• HOME
  • »
  • NEWS
  • »
  • world
  • »
  • 'ആണവയു​ഗം' അവസാനിപ്പിച്ച് ജർമനി; അവസാന മൂന്ന് ആണവ നിലയങ്ങൾ കൂടി അടച്ചുപൂട്ടി

'ആണവയു​ഗം' അവസാനിപ്പിച്ച് ജർമനി; അവസാന മൂന്ന് ആണവ നിലയങ്ങൾ കൂടി അടച്ചുപൂട്ടി

പല പാശ്ചാത്യ രാജ്യങ്ങളും ആണവോർജത്തിൽ നിക്ഷേപം വർധിപ്പിക്കുമ്പോഴാണ് ആണവയുഗം അവസാനിപ്പിക്കാനുള്ള തീരുമാനവുമായി ജർമനി മുന്നോട്ടു പോയത്

  • Share this:

    രാജ്യത്തെ അവസാന മൂന്ന് ആണവ നിലയങ്ങൾ അടച്ചുപൂട്ടി ജർമനി. പല പാശ്ചാത്യ രാജ്യങ്ങളും ആണവോർജത്തിൽ നിക്ഷേപം വർധിപ്പിക്കുമ്പോഴാണ് ആണവയുഗം അവസാനിപ്പിക്കാനുള്ള തീരുമാനവുമായി ജർമനി മുന്നോട്ടു പോയത്. എംസ്‌ലാൻഡ്, നെക്കർവേസ്തിം 2, ഇസാർ 2 എന്നീ ആണവ നിലയങ്ങളാണ് ജർമനി അടച്ചു പൂട്ടിയത്.

    ”ഇത് ഒരു യുഗത്തിന്റെ അവസാനമാണ്”, എന്നാണ് മൂന്ന് റിയാക്ടറുകൾ വൈദ്യുതി ഗ്രിഡിൽ നിന്ന് വിച്ഛേദിച്ചതായി സ്ഥിരീകരിച്ചുകൊണ്ടുള്ള പ്രഖ്യാപനം നടത്തിക്കൊണ്ട് സർക്കാർ അറിയിച്ചത്. ”ആണവ ശക്തിയുടെ അപകട സാധ്യതകൾ നമുക്ക് നിയന്ത്രിക്കാനാവില്ല”, എന്ന് ജർമൻ പരിസ്ഥിതി മന്ത്രി സ്റ്റെഫി ലെംകെ പ്രതികരിച്ചു.

    യൂറോപ്പിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയാണ് ജർമനി. 2002 മുതൽ രാജ്യം ആണവ നിലയങ്ങളോട് പൂർണമായും വിട പറയാനുള്ള ശ്രമങ്ങൾ നടത്തി വരികയായിരുന്നു. ‌ജപ്പാനിലെ ഫുകുഷിമ ആണവ ദുരന്തത്തെത്തുടർന്ന് 2011ൽ മുൻ ചാൻസലർ ആംഗല മെർക്കൽ ഘട്ടം ഘട്ടമായുള്ള നീക്കങ്ങളാണ് ഇതിനായി സ്വീകരിച്ചു പോന്നത്.

    Also Read- ഫ്രാൻസിൽ പെൻഷൻ പ്രായം 64 വയസ്; നിയമത്തിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഒപ്പിട്ടു

    ശക്തമായ ആണവ വിരുദ്ധ പ്രസ്ഥാനങ്ങളുള്ള രാജ്യം കൂടിയാണ് ജർമനി. ശീതയുദ്ധ സംഘട്ടനങ്ങളും യുക്രെയ്നിലെ ചെർണോബിൽ പോലുള്ള ആണവ ദുരന്തങ്ങളും വിതച്ച ഭീതിയും രാജ്യത്തെ ജനങ്ങൾക്ക് നന്നായറിയാം. അതുകൊണ്ടു തന്നെ ആണവ റിയാക്ടറുകൾ പൂർണമായും അടച്ചു പൂട്ടാനുള്ള സർക്കാർ തീരുമാനത്തിന് വലിയ ജനപിന്തുണ ഉണ്ടായിരുന്നു.

