ഷെയ്ൻ നിഗത്തെ തകർക്കാൻ ആസൂത്രിത നീക്കം; അമ്മ സുനില
Last Updated:
Shane Nigam's mom Sunila on how her son is being sidelined | ഷെയിന്റെ ഭാഗം ആരും കേൾക്കുന്നില്ലെന്ന് അമ്മ (റിപ്പോർട്ട്: ഗോപിക സുരേഷ്)
തന്റെ മകൻ ഷെയ്ൻ നിഗമിനെതിരെ വ്യാജ പ്രചാരണം നടക്കുന്നു എന്ന് അമ്മ സുനില. 'വെയിൽ' സിനിമയുടെ സംവിധായകനും നിർമാതാവുമാണ് പ്രശ്നക്കാർ. മനഃപൂർവം താറടിച്ച് കാട്ടാൻ നീക്കമെന്നും അമ്മ സുനില ന്യൂസ് 18നോട്. അഭിനയിച്ച് കൊണ്ടിരിക്കുന്ന രണ്ട് സിനിമകൾ പൂർത്തിയാക്കും മുൻപ് ഷെയ്ൻ നിഗം ഗെറ്റപ്പ് മാറ്റിയതുമായി ബന്ധപ്പെട്ട വിവാദം കൊഴുക്കുമ്പോൾ സംഭവിച്ചതെന്താണെന്ന് ഷെയ്‌നിന്റെ അമ്മ സുനില പറയുന്നു. ഒത്തുതീർപ്പ് വ്യവസ്ഥ അനുസരിച്ച് ഈ മാസം 16ന് ഷെയ്ൻ വെയിൽ സിനിമയുടെ സെറ്റിലെത്തിയതാണ്. മൂന്ന് ദിവസം ഷൂട്ട് കഴിഞ്ഞ് 19ന് സംവിധായകൻ ശരത് ഫോണിൽ വിളിച്ച് സംസാരിച്ചു. ഷെയിൻ ഷൂട്ടിനോട് സഹകരിക്കുന്നില്ലെന്നാണ് പറഞ്ഞത്. സംവിധായകൻ വിളിച്ചതനുസരിച്ച് സെറ്റിലെത്തിയെന്ന് ഷെയിൻ നിഗത്തിന്റെ അമ്മ സുനില ന്യൂസ് 18നോട് പറഞ്ഞു
advertisement
"വെയിൽ സിനിമാ സെറ്റിലെ അനുഭവം തികച്ചും വ്യത്യസ്തമായിരുന്നു. നിർമ്മാതാവ് ജോബിയുടേയും സംവിധായകൻ ശരത്തിന്റെയും നിർദേശ പ്രകാരം എല്ലാവരും മോശമായാണ് ഷെയ്‌നിനോട് പെരുമാറിയത്. നമുക്ക് പോലും പോയി നിൽക്കാൻ പറ്റുന്ന അന്തരീക്ഷമായിരുന്നില്ല. ഷൂട്ടിങ് ഇടവേളകളിൽ കാരവാനിൽ പോയി ഇരിക്കാൻ ഷെയിനോട് പറഞ്ഞത് ഞാനാണ്." സുനില പറഞ്ഞു. നവംബർ 19ന് പുലർച്ചെ 2.30 വരെ ഷൂട്ടിങ് നീണ്ടു. ഒരു പ്രശ്നവുമുണ്ടായില്ല, ഫെഫ്കയും ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനും പാക്ക് അപ്പ് പറഞ്ഞുവെന്ന് സംവിധായകൻ ശരത് പറഞ്ഞു. അങ്ങനെയാണ് ഷൂട്ട് അവസാനിപ്പിച്ചത്. അതാണ് സത്യമെന്നും അമ്മ സുനില പറയുന്നു.
