തിരുവനന്തപുരം: ജി. എസ്. ടി വകുപ്പിന് നൽകിയ ഇലക്ട്രിക് കാറുകളുടെ ഫ്ലാഗ് ഓഫ് ധനമന്ത്രി കെ എൻ ബാലഗോപാൽ നിർവ്വഹിച്ചു. സർക്കാർ വകുപ്പുകൾക്ക് ഇലക്ട്രിക് വാഹനങ്ങൾ നൽകുന്നത് അനർട്ടാണ്. ജി. എസ്. ടി വകുപ്പിന് തിങ്കളാഴ്ച നൽകിയത് ഉൾപ്പെടെ 119 ഇലക്ട്രിക് വാഹങ്ങളാണ് അനര്‍ട്ട് ഇതുവരെ സര്‍ക്കാരിന് കൈമാറിയത്. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ഇ. ഇ. എസ്. എല്ലുമായി ചേർന്ന് നടപ്പാക്കുന്ന പദ്ധതിയാണ്. ടാറ്റാ നെക്സോണ്‍, ഹ്യുണ്ടായ് കോനാ എന്നീ കാറുകളാണ് ജി. എസ്. ടി വകുപ്പിന് 8 വര്‍ഷത്തേക്ക് ലീസിന് നല്‍കിയത്. നെക്സോണ്‍ കാറിന് മാസവാടക 27,540 രൂപയും കോനക്ക് 42,840 രൂപയുമാണ്.
വരും ദിവസങ്ങളില്‍ കൂടുതല്‍ വകുപ്പുകളെ ഏകോപിപ്പിച്ച് സമ്പൂർണ്ണ ഇലക്ട്രിക് വാഹന നയം സര്‍ക്കാര്‍ തലത്തില്‍ നടപ്പിലാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. അതോടൊപ്പം വ്യവസായ വകുപ്പ്, സാംസ്കാരിക വകുപ്പ് തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ, യുവജനകമ്മീഷൻ, വാട്ടർ അതോറിറ്റി തുടങ്ങി വിവിധ വകുപ്പുകൾ നിലവിൽ ഈ പദ്ധതിയുടെ ഭാഗമായി കഴിഞ്ഞു.വരും ദിവസങ്ങളിൽ കൂടുതൽ വകുപ്പുകളെയും സ്ഥാപനങ്ങളെയും ഏകോപിപ്പിച്ചു കൊണ്ട് സമ്പൂർണമായി ഇലക്ട്രിക് വാഹന നയം ഗവൺമെൻറ് തലത്തിൽ നടപ്പിലാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
ജി എസ് ടി സ്പെഷ്യൽ കമ്മിഷണർ ഡോ എസ് കാർത്തികേയൻ അനെർട്ട് സി ഇ ഒ നരേന്ദ്രനാഥ് വെളുരി ഐ എഫ് എസ്, ചീഫ് ടെക്നിക്കൽ മാനേജർ അനീഷ് എസ് പ്രസാദ്, ടെക്‌നിക്കൽ മാനേജർ ജെ. മനോഹരൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ഇതോടെ അനെർട് സർക്കാർ സ്ഥാപനങ്ങൾക്ക് കൈമാറുന്ന ഇലക്ട്രിക്ക് വാഹനങ്ങളുടെ എണ്ണം 119 ആയി.അനെർട്ട് മുഖേന ഗവൺമെൻറ് സ്ഥാപനങ്ങൾക്കും വകുപ്പുകൾക്കും ഇലക്ട്രിക് വാഹനങ്ങൾ ലീസിന് നൽകുന്ന പദ്ധതിയാണിത്. ആദ്യഘട്ടമായി നൂറിലധികം വാഹനങ്ങൾ ഇതിനോടകം തന്നെ നിരത്തുകളിൽ എത്തിക്കുവാൻ അനെർട്ടിന് സാധിച്ചു.
പിണറായി സർക്കാരിന്റെ ആദ്യ കാലഘട്ടം മുതൽ ഇലക്ട്രിക് വാഹനങ്ങളുടെ പ്രവർത്തനത്തെ പ്രോത്സാഹിപ്പിക്കുന്ന നടപടിയാണ് സ്വീകരിച്ചിരുന്നത്. എല്ലാ വകുപ്പുകൾക്കും ഇലക്ട്രിക് വാഹനങ്ങൾ നൽകുന്നതിനെ കുറിച്ചുള്ള ചർച്ചകളും സജീവമായിരുന്നു. ചർച്ചകളിലൂടെ ഉരുത്തിരിഞ്ഞ ആശയങ്ങൾ ആണ് പിന്നീട് സർക്കാർ നടപ്പാക്കാൻ തുടങ്ങിയത്. ഇതിന്റെ ഭാഗമായിട്ട് കൂടിയാണ് അനെർട്ടിന്റെ സഹായം തേടിയത്. ഇതിന്റെ അടിസ്ഥാനത്തിൽ ആണ് വകുപ്പുകൾക്ക് ഇലക്ട്രിക് കാറുകൾ ലഭ്യമാക്കുന്നതിനുള്ള നടപടികൾ അനേർട്ട് ആരംഭിച്ചത്. എല്ലാ വകുപ്പുകൾക്കും ഇലക്ട്രിക് കാറുകൾ ലഭ്യമാക്കുന്നതിനുള്ള നടപടികളും ഊർജ്ജിതമാക്കിയിട്ടുണ്ട്.