് ബട്ലർ അഭിപ്രായപ്പെട്ടത്. ഐപിഎല്ലില്‍ എംഎസ് ധോണി നയിക്കുന്ന സിഎസ്‌കെയുടെ നിര്‍ണ്ണായക താരമാണ് സാം കറന്‍. സിഎസ്‌കെയ്ക്കുവേണ്ടി മധ്യനിരയിലും ടോപ് ഓഡറിലും ഒരുപോലെ തിളങ്ങുന്ന കറന്‍ ധോണിയെ അനുസ്മരിപ്പിക്കുന്ന പ്രകടനം തന്നെയാണ് നിർണായക മത്സരത്തില്‍ പുറത്തെടുത്തത്.
News summary: Sam Curran equals world record with fighting 95-run knock against India in series-decider.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.