മലയാളിയടക്കം 97 പേർ കൊല്ലപ്പെട്ട സുഡാൻ കലാപത്തിന് കാരണമെന്ത്?
- Published by:Naseeba TC
- news18-malayalam
Last Updated:
ഡാനിലേക്ക് യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്നവർ യാത്ര മാറ്റിവയ്ക്കണമെന്നും ഇന്ത്യൻ എംബസി അഭ്യർത്ഥിച്ചു
സുഡാനിൽ സൈന്യവും അർധസൈന്യവും തമ്മിലുണ്ടായ ആഭ്യന്തര കലാപത്തിൽ 97 പൗരൻമാരും മറ്റ് 595 പേരും കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. കലാപത്തിൽ ആൽബർട്ട് അഗസ്റ്റിൻ എന്ന മലയാളിയും കൊല്ലപ്പെട്ടിരുന്നു. ജതഇന്ത്യൻ എംബസിക്കു പുറമേ അമേരിക്ക, ബ്രിട്ടൻ എന്നീ രാജ്യങ്ങളിലെ എംബസികളിലും തങ്ങളുടെ പൗരന്മാരോട് പരമാവധി മുൻകരുതലുകൾ എടുക്കാനും താമസസ്ഥലങ്ങളിൽ തന്നെ തുടരാനും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സുഡാനിലേക്ക് യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്നവർ യാത്ര മാറ്റിവയ്ക്കണമെന്നും ഇന്ത്യൻ എംബസി അഭ്യർത്ഥിച്ചു.
കലാപം എന്തിന്റെ പേരിൽ ?
സൈന്യവും അര്‍ധസൈനികരും തമ്മിലുള്ള പ്രശ്നങ്ങളാണ് കലാപത്തിന് കാരണം. ജനറൽ അബ്ദുൽ ഫത്താഹ് അൽ ബുർഹാന്റെ നേതൃത്വത്തിലുള്ള സുഡാൻ സൈന്യവും അർധസൈന്യമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സിന്റെ (ആർഎസ്‌എഫ്) കമാൻഡർ മുഹമ്മദ് ഹംദാൻ ദഗാലോയും തമ്മിലുള്ള അധികാര പോരാട്ടത്തിന്റെ അനന്തരഫലമാണ് ഇപ്പോഴത്തെ ഏറ്റുമുട്ടലുകൾ. ഇരുവരും അടുത്ത കാലം വരെ സഖ്യകക്ഷികളായാണ് പ്രവർത്തിച്ചിരുന്നത്. 2019 ൽ മുൻ സൈന്യത്തലവൻ ഒമർ അൽ ബഷീറിനെ പുറത്താക്കാൻ ഇരുകൂട്ടരൂം ഒരുമിച്ച് പ്രവർത്തിക്കുകയും 2021 ലെ സൈനിക അട്ടിമറിയിൽ നിർണായക പങ്ക് വഹിക്കുകയും ചെയ്തിരുന്നു. എന്നാൽ, രാജ്യഭരണം, ആർഎസ്‌എഫിനെ രാജ്യത്തിന്റെ സൈന്യത്തിലേക്ക് ചേർക്കൽ തുടങ്ങിയ കാര്യങ്ങളിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായതോടെ ഇരുപക്ഷവും തമ്മിൽ പോര് രൂക്ഷമായി. ഈ ശത്രുതകൾ പിന്നീട് വലിയ സംഘർഷത്തിലേക്ക് നയിച്ചു. ആർഎസ്എഫ് അംഗങ്ങളെ രാജ്യത്തുടനീളം പുനർവിന്യസിച്ചതിനെ തുടർന്നാണ് ശനിയാഴ്ച കലാപം ഉണ്ടായത്.
advertisement
ലോകരാജ്യങ്ങളുടെ പ്രതികരണം
അന്താരാഷ്ട്ര സമൂഹം ഇതിനോടകം അക്രമത്തെ അപലപിച്ച് രംഗത്തെത്തിയിട്ടുണ്ട്. സംഘർഷം ഉടൻ അവസാനിപ്പിക്കണം എന്നാണ് പലരും ആവശ്യപ്പെട്ടിരിക്കുന്നത്. യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് സംഭവത്തെ അപലപിക്കുകയും ക്രമസമാധാനം പാലിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. “ഇരുപക്ഷത്തെയും നേതാക്കളോട് ശത്രുത ഉടനടി അവസാനിപ്പിക്കാനും സമാധാനം പുനഃസ്ഥാപിക്കാനും നിലവിലെ പ്രതിസന്ധി പരിഹരിക്കുന്നതിന് സംഭാഷണം ആരംഭിക്കാനും ആവശ്യപ്പെടുകയാണ്”, എന്ന് ഗുട്ടെറസിന്റെ വക്താവ് സ്റ്റെഫാൻ ഡുജാറിക് പറഞ്ഞു.
advertisement
സുഡാനിലെ സ്ഥിതി ആശങ്കാജനകമാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ പറഞ്ഞു. ജനാധിപത്യസർക്കാരിനെക്കുറിച്ച് ചിന്തിക്കാൻ രാജ്യത്തിന് ഇനിയും അവസരമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വെടിനിർത്തൽ നിർത്തണമെന്ന് ചൈനയും ആവശ്യപ്പെട്ടു.
കലാപത്തിന്റെ പ്രത്യാഘാതങ്ങൾ
കലാപം എപ്പോൾ അവസാനിക്കുമെന്ന് വ്യക്തമല്ല. എന്നാൽ അക്രമം തുടർന്നാൽ സുഡാനിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകും എന്നുറപ്പാണ്. കലാപം ഇതിനകം തന്നെ രാജ്യത്തെ ബാധിച്ചു കഴിഞ്ഞു. സുഡാനിലെ കലാപം അതിന്റെ അയൽരാജ്യങ്ങളായ എത്യോപ്യ, ചാഡ്, ദക്ഷിണ സുഡാൻ എന്നിവയെയും ബാധിക്കും.
ആഫ്രിക്കയിലെ ഏറ്റവും ദരിദ്രമായ രാജ്യങ്ങളിലൊന്നാണ് സുഡാൻ. എന്നാൽ രാജ്യത്തെ പ്രകൃതി വിഭവങ്ങളും ചെങ്കടലിലെ തന്ത്രപ്രധാനമായ സ്ഥാനവുമൊക്കെ കണക്കിലെടുത്ത് ലോകരാഷ്ട്രങ്ങൾക്കിടയിൽ സുഡാന് സുപ്രധാനമായ സ്ഥാനമാണുള്ളത്. സുഡാൻ തീരത്ത് ഒരു നാവിക താവളം സ്ഥാപിക്കാൻ റഷ്യ ആലോചിക്കുന്നുണ്ട്. ഇത് തടയാൻ അമേരിക്കയും ശ്രമിക്കുന്നു. അക്രമം അവസാനിപ്പിച്ച് സുഡാനിൽ ജനാധിപത്യം സ്ഥാപിക്കാനാണ് രാജ്യത്തിനകത്തും പുറത്തും നിന്നുള്ള നയതന്ത്രജ്ഞർ ശ്രമിക്കുന്നത്. ഈ അനിശ്ചിതത്വങ്ങൾക്കിടയിലും എല്ലാം സഹിച്ച്, ഭയത്തോടെ ജീവിക്കുകയാണ് സുഡാനിലെ സാധാരണ മനുഷ്യർ.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
April 18, 2023 2:59 PM IST