സ്ത്രീ അടുക്കളക്കാരിയല്ല, ലോലമായ പൂവെന്ന് ഇറാന്‍ പരമോന്നത നേതാവ് ഖമേനി; മഹ്സ അമിനിയുടെ ചിത്രം പങ്കുവെച്ച് ഇസ്രായേല്‍
- Published by:Nandu Krishnan
- news18-malayalam
Last Updated:
ഹിജാബ് ശരിയായി ധരിച്ചില്ലെന്നാരോപിച്ച് ഇറാനിലെ മത പൊലീസ് പിടികൂടിയ മഹ്‌സ അമിനി കസ്റ്റഡിയിലിരിക്കെയാണ് മരിച്ചത്
സ്ത്രീകള്‍ വെറും അടുക്കളകാരിയല്ലെന്നും അവര്‍ ലോലമായ പൂക്കളാണെന്നും വ്യക്തമാക്കി ഇറാന്റെ പരമോന്നത നേതാവായ ആയത്തൊള്ള ഖമേനി. എക്‌സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. 1979ല്‍ ഐക്യരാഷ്ട്രസഭ വനിതാ അവകാശ ബില്‍ അംഗീകരിച്ചതിന്റെ 45-ാം വാര്‍ഷിക വേളയിലായിരുന്നു ഖമേനിയുടെ പരാമര്‍ശം. എന്നാല്‍ ഖമേനിയ്ക്ക് മറുപടിയുമായി ഇസ്രായേല്‍ രംഗത്തെത്തിയതോടെ ചര്‍ച്ചകള്‍ ചൂടുപിടിച്ചു. ഖമേനിയ്ക്ക് മറുപടിയായി ഒരു യുവതിയുടെ ചിത്രമാണ് ഇസ്രായേല്‍ എക്‌സില്‍ പോസ്റ്റ് ചെയ്തത്. കറുത്ത വസ്ത്രവും അതേ നിറത്തിലുള്ള ശിരോവസ്ത്രവുമണിഞ്ഞുനില്‍ക്കുന്ന യുവതിയുടെ ചിത്രമാണ് ഇസ്രായേല്‍ പുറത്തുവിട്ടത്. അടിക്കുറിപ്പുകളൊന്നുമില്ലാതെയാണ് ഈ ചിത്രം ഇസ്രായേല്‍ എക്‌സിലിട്ടത്. ഹിജാബ് ധരിക്കാത്തതിന്റെ പേരില്‍ ഇറാന്‍ പോലീസ് അറസ്റ്റ് ചെയ്ത മഹ്‌സ അമിനിയുടെ ചിത്രമാണ് ഇസ്രായേല്‍ ഖമേനിയ്ക്ക് മറുപടിയായി പോസ്റ്റ് ചെയ്തത്. പോലീസ് കസ്റ്റഡിയിലിരിക്കെ 2022 സെപ്റ്റംബര്‍ 16നാണ് മഹ്‌സ അമിനി മരിച്ചത്.
ഇസ്രായേലില്‍ 2023 ഒക്ടോബര്‍ 7ന് നടന്ന ആക്രമണങ്ങള്‍ക്കിടെ ഇറാന്‍ പിന്തുണയുള്ള തീവ്രവാദ സംഘമായ ഹിസ്ബുള്ള നിരവധി സ്ത്രീകളെ ക്രൂരമായി ബലാത്സംഗം ചെയ്യുകയും കൊല്ലുകയും ചെയ്തിരുന്നു. ആക്രമണങ്ങള്‍ക്കിരയായ സ്ത്രീകളുടെ ചിത്രങ്ങള്‍ ലോകമനസാക്ഷിയെ തന്നെ ഞെട്ടിച്ചു. ഇതാണ് ഖമേനിയുടെ പോസ്റ്റിന് ചുട്ടമറുപടി നല്‍കാന്‍ ഇസ്രായേലിനെ പ്രേരിപ്പിച്ചതെന്നാണ് കരുതുന്നത്.
ഖമേനിയുടെ വിവാദ പരാമര്‍ശം
'' സ്ത്രീകള്‍ ലോലമായ പൂക്കളാണ്. അവര്‍ വെറും അടുക്കളക്കാരികളല്ല. വീട്ടില്‍ ഒരു പുഷ്പത്തെ പോലെ സ്ത്രീകളെ പരിഗണിക്കണം. പൂക്കളെ നാം നന്നായി ശ്രദ്ധിക്കണം. അവയുടെ ഗന്ധം പ്രയോജനപ്പെടുത്തി ചുറ്റുമുള്ള അന്തരീക്ഷത്തെ സുഗന്ധപൂരിതമാക്കണം,'' എന്നാണ് ഖമേനി എക്‌സില്‍ കുറിച്ചത്.
advertisement
കൂടാതെ ഒരു കുടുംബത്തില്‍ സ്ത്രീയ്ക്കും പുരുഷനും വ്യത്യസ്ത കടമകളാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. കുടുംബത്തിന്റെ ചെലവ് നോക്കേണ്ടത് പുരുഷനാണെന്നും സ്ത്രീകള്‍ കുട്ടികളെ പരിപാലിക്കേണ്ടവരാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഇറാനിലെ കര്‍ശന ഹിജാബ് നിയമങ്ങള്‍ക്കെതിരെ പ്രതിഷേധം ശക്തമാകുന്ന വേളയിലാണ് ഖമേനിയുടെ പോസ്റ്റ് ചര്‍ച്ചയാകുന്നത്.
ആരാണ് മഹ്‌സ അമിനി ?
ഹിജാബ് ശരിയായി ധരിച്ചില്ലെന്ന് ആരോപിച്ച് ഇറാനിലെ മത പൊലീസ് പിടികൂടിയ മഹ്‌സ അമിനി കസ്റ്റഡിയിലിരിക്കെയാണ് മരിച്ചത്. ഇറാനിലെ പടിഞ്ഞാറന്‍ പ്രവിശ്യയായ കുര്‍ദിസ്ഥാനില്‍ നിന്ന് തലസ്ഥാനമായ ടെഹ്‌റാനിലേക്ക് കുടുംബസമേതം എത്തിയതായിരുന്നു അമിനി. തലസ്ഥാന നഗരിയിലൂടെ യാത്ര ചെയ്യുമ്പോള്‍ തലമുടി കൃത്യമായി മറച്ചില്ലെന്നാരോപിച്ചായിരുന്നു മഹ്‌സയെ അറസ്റ്റ് ചെയ്തത്.
advertisement
പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്ന അമിനി പോലീസുകാരിയുമായുള്ള വാക്കു തര്‍ക്കത്തിനിടെ കുഴഞ്ഞുവീണതായി സ്റ്റേറ്റ് ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തടങ്കല്‍ കേന്ദ്രത്തില്‍ വെച്ച് ഹിജാബ് നിയമങ്ങളെക്കുറിച്ച് പഠിപ്പിക്കുന്നതിനിടെ അമിനിക്ക് ഹൃദയാഘാതം സംഭവിച്ചുവെന്നാണ് ഇറാന്‍ സുരക്ഷാ സേന പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. എന്നാല്‍ അറസ്റ്റിന് മുമ്പുവരെ അവള്‍ പൂര്‍ണ ആരോഗ്യവതിയായിരുന്നുവെന്നാണ് അമിനിയുടെ വീട്ടുകാര്‍ പറയുന്നത്. മഹ്‌സ അമിനിയുടെ മരണത്തിന് പിന്നാലെ ഇറാനില്‍ വ്യാപക പ്രതിഷേധം അരങ്ങേറി. നൂറുകണക്കിന് പേരാണ് പ്രതിഷേധങ്ങള്‍ക്കിടെ കൊല്ലപ്പെട്ടത്.
അതേസമയം മഹ്‌സ അമിനിയുടെ മരണത്തിന് പിന്നാലെ രാജ്യത്ത് ഹിജാബ് നിയമം കര്‍ശനമാക്കി ഇറാന്‍ രംഗത്തെത്തി. ഹിജാബ് നിയമം ലംഘിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാജ്യത്തെ ഹിജാബ് നിയമം ലംഘിക്കുന്ന സ്ത്രീകള്‍ക്ക് 15 വര്‍ഷം വരെ തടവോ വധശിക്ഷയോ ലഭിക്കുന്ന നിയമമാണ് ഇറാന്‍ പ്രാബല്യത്തിലാക്കിയത്. മാന്യമല്ലാത്ത രീതിയില്‍ വസ്ത്രം ധരിക്കുന്നവര്‍ക്കും നഗ്‌നത പ്രോത്സാഹിപ്പിക്കുന്നവര്‍ക്കും ഹിജാബ് വിരോധികള്‍ക്കും കടുത്ത ശിക്ഷയേര്‍പ്പെടുത്തുന്ന നിയമനിര്‍മാണത്തിനാണ് ഇറാന്‍ അംഗീകാരം നല്‍കിയത്.
advertisement
പരിഷ്‌കരിച്ച നിയമത്തിലെ ആര്‍ട്ടിക്കിള്‍ 60 പ്രകാരം നിയമം ലംഘിക്കുന്നവര്‍ക്ക് പിഴയോ, ചാട്ടവാറടിയോ ജയില്‍ ശിക്ഷയോ ലഭിക്കുമെന്നാണ് പറയുന്നത്. കുറ്റം വീണ്ടും ആവര്‍ത്തിക്കുന്നവര്‍ക്ക് 15 വര്‍ഷം വരെ തടവോ വധശിക്ഷയോ ലഭിക്കുമെന്നും നിയമത്തില്‍ പറയുന്നു. ഇത്തരം ആശയങ്ങള്‍ വിദേശമാധ്യമങ്ങളിലും സംഘടനകളിലും പ്രചരിപ്പിക്കുന്നവര്‍ക്ക് 10 വര്‍ഷം വരെ തടവും പിഴയും ലഭിക്കും. നിയമം ലംഘിക്കുന്ന സ്ത്രീകളുടെ അറസ്റ്റ് തടയാന്‍ ശ്രമിക്കുന്നവര്‍ക്കും തടവോ പിഴശിക്ഷയോ ഏര്‍പ്പെടുത്തുമെന്നും നിയമത്തില്‍ പരാമര്‍ശിക്കുന്നു. സ്ത്രീകള്‍ പൊതുസ്ഥലത്ത് ശിരോവസ്ത്രം ധരിക്കേണ്ടത് നിര്‍ബന്ധമാക്കിയിരിക്കുന്ന രാജ്യമാണ് ഇറാന്‍.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
December 20, 2024 2:45 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
സ്ത്രീ അടുക്കളക്കാരിയല്ല, ലോലമായ പൂവെന്ന് ഇറാന്‍ പരമോന്നത നേതാവ് ഖമേനി; മഹ്സ അമിനിയുടെ ചിത്രം പങ്കുവെച്ച് ഇസ്രായേല്‍