കോഴിക്കോട്: വാരിയെല്ല് പൊട്ടി ചികിത്സ തേടിയ വീട്ടമ്മയെ ഡോക്ടർ ഇല്ലെന്ന് പറഞ്ഞ് ചികിത്സ നൽകാതെ സർക്കാർ ആശുപത്രി ജീവനക്കാർ. വേദന കടിച്ചമര്‍ത്തി ഒന്നര മണിക്കൂറോളമാണ് വീട്ടമ്മയ്ക്ക് ആംബുലന്‍സില്‍ കഴിയേണ്ടിവന്നത്. കോഴിക്കോട് മുക്കത്തുള്ള ജാനുവെന്ന വീട്ടമ്മക്കാണ് ഈ ദുര്‍ഗതി നേരിടേണ്ടി വന്നത്. ഒടുവിൽ ചികിത്സ ലഭിക്കാൻ വീട്ടമ്മ പൊലീസിൽ പരാതി നൽകുകയായിരുന്നു.
മുക്കം സാമൂഹികാരോഗ്യ കേന്ദ്രമാണ് ജാനുവിന് പ്രവേശനം നിഷേധിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച വീട്ടുമുറ്റത്ത് വീണതിനെ തുടര്‍ന്നാണ് ജാനുവിന്റെ വാരിയെല്ലൊടിഞ്ഞത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്ലാണ് ജാനുവിനെ ആദ്യം എത്തിച്ചത്. ഇവിടെ നാല് ദിവസം ചികിത്സിച്ചു. മെഡിക്കല്‍ കോളജില്‍ ആവശ്യത്തിന് കിടക്ക ഇല്ലാതായതോടെ ഇവരെ മുക്കം സി.എച്ച്.സിയിലേക്ക് റഫര്‍ ചെയ്തു. മെഡിക്കല്‍ കോളേജില്‍ നിന്ന് റഫര്‍ ചെയ്ത ശീട്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സിന് നല്‍കിയെങ്കിലും രോഗിയെ പ്രവേശിപ്