ഒരു കിലോ സ്വർണമെത്തിക്കുമ്പോൾ കള്ളക്കടത്തുകാർ നേടുന്നത് അഞ്ചുലക്ഷം രൂപ. തിരുവനന്തപുരം ഡിപ്ലോമാറ്റിക് ബാഗേജിന്റെ മറവിൽ കടത്താൻ ശ്രമിച്ച 30 കിലോ സ്വർണം സുരക്ഷിതമായി പുറത്തെത്തിച്ചിരുന്നെങ്കിൽ ഒന്നരക്കോടി രൂപയായിരുന്നു ലാഭം. അതുകൊണ്ടാണ് സ്വപനയ്ക്കും സരിത്തിനും 25 ലക്ഷം രൂപ പ്രതിഫലം വാഗ്ദാനം ചെയ്യാൻ കള്ളക്കടത്തുസംഘത്തെ പ്രേരിപ്പിച്ചത്.
എന്തിനാണ് സ്വർണം ഇത്ര റിസ്ക് എടുത്ത് കടത്തുന്നത് എന്ത് ചിന്തിച്ചിട്ടുണ്ടോ? . ഒരു കിലോ സ്വർണത്തിന് യുഎഇയിൽ നികുതിയടക്കം 27 ലക്ഷം രൂപ നൽകണം. ഇത് നാട്ടിലെത്തിച്ചാൽ 32 ലക്ഷം രൂപയ്ക്ക് വിൽക്കാം. ആഭരണങ്ങളാക്കി വിറ്റാൽ ഒരു കിലോയ്ക്ക് രണ്ടു ലക്ഷം കൂടി ലാഭം കിട്ടും. വർഷം 120 ടൺ സ്വർണം വരെ കള്ളക്കടത്തിലൂടെ രാജ്യത്തേക്ക് എത്തുന്നുവെന്നാണ് കണക്ക്.
നോട്ട് നിരോധനത്തിന് ശേഷം സ്വർണത്തിലേക്ക് നിക്ഷേപം വർധിച്ചതും സ്വർണവില ഉയരുന്നതുമാണ് കള്ളക്കടത്ത് കൂടാൻ കാരണം. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മറ്റു ബിസിനസുകൾക്ക് തകർന്നതോടെ സ്വർണത്തിന്റെ വിപണി മൂല്യം ഉയർന്നു, സ്വർണത്തിന്റെ ഇറക്കുമതി ചുങ്കം അടുത്തിടെയാണ് 10ൽ നിന്ന് 12.5 ശതമാനമാക്കിയത്. ജി.എസ്.ടിയും കൂടി ചേർത്താൽ ഇത് 15 ശതമാനമാകും.
സംസ്ഥാനത്തെ നാലു വിമാനത്താവളങ്ങളിലൂടെ അനധികൃതമായി എത്തുന്നത് കിലോ കണക്കിന് സ്വർണം. സ്വർണം പിടിക്കുന്ന വാർത്തകൾ പതിവായിട്ടും അനസ്യൂതം ഈ കള്ളക്കടത്ത് തുടർന്നുകൊണ്ടേയിരിക്കുന്നു. ഗർഭനിരോധന ഉറകളിൽ ഒളിപ്പിച്ചും മലദ്വാരത്തിനുള്ളിലാക്കിയും ക്യാപ്സൂൾ രൂപത്തിലും ദ്രവരൂപത്തിലാക്കിയുമൊക്കെയാണ് സ്വർണം കടത്തുന്നത്. വിമാനത്താവളത്തില്‍ പിടിക്കപ്പെടുന്ന സ്വര്‍ണം ആര്‍ക്കുവേണ്ടി കൊണ്ടുവരുന്നു എന്ന ചോദ്യത്തിന് ഒരിക്കലും ഉത്തരം കിട്ടാറില്ല. കടത്തുന്നതിന്റെ 10 ശതമാനം മാത്രമാണ്പിടികൂടുന്നത്. അന്വേഷണം കടത്തുന്നവരില്‍ മാത്രമായി ഒതുങ്ങും.
ദക്ഷിണാഫ്രിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള സ്വർണമാണ് ദുബായിൽ നിന്ന് അനധികൃതമായി കേരളത്തിലേക്ക് കടത്തുന്നത്. ആഫ്രിക്കൻ രാജ്യങ്ങളിലെ ഖനികളുടെ ഉടമകൾ പലതും യൂറോപ്യൻ കമ്പനികളാണ്. ഈ രാജ്യങ്ങളിൽ നിന്നും പ്രാദേശിക കറൻസിയിലല്ലാതെ മറ്റു രാജ്യങ്ങളിലേക്ക് ഡോളർ കൊണ്ടുപോകാൻ അനുമതി ഇല്ല. അതുകൊണ്ട് ഏജന്റുമാർ മുഖേന ദുബായിലേക്ക് സ്വർണം കൊണ്ടുവരികയും അവിടെ വെച്ച് വിൽപന നടത്തി പണം നേടുകയുമാണ് ചെയ്യുന്നത്.
നിയമവിധേയമായല്ലാതെ ഹവാല ഏജന്റുമാർ ശേഖരിക്കുന്ന പണം ഉപയോഗിച്ച് ഈ സ്വർണം വാങ്ങി കേരളത്തിലേക്ക് കാരിയർമാർ മുഖേന എത്തിക്കുന്നു. ഇന്ത്യയിലേക്ക് സ്വർണം ഇറക്കുമതി ചെയ്യാൻ 15 ശതമാനം നികുതി നൽകണം എന്നിരിക്കെ, ഈ സ്വർണം വിൽക്കുമ്പോൾ 10 ശതമാനത്തിലേറെ ലാഭം ഉറപ്പ്. കാരിയർമാർക്ക് 1 മുതൽ 2 ശതമാനം വരെയാണ് കമ്മീഷൻ.
നാട്ടിലെത്തുന്ന തങ്കക്കട്ടികൾ ഉരുക്കി ആഭരണ രൂപത്തിലേക്കു മാറ്റും. ഇതിനുള്ള കേന്ദ്രങ്ങൾ കേരളത്തിൽ പലയിടത്തും പ്രവർത്തിക്കുന്നുണ്ട്. രാസവസ്തുക്കൾ ചേർത്ത് കുഴമ്പുരൂപത്തിലാക്കി എത്തിച്ചതാണെങ്കിൽ ഇതിൽ നിന്ന് ആദ്യം സ്വർണം വേർതിരിച്ചെടുക്കുകയാണു ചെയ്യുക. ഇതിനുള്ള കേന്ദ്രങ്ങളും കേരളത്തിലെ പല ജില്ലകളിലുമുണ്ട്.
തിരുവനന്തപുരത്ത് എത്തുന്ന സ്വർണം പോകുന്നത് ചെന്നൈയിലെ വൻകിട സ്വർണവ്യാപാരികളിലേക്കാണ് പോകുന്നത്. കോവിഡ് കാലത്ത് മാത്രം യു.എ.ഇ.യിൽനിന്ന് തിരുവനന്തപുരത്തേക്ക് 160 കിലോ സ്വർണം കടത്തിയതായി കസ്റ്റംസിനു വിവരം ലഭിച്ചിട്ടുണ്ട്. ആദ്യം കടത്തിയത് അഞ്ചുകിലോ സ്വർണമാണ്. പിന്നീട് പടിപടിയായി അത് 30 കിലോവരെയെത്തി. 160 കിലോ സ്വർണവും എത്തിച്ചിരിക്കുന്നത് തമിഴ്‌നാട്ടിലേക്കാണ്.