എല്ലാവർഷവും പോലെ ഇന്നും തൃശൂരിൽ പുലികളിറങ്ങി. ചെറിയ ഒരു വ്യത്യാസം ഉണ്ട്. എല്ലാവർഷവും തൃശൂരിലെ സ്വരാജ് റൗണ്ടിലായിരുന്നു പുലികൾ ഇറങ്ങുന്നതെങ്കിൽ ഇത്തവണ ഓണ്‍ലൈനിലായിരുന്നു. എല്ലാവർഷത്തെയും പോലെ തൃശ്ശൂര്‍ സ്വരാജ് റൗണ്ടില്‍ പുലികളിറങ്ങേണ്ട ദിവസമാണിന്ന്. എന്നാല്‍ എല്ലാം കോവിഡ് തകിടംമറിച്ചു. എങ്കിലും കോവിഡിനോട് തോറ്റു പിന്മാറാൻ തൃശ്ശൂരുകാര്‍ തയ്യാറായിരുന്നില്ല. ഓണ്‍ലൈനായി പുലികളി നടത്തി ഞെട്ടിച്ചിരിക്കുകയാണ് സംഘാടകര്‍. ഇരുപതു പുലികള്‍ സ്വന്തം വീടുകളിലിരുന്ന് മൊബൈല്‍ കാമറയ്ക്കു മുമ്പിലാണ് ചുവട് വെച്ചത്. കോവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചാണ് എല്ലാ പുലികളും ഓണ്‍ലൈനിലും ഇറങ്ങിയത്. ഓരോ പുലികളും അവരവരുടെ വീടുകളിലാണ് കളിച്ചത്. മൊബൈല്‍ ഫോണ്‍ വയ്ക്കാന്‍ മരം കൊണ്ട് താല്‍ക്കാലിക സംവിധാനവും ഒരുക്കിയിരുന്നു. പുലിമുഖവും അരമണിയും വേഷവും എല്ലാം പുലികളുടെ വീടുകളില്‍ എത്തിച്ചു നൽകിയിരുന്നു. പുലിവേഷം ദേഹത്തു വരയ്ക്കാന്‍ ആര്‍ട്ടിസ്റ്റുകളെയും നേരത്തെ തന്നെ ചുമതലപ്പെടുത്തി. വീടിനകത്തു തന്നെയിരുന്ന് പുലിവേഷം വരച്ചു. സൂം വഴി എങ്ങനെ ഓണ്‍ലൈനില്‍ വരാമെന്നത് പുലിക്കളിക്കാരെ സംഘാടകർ നേരത്തെ തന്നെ പരിശീലിപ്പിച്ചിരുന്നു. അയ്യന്തോള്‍ ദേശക്കാര്‍ മാത്രമാണ് ഇങ്ങനെ ഓണ്‍ലൈന്‍ മുഖേന പുലിക്കളി സംഘടിപ്പിച്ചത്.