പ്രണയം തകര്‍ത്ത സഹോദരനെ പീഡനക്കേസിൽ കുടുക്കിയത് സഹോദരി; സത്യം തിരിച്ചറിഞ്ഞ കോടതി വെറുതെ വിട്ടു
- Published by:Anuraj GR
- news18-malayalam
Last Updated:
കാമുകൻ നൽകിയ ഫോൺ പിടികൂടി നശിപ്പിച്ചതിന്റെ പ്രതികാരം തീര്‍ക്കാനാണ് പെൺകുട്ടി പൊലീസിന്റെ സഹായത്തോടെ സഹോദരനേയും കൂട്ടുകാരേയും പീഡനക്കേസില്‍ പ്രതി ചേർത്തത്
കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ എരുമേലി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയെ കോട്ടയം അഡീഷണൽ ജില്ലാ കോടതി വെറുതെവിട്ടു. മുണ്ടക്കയം സ്വദേശിയായ പ്രതി കുറ്റക്കാരനല്ലെന്ന് വ്യക്തമാക്കി കോടതി വെറുതെവിട്ടപ്പോൾ യുവാവിനെയും കൂട്ടുകാരെയും കുടുക്കാൻ സഹോദരി നടത്തിയ കുതന്ത്രമാണ് പുറത്തുവന്നത്. പ്രണയം തിരിച്ചറിഞ്ഞ് വീട്ടുകാർ അറിയാതെ ഉപയോഗിച്ചിരുന്ന ഫോൺ പിടിച്ചെടുത്ത് നശിപ്പിച്ചതിലുള്ള വൈരാഗ്യം മൂലമാണ് പെൺകുട്ടി സഹോദരനെയും കൂട്ടുകാരെയും കുടുക്കാൻ പീഡന കഥ മെനഞ്ഞത്. കോട്ടയം അഡീഷണൽ ജില്ലാ കോടതി ജഡ്ജി ജി ഗോപകുമാറാണ് കേസിൽ വിധി പറഞ്ഞത്. പെൺകുട്ടിക്കൊപ്പം ചേർന്ന് കള്ളക്കേസ് മെനഞ്ഞെന്ന ആരോപണം പൊലീസിനെയും പ്രതിസ്ഥാനത്ത് കൊണ്ടുവരുന്നു.
advertisement
കേസിൽ പ്രതിയും മറ്റു രണ്ടുകൂട്ടുകാരും പെണ്‍കുട്ടിയുടെ സഹോദരനും ചേര്‍ന്ന് 2007 നവംബർ മുതല്‍ 2014 ഏപ്രില്‍വരെ, പെണ്‍കുട്ടി കുടുംബത്തോടൊപ്പം കഴിഞ്ഞിരുന്ന വീടിനോട് ചേർന്ന താത്കാലിക ഷെഡ്ഡില്‍വെച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്. എന്നാൽ ഈ പരാതി വ്യാജമാണെന്നും സഹോദരനെയും കൂട്ടുകാരെയും കുടുക്കാൻ പെൺകുട്ടി മനപൂർവ്വം മെനഞ്ഞ കഥയാണെന്നുമാണ് പ്രതിഭാഗം കോടതിയെ ബോധിപ്പിച്ചത്. ഇക്കാര്യം കോടതി അംഗീകരിച്ചുകൊണ്ടാണ് പ്രതിയെ വെറുതെ വിട്ടത്.
advertisement
സഹോദരി മറ്റൊരാളെ പ്രണയിച്ചിരുന്നതായും, അയാൾ നൽകിയ ഫോൺ വീട്ടുകാർ അറിയാതെ ഉപയോഗിച്ചുവന്നിരുന്നതും, സഹോദരൻ മനസിലാക്കി. ഈ ഫോൺ കൈയോടെ പിടികൂടി നശിപ്പിച്ചതിന്റെ പ്രതികാരം തീര്‍ക്കാനാണ് പെൺകുട്ടി പൊലീസിന്റെ സഹായത്തോടെ സഹോദരനേയും കൂട്ടുകാരേയും പീഡനക്കേസില്‍ പ്രതി ചേർത്തത്. പെൺകുട്ടിയുടെ ആരോപണം ബന്ധുക്കളും വീട്ടുകാരും വിശ്വസിക്കുകയും ചെയ്തു. പ്രദേശവാസിയായ പൊലീസുകാരനും പെൺകുട്ടിക്കൊപ്പം ചേർന്നതോടെ ആരോപണം നേരിട്ടവർ കേസിൽ കുടുങ്ങി.
advertisement
പെൺകുട്ടിയെ ആറര വർഷത്തോളം ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്ന കേസില്‍ പൊലീസ് ആദ്യം നാലു പ്രതികള്‍ക്കെതിരേയും ഒരുമിച്ച് കുറ്റപത്രം നല്‍കിയിരുന്നു. എന്നാല്‍, വിചാരണഘട്ടത്തില്‍ കോടതി നിര്‍ദേശപ്രകാരം പുനരന്വേഷണം നടത്തി ഓരോരുത്തര്‍ക്കുമെതിരേ പ്രത്യേകം കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു. ഇതിൽ ആദ്യത്തെ കേസിലാണ് പ്രതിയെ വെറുതെ വിട്ടിരിക്കുന്നത്. പെണ്‍കുട്ടിയുടെ മൊഴി വിശ്വസനീയമല്ലെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും നിരീക്ഷിച്ചുകൊണ്ടാണ് കോടതി പ്രതിയെ വെറുതെവിട്ടത്.
advertisement
അടുത്തടുത്ത് വീടുകളുള്ള സ്ഥലത്തെ ഷെഡ്ഡില്‍ വെച്ച് പകല്‍ സമയം ഇങ്ങനെയൊരു കുറ്റകൃത്യം നടത്താനാകുമോയെന്ന സംശയമാണ് വിചാരണഘട്ടത്തിൽ കോടതി മുന്നോട്ടു വെച്ചത്. സംഭവത്തെക്കുറിച്ച് വ്യക്തമായ സമയമോ ദിവസമോ പറയുന്നതിൽ പ്രോസിക്യൂഷന് പരാജയപ്പെടുകയും ചെയ്തു. പെണ്‍കുട്ടിക്ക് മറ്റൊരു ചെറുപ്പക്കാരനുമായുണ്ടായിരുന്ന സ്‌നേഹബന്ധം വെളിപ്പെടുത്തുന്ന കത്ത്, കോടതി മുമ്പാകെ പ്രതിഭാഗം ഹാജരാക്കി. ഇത്തരത്തിൽ ഒരു പ്രണയം ബന്ധം തനിക്ക് ഉണ്ടായിരുന്നുവെന്ന കാര്യം പെൺകുട്ടി തന്നെ ക്രോസ് വിസ്താരത്തിൽ വ്യക്തമാക്കി.
advertisement
ഇതോടെയാണ് പെൺകുട്ടിയുടെ പ്രേമ ബന്ധത്തെ എതിര്‍ത്ത സഹോദരനും കൂട്ടുകാര്‍ക്കുമെതിരേ കള്ള പരാതി ഉന്നയിക്കുകയായിരുന്നെന്ന വാദം പ്രതിഭാഗം ഉന്നയിച്ചത്. ഇത് കോടതി അംഗീകരിക്കുകയും ചെയ്തു. കൂടാതെ പ്രതികളോട് മുൻവൈരാഗ്യമുണ്ടായിരുന്ന പ്രദേശവാസിയായ പൊലീസുകാരൻ കേസിൽ അനധികൃതമായി ഇടപെട്ടതായും കോടതിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. ഇയാളുള്‍പ്പെടെ പ്രധാന സാക്ഷികളെ കുറ്റപത്രത്തില്‍നിന്ന് ഒഴിവാക്കിയതും പ്രതിഭാഗം വാദത്തിന് സാധുത നല്‍കി. ചൈല്‍ഡ് വെല്‍ഫെയര്‍ സമിതിയുടെ അനാവശ്യ ഇടപെടലുകളും അന്വേഷണത്തില്‍ ഉണ്ടായ ഗുരുതരവീഴ്ചകളും പ്രതിഭാഗം ചൂണ്ടിക്കാട്ടിയിരുന്നു. ഇതും കോടതി അംഗീകരിച്ചു. പ്രതിക്കുവേണ്ടി അഡ്വ. ജിതേഷ് ജെ. ബാബു, അഡ്വ. സുബിന്‍ കെ. വര്‍ഗീസ് എന്നിവരാണ് ഹാജരായത്. മറ്റ് പ്രതികള്‍ക്കെതിരേയുള്ള മൂന്നു കേസുകളുടെ വിചാരണ വൈകാതെ തുടങ്ങും.