advertisement
24 ദിവസം കൂടി ഷൂട്ടുണ്ടെന്ന് സംവിധായകൻ ശരത് പറഞ്ഞു. കരാർ പ്രകാരം 15 ദിവസമായിരുന്നു ഷെയ്ൻ ഡേറ്റ് കൊടുത്തത്. 24 ദിവസത്തെ ഷൂട്ട് 15 ദിവസം കൊണ്ട് തീർക്കാൻ പ്രഷർ കൊടുത്തു. ഷെയിൻ നവാഗതനായതുകൊണ്ടായിരിക്കും ഇങ്ങനെ ചെയ്തത്. മറ്റുള്ള നടന്മാരോട് ഇങ്ങനെ ചെയ്യുമോയെന്നും അമ്മ ചോദിക്കുന്നു. "വെയിൽ സിനിമയിൽ ഒരു ദിവസം നാല് ഗെറ്റപ്പ് ചേഞ്ചുകളുണ്ട്. ഓരോ കഥാപാത്രത്തിന്റെയും വികാരം ഉൾക്കൊണ്ടാണ് അഭിനയിക്കേണ്ടത്. അതിന് ഷെയിന് ആവശ്യത്തിന് സമയം നൽകണം." ഷെയിൻ കാരവാനിൽ പോയിരിക്കുന്നത് അതിനാലാണെന്നും അമ്മ സുനില.
advertisement
പക്ഷേ സംവിധായകന് പിടിവാശിയാണ്. ഷെയ്ൻ കാരവാനിൽ പോകാൻ പാടില്ലെന്നാണ് നിർബന്ധം. "രണ്ട് സിനിമയുടെ ഡേറ്റ് കിട്ടിയിട്ടുണ്ട്. നീ വേണമെങ്കിൽ ജോലി ചെയ്താൽ മതി"യെന്നു വരെ സംവിധായകൻ ഷെയിനോട് പറഞ്ഞിട്ടുണ്ടെന്നും അമ്മ സുനില. മറ്റ് വഴികൾ ഒന്നുമില്ലെന്നും ആത്മഹത്യയുടെ വക്കിലാണെന്നും പറഞ്ഞാണ് ശരത് ഷെയിന്റെ ഡേറ്റ് വാങ്ങിയത്. ശരത്തിനെക്കുറിച്ച് മോശമായി പലതും കേട്ടിട്ടുണ്ട്. പക്ഷേ അതൊന്നും കാര്യമാക്കിയില്ലെന്നും ഷെയിന്റെ അമ്മ പറയുന്നു. ഷെയ്‌നിനെ സിനിമയിൽ നിന്നും വിലക്കുമെന്നാണ് പ്രചരിക്കുന്ന വാർത്തകൾ. പക്ഷേ ആരും ഒന്നും പറഞ്ഞിട്ടില്ല, ഷെയ്‌നിനോട് ഒരു സംഘടനയും വിശദീകരണം ചോദിച്ചിട്ടില്ല. ഷെയിൻ കഞ്ചാവടിച്ചാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റിടുന്നത് എന്നത് വ്യാജ പ്രചാരണമാണ്.
advertisement
ശരത്തും ജോബിയുമാണ് പ്രശ്നക്കാർ. ജോബിയുടെ ആൾക്കാർ വ്യാജ പ്രചാരണം നടത്തുന്നു. ഷെയ്‌നിനെതിരായ പോസ്റ്റുകൾ പലതും പരിശോധിച്ചിരുന്നു. പലതും ഫേക്ക് അക്കൗണ്ടുകളാണ്. മനപൂർവം താറടിച്ച് കാട്ടാൻ ആസൂത്രിത നീക്കം നടക്കുന്നുവെന്നും ഷെയിന്റെ അമ്മ പറയുന്നു. പല ഓൺലൈൻ സൈറ്റുകളിലെയും വാർത്ത നിർമാതാവ് ജോബി ജോർജിന്റെ വേർഷനാണ്. തങ്ങളുടെ ഭാഗം കേൾക്കാൻ ആരും തയ്യാറാകുന്നില്ല. സത്യം പുറത്തുവരും. മോശം വഴിയിലൂടെ ജയിക്കാനില്ലെന്നും ദൈവമാണ് തുണയെന്നും അമ്മ കൂട്ടിച്ചേർത്തു.