കോവിഡ് രോഗികൾക്ക് കിടക്കാം ഇനി 'ശയ്യ' യിൽ; ലക്ഷ്മി മേനോന്റെ പുതിയ ആശയത്തിന് പ്രിയമേറുന്നു
പേഴ്‌സണൽ പ്രൊട്ടക്റ്റീവ് എക്യുപ്‌മെന്റ് (പിപിഇ) ഗൗണുകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന വസ്തുക്കളുടെ അവശിഷ്ടങ്ങളിൽ നിന്ന് നിർമ്മിക്കുന്ന ഭാരം കുറഞ്ഞ മെത്തകളാണ് 'ശയ്യ'. (റിപ്പോർട്ട്- എൻ ശ്രീനാഥ്)
News18 Malayalam | July 30, 2020, 6:36 AM IST
1/ 8
പ്രളയകാലത്ത് ചെക്കുട്ടിപ്പാവ എന്ന ആശയത്തിലൂടെ കൈത്തറി മേഖലയ്ക്ക് പ്രതീക്ഷയും ഉണർവും നൽകിയ ലക്ഷ്മി മേനോൻ, കോവിഡ് രോഗികൾക്കായി 'ശയ്യ' എന്ന പുതിയ ആശയം അവതരിപ്പിക്കുന്നു. corona virus
2/ 8
ആശുപത്രികളിലും ആളുകൾക്കിടയിലും പിപിഇ ഗൗണുകളുടെ ആവശ്യം കുത്തനെ ഉയർന്നതോടെ നിരവധി ടെക്സ്റ്റൈൽ നിർമാതാക്കളും തയ്യൽക്കാരും ഈ വസ്ത്രങ്ങൾ തുന്നുന്നതിലേക്ക് തിരിഞ്ഞു. കേരളത്തിലെ ചില തയ്യൽക്കാർക്ക് പ്രതിദിനം 20,000 ഗൗണുകൾക്ക് ഓർഡറുകൾ ലഭിക്കുന്നുണ്ടെന്ന് ലക്ഷ്മി മേനോൻ പറയുന്നു.
3/ 8
ഈ വസ്ത്രങ്ങൾ നിർമ്മിക്കുമ്പോൾ ഇവ നിർമ്മിക്കാൻ ഉപയോഗിക്കുന്ന വസ്തുക്കൾ അവശിഷ്ടമായി ഉണ്ടാകും. ഈ വാട്ടർപ്രൂഫ് വസ്തുക്കളിൽ ചെറിയ അളവിൽ പ്ലാസ്റ്റിക് അടങ്ങിയിട്ടുണ്ട്. മാത്രമല്ല അവ എളുപ്പത്തിൽ പുനരുപയോഗിക്കാൻ കഴിയില്ല. തയ്യൽക്കാർക്ക് ഈ മാലിന്യം സംസ്ക്കരിക്കുക ഒരു തലവേദനയാണ്.അതിനാൽ വലിയ അളവിൽ ഓരോ ദിവസവും കുമിഞ്ഞ് കൂടുന്ന ഇവയിൽ നിന്ന് രക്ഷ നേടാനായി അത് കത്തിച്ചു കളയുന്നു. ഇതിന് പരിഹാരമായാണ് ലക്ഷ്മി മേനോൻ 'ശയ്യ' എന്ന പുതിയ ആശയം അവതരിപ്പിക്കുന്നത്.
4/ 8
അവശിഷ്ടമായി വരുന്ന തുണിയുടെ മൂന്ന് കഷണങ്ങൾ പരസ്പരം അടുക്കി വച്ച് ഇഴപിരിക്കും. കിടക്ക 6 അടി നീളത്തിലും 2.5 അടി വീതിയിലും ആണ് നിർമ്മിക്കുന്നത്. നൂലോ സൂചിയോ ഇല്ലാതെയാണ് 'ശയ്യ'യുടെ നിർമ്മാണം. ഇത് ഉറപ്പുള്ളതാണ്, വെള്ളം പിടിക്കില്ല, സോപ്പ് വെള്ളത്തിൽ കഴുകി ഉണക്കി വൃത്തിയാക്കാം. 6 ടൺ മാലിന്യമുള്ള ഒരു ചെറിയ ഉൽപാദന യൂണിറ്റിൽ നിന്ന് 2400 ശയ്യകൾ നിർമ്മിക്കാൻ കഴിയുമെന്ന് ലക്ഷ്മി മേനോൻ അവകാശപ്പെടുന്നു.
5/ 8
ഇതിന് തുല്യമായ സാധാരണ മെത്ത വാങ്ങാൻ 12 ലക്ഷം രൂപ ചെലവാകുമെന്നും ഇവർ പറയുന്നു. കോവിഡ് കെയർ സെന്ററുകളിൽ ഉപയോഗിക്കുന്നതിനു പുറമേ, ഭവനരഹിതരായ ആളുകൾക്ക് വിതരണം ചെയ്യാനും കഴിയും.
6/ 8
പരിസ്ഥിതിയ്ക്ക് അനുയോജ്യമായ വസ്തുക്കൾ ഉപയോഗിച്ച് ഉപകാരപ്രദമായ വസ്തുക്കൾ നിർമ്മിക്കുന്ന നിരവധി ആശയങ്ങൾ എറണാകുളം സ്വദേശിയായ ലക്ഷ്മി മേനോൻ അവതരിപ്പിച്ചിട്ടുണ്ട്. സുസ്ഥിര ഉപജീവന ഉപാധികൾ കണ്ടെത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ള പ്യുവർ ലിവിംഗ് എന്ന സംഘടനയുടെ സ്ഥാപകയാണ് ലക്ഷ്മി മേനോൻ.
7/ 8
മാലിന്യ പേപ്പറിൽ നിന്ന് നിർമ്മിച്ച പേനകളിൽ വിത്ത് നിക്ഷേപിച്ച് അവതരിപ്പിച്ച ആശയം ശ്രദ്ധേയമായിരുന്നു. അമ്മൂമ്മത്തിര ,കോവീട്, ഫ്രണ്ട് ഷിപ്പ് തുടങ്ങിയവയും ഇവരുടെ ആശയക്കളാണ്. ശയ്യ പദ്ധതിയിലൂടെ മൂന്നുണ്ട് പ്രയോജനം...പി. പി.ഇ.കിറ്റ് അവശിഷ്ടങ്ങളുടെ മാലിന്യ സംസ്കരണം, കോവിഡ് കെയർ സെന്ററുകളിലെ കിടക്കയുടെ അഭാവം, വീട്ടമ്മമാർക്ക് അധിക വരുമാനം.
8/ 8
കേരളത്തിൽ മാത്രം 900 ലധികം പഞ്ചായത്തുകളാണുള്ളത്. ഓരോന്നിനും നിരവധി കോവിഡ് കെയർ സെന്ററുകളുണ്ട്. കുറഞ്ഞത് 50 കിടക്കകളാണ് ഇവയുടെ ശേഷി. ഈ പ്രദേശങ്ങളിൽ, ഓരോ രോഗിക്കും മെത്ത ആവശ്യമായി വരും. ഒരു മെത്തയ്ക്ക് 500- 1000 രൂപ വരെ ചിലവാകുന്ന സ്ഥാനത്ത് ശയ്യ കിടക്കക്ക് ചെലവാകുന്നത് വെറും 300 രൂപ. കേരളത്തിൽ മാത്രമല്ല, ഇന്ത്യയിലുടനീളം ഇത് പ്രയോജനകരമാണ്.