കൊല്ലത്ത് കഴിഞ്ഞ ദിവസം ഗർഭീണി ഉൾപ്പെടെ രണ്ട് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൊറോണയുടെ പശ്ചാത്തലത്തിൽ ഖത്തറിൽ നിന്നും നാട്ടിലെത്തിയതായിരുന്നു 27 കാരിയായ യുവതി. ഇട്ടിവ സ്വദേശിനിയായ ഇവർ ഗര്‍ഭാവസ്ഥയുമായി ബന്ധപ്പെട്ട ശാരീരിക പ്രശ്നങ്ങള്‍ക്ക് ചികിത്സ തേടി ഇട്ടിവ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിയിരുന്നു. യുവതിക്ക് രോഗം സ്ഥിരീകരിച്ചതോടെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍മാരോടും നഴ്‌സുമാരോടും ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിലവിൽ പാരിപ്പള്ളി മെഡിക്കൽ കോളജിലാണ് യുവതി. ഇവരുടെ ഭർത്താവിനെയും ഇവിടെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. നിസാമുദ്ദീൻ മതസമ്മേളനത്തിൽ പങ്കെടുത്ത മറ്റൊരു സ്ത്രീക്കും ജില്ലയിൽ കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. പാരിപ്പള്ളി സ്വദേശിനിയായ ഇവർ ഭർത്താവുമൊത്താണ് മതസമ്മേളനത്തിൽ പങ്കെടുക്കാൻ പോയത്. ഇരുവരും നാട്ടിലെത്തി ക്വാറന്റൈനില്‍ കഴിയുകയായിരുന്നു. നിലവിൽ പാരിപ്പള്ളി മെഡിക്കൽ കോളജിൽ കഴിയുന്ന ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്.