കാബൂളിൽ വെച്ച് അല്‍-ഖ്വയ്ദ (Al-Qaeda) നേതാവായ അയ്മന്‍ അല്‍ സവാഹിരിയെ (Ayman al-Zawahiri) കൊലപ്പെടുത്തിയ യുഎസ് ആക്രമണത്തില്‍ (US strike) ഹഖാനി നെറ്റ്വർക്കിലെ അംഗങ്ങളാരും കൊല്ലപ്പെട്ടിട്ടില്ലെന്ന് താലിബാന്‍ വൃത്തങ്ങള്‍ ചൊവ്വാഴ്ച ന്യൂസ് 18-നോട് പറഞ്ഞു.
സവാഹിരി എന്ന ഈജിപ്ഷ്യന്‍ പൗരന്റെ തലയ്ക്ക് 25 മില്യണ്‍ ഡോളര്‍ പാരിതോഷികമാണ് പ്രഖ്യാപിച്ചിരുന്നത്. 2001 സെപ്തംബര്‍ 11-ന് ഏകദേശം 3,000 പേരുടെ മരണത്തിനിടയാക്കിയ ആക്രമണത്തിന് പിന്നിലും സവാഹിരിയായിരുന്നു.
കാബൂളിലെ തന്റെ വീടിന്റെ ബാല്‍ക്കണിയില്‍ നിന്ന സവാഹിരിയെ യുഎസ് ഡ്രോണില്‍ നിന്നുള്ള മിസൈല്‍ ഉപയോഗിച്ച് വധിച്ചതെന്നാണ് റിപ്പോര്‍ട്ട്.
ജൂലൈ 30 ന് രാവിലെ 6 മണിയോടെ കാബൂളിന്റെ ഹൃദയഭാഗത്തുള്ള ഷേര്‍പൂര്‍ കാന്റ് ഏരിയയിൽ വച്ചാണ് സവാഹിരിയെ വധിച്ചതെന്നാണ് ഔദ്യോഗിക വൃത്തങ്ങളിൽ നിന്നുള്ള വിവരം. ഇറാന്റെയും തുര്‍ക്കിയുടെയും എംബസികള്‍ക്ക് സമീപമാണ് ഈ സ്ഥലം.
കാബൂളില്‍ കൃത്യമായ ആസൂത്രണത്തിന് താന്‍ അനുമതി നല്‍കിയിരുന്നതായും
സാധാരണക്കാരൊന്നും കൊല്ലപ്പെട്ടിട്ടില്ലെന്നും യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. 'ഇപ്പോള്‍ നീതി ലഭിച്ചിരിക്കുന്നു, ഈ തീവ്രവാദി നേതാവ് ഇനി ഇല്ല.
എത്ര കാലമെടുത്താലും, നിങ്ങള്‍ എവിടെ ഒളിച്ചാലും, ഞങ്ങളുടെ ജനതക്ക് നിങ്ങള്‍ ഒരു ഭീഷണിയാണെങ്കില്‍, അമേരിക്ക നിങ്ങളെ കണ്ടെത്തി പുറത്തുകൊണ്ടുവരും'' എന്നാണ് സവാഹിരിയുടെ കൊലപാതകത്തിന് ശേഷം ബൈഡന്‍ പറഞ്ഞത്.
ഞായറാഴ്ച കാബൂളില്‍ യുഎസ് വ്യോമാക്രണം നടന്നതായി താലിബാന്‍ വക്താവ് സബിഹുല്ല മുജാഹിദ് സ്ഥിരീകരിച്ചിരുന്നു, അതിനെ ശക്തമായി അപലപിക്കുകയും ഇത് കരാറുകളുടെ ലംഘനമാണെന്ന് പറയുകയും ചെയ്തു. അതേസമയം, അയ്മന്‍ അല്‍ സവാഹിരി കാബൂളിലെ സുരക്ഷിതമായ വീട്ടിലുണ്ടെന്ന് ഇക്കാര്യം മറച്ചുവെയ്ക്കാന്‍ ഭീകര സംഘടനയായ ഹഖാനി ശൃംഖലയിലെ അംഗങ്ങള്‍ ശ്രമിച്ചുവെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
'ഈ വീട് സിറാജുദ്ദീന്‍ ഹഖാനിയുടെ ഒരു ഉന്നത സഹായിയുടെ ഉടമസ്ഥതയിലുള്ളതാണെന്നും ഇവിടേക്കുള്ള പ്രവേശനം നിയന്ത്രിച്ചിരിക്കുകയാണെന്നും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ കാബൂളിലെ താലിബാന്‍ സര്‍ക്കാരില്‍ ആഭ്യന്തര മന്ത്രിയായ സിറാജുദ്ദീന്‍ ഹഖാനിയുടെ ഒരു ഉന്നത സഹായിയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ വീടെന്ന് മുതിര്‍ന്ന അഡ്മിനിസ്‌ട്രേഷന്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഒരു അമേരിക്കന്‍ അനലിസ്റ്റ് വ്യക്തമാക്കി.
സോവിയറ്റ് വിരുദ്ധ യുദ്ധത്തില്‍ അഫ്ഗാന്റെ ഉന്നത സര്‍വ്വസൈന്യാധിപതിയും
വിമത കമാന്‍ഡറുമായ ജലാലുദ്ദീന്‍ ഹഖാനി സ്ഥാപിച്ച ഇസ്ലാമിക ഭീകര സംഘടനയാണ് ഹഖാനി ശൃംഖല.
71-കാരനായ സവാഹിരി 9/11 ഭീകരാക്രമണം നടത്തുമ്പോള്‍ അല്‍-ഖ്വയ്ദ സംഘടനയിലെ രണ്ടാമാനായിരുന്നു. ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനാണ് ഇയാൾ എന്നാണ് അമേരിക്ക പറഞ്ഞിരുന്നത്. 2011ല്‍ പാക്കിസ്ഥാനില്‍ ഒസാമ ബിന്‍ ലാദന്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് അദ്ദേഹം അല്‍-ഖ്വയ്ദയുടെ നേതാവായി ചുമതലയേറ്റത്.
അതേസമയം, രോഗബാധിതനായ സവാഹിരി 2020 ഒക്ടോബറില്‍ മരിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ സെപ്തംബര്‍ 11 ഭീകരാക്രമണത്തിന്റെ 20ാം വാര്‍ഷികത്തില്‍ ലോകത്തെ ഞെട്ടിച്ചുകൊണ്ട് സവാഹിരിയുടെ അറുപത് മിനിറ്റ് വീഡിയോ അല്‍ ഖ്വായ്ദ ടെലിഗ്രാമിലൂടെ പങ്കുവെച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.