    അവസാനത്തെ മൂന്ന് ആണവ നിലയങ്ങൾ അടച്ചുപൂട്ടാനുള്ള പ്രഖ്യാപനത്തെ തുടർന്ന്, ജർമനിയിലെ ആണവ വിരുദ്ധ നീക്കങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന ​ഗ്രീൻ പാർട്ടി ബെർലിനിലെ ബ്രാൻഡൻബർഗ് ഗേറ്റിൽ ഒരു ആഘോഷ വിരുന്ന് സംഘടിപ്പിച്ചു. ”ഈ അപകടകരവും ചെലവേറിയതുമായ സാങ്കേതികവിദ്യ ഞങ്ങൾ അവസാനിപ്പിക്കുകയാണ്”,​ ഗ്രീൻ എംപി ജുർഗൻ ട്രിറ്റിൻ പറഞ്ഞു.

    Also Read- ജപ്പാൻ പ്രധാനമന്ത്രിക്ക് നേരെ ബോംബാക്രമണം; ഫുമോയി കിഷിദയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി

    2022 അവസാനത്തോടെ ആണവനിലയങ്ങൾ പൂർണമായും അടച്ചു പൂട്ടാനാണ് ജർമനി ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും റഷ്യൻ വാതക വിതരണം കുറഞ്ഞതോടെ ഇതു വൈകുകയായിരുന്നു.

    റിയാക്‌ടർ പ്രവർത്തനരഹിതമാക്കുന്നത് വളരെ നിർണായകമായ തീരുമാനം ആയിരിക്കുമെന്ന് ഐസർ 2 പ്രവർത്തിപ്പിച്ചിരുന്ന പ്ര്യൂസെൻ ഇലക്‌ട്രയുടെ സിഇഒ ഗൈഡോ നോട്ട് പറഞ്ഞിരുന്നു. ഇപ്പോൾ അടച്ചുപൂട്ടിയ മൂന്ന് ആണവ നിലയങ്ങളും കഴിഞ്ഞ വർഷം ജർമനി ഉപയോ​ഗിച്ച ആകെ ആണവ ഊർജത്തിന്റെ ആറു ശതമാനം മാത്രമാണ് സംഭാവന ചെയ്തിരുന്നത്. 1997-ൽ എല്ലാ ആണവ നിലയങ്ങളിൽ നിന്നുമായി 30.8 ശതമാനം ഊർജമാണ് ജർമനിക്ക് ലഭിച്ചിരുന്നത്.

    പ്രവർത്തനരഹിതമാക്കിയ ആണവ റിയാക്ടറുകൾ ഉടൻ പൊളിക്കാൻ തുടങ്ങുമെന്ന് ജർമൻ സാമ്പത്തിക മന്ത്രി റോബർട്ട് ഹാബെക്ക് അറിയിച്ചു. നിലവിൽ രാജ്യത്തിന്റെ ഊർജ ആവശ്യങ്ങൾ നിറവേറ്റാനാകുമെന്നും അദ്ദേഹം ഉറപ്പു നൽകി. പൂർണമായും പരിസ്ഥിതിസൗഹൃദ ഊർജ സ്രോതസുകളെ ആശ്രയിക്കാനാണ് ഇനി ജർമനിയുടെ ലക്ഷ്യം. 2030 ഓടെ ഊർജത്തിന്റെ 80 ശതമാനവും പുനരുപയോഗിക്കാവുന്ന ഊർജ സ്രോതസുകളിൽ നിന്ന് ഉത്പാദിപ്പിക്കാനാണ് സർക്കാരിന്റെ ലക്ഷ്യം.

    Published by:Rajesh V
    First published: