സഹമത്സരാർഥിയുടെ കണ്ണിൽ മുളക് തേച്ചതിന് താത്കാലികമായി പുറത്താക്കിയ ഡോ. രജിത് കുമാറിനെ ഏഷ്യാനെറ്റ് റിയാലിറ്റി ഷോ ബിഗ് ബോസ്സ് മലയാളം സീസൺ ടുവിൽ നിന്ന് പുറത്താക്കി. ബിഗ് ബോസ്സ് ഹൗസിലെ നിയമങ്ങള്‍ ലംഘിച്ചെന്ന് കാണിച്ചാണ് മാര്‍ച്ച് 10ന് സംപ്രേഷണം ചെയ്ത 66ാം എപ്പിസോഡില്‍ ഡോ.രജിത്കുമാറിനെ ഷോയില്‍ നിന്ന് താല്‍ക്കാലികമായി പുറത്താക്കിയത്. ഇതിനു ശേഷമാണ് ഷോയിൽ നിന്നു തന്നെ പുറത്താക്കിയത്.
കണ്ണിന് അസുഖം ബാധിച്ചതിനെ തുടര്‍ന്ന് ബിഗ് ബോസ്സ് ഹൗസില്‍ നിന്ന് താല്‍ക്കാലികമായി വിട്ടുനിന്ന ശേഷം തിരിച്ചെത്തിയ രേഷ്മ എന്ന മല്‍സരാര്‍ത്ഥിയുടെ കണ്ണിലാണ് രജിത്കുമാര്‍ മുളക് തേച്ചിരുന്നത്. റിയാലിറ്റി ഷോയില്‍ രജിത്കുമാര്‍ നടത്തിയ അതിക്രമത്തിനെതിരെ സാമൂഹ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വിമര്‍ശനം ഉയര്‍ന്നിരുന്നു.
മനപൂര്‍വം രജിത് എന്ന അധ്യാപകന്‍ ചെയ്തതല്ലെന്നും സ്‌കൂള്‍ ടാസ്‌കില്‍ പങ്കെടുത്ത വികൃതിക്കുട്ടി ചെയ്തതാണെന്നുമായിരുന്നു ഡോ.രജിത് കുമാറിന്‍റെ ന്യായീകരണം.തന്റെ കണ്ണുകള്‍ ദാനം ചെയ്യാമെന്ന വാഗ്ദാനവും രജിത്കുമാര്‍ ഷോയിൽ നടത്തി. ഇത്രയും സീനിയര്‍ ആയ ഒരാള്‍ മകളോട് ചെയ്തതിനോട് ഒരു ന്യായീകരണവും തോന്നുന്നില്ലെന്ന് രേഷ്മയുടെ അമ്മ പ്രതികരിച്ചു.
രജിത് കുമാര്‍ ബിഗ് ബോസ്സ് ഷോയില്‍ തുടരുന്ന കാര്യത്തില്‍ രേഷ്മയ്ക്ക് തീരുമാനമെടുക്കാമെന്ന് മോഹൻലാൽ പറഞ്ഞു. രജിത് കുമാറിന്റെ മാപ്പ് സ്വീകരിക്കാമെന്നും ബിഗ് ബോസ്സ് ഹൗസിലേക്ക് തിരികെ വരുന്നത് അംഗീകരിക്കാനാകില്ലെന്നായിരുന്നു രേഷ്മയുടെ നിലപാട്. ഇതോടെയാണ് ബിഗ് ബോസ്സ് ഹൗസില്‍ നിന്ന് ഡോ.രജിത്കുമാര്‍ പുറത്തായത്.
ഇന്ത്യന്‍ പീനല്‍ കോഡ് സെക്ഷന്‍ 324, സെക്ഷന്‍ 323, സെക്ഷന്‍ 325 എന്നിവ പ്രകാരം ഗുരുതര കുറ്റകൃത്യമാണ് രജിത്കുമാര്‍ ചെയ്തതെന്നും ഷോ നടക്കുന്നത് ചെന്നൈ ഇവിപി ഫിലിം സിറ്റിയില്‍ ആയതിനാല്‍ ചെന്നൈ പൊലീസിന് സ്വമേധയാ കേസെടുക്കണമെന്നും അഭിപ്രായമുയര്‍ന്നിരുന്നു. രജിത്കുമാറിനെതിരെ പൊലീസ് നടപടിയുണ്ടാകുമെന്ന് വാര്‍ത്താ ഏജന്‍സികളും ദേശീയ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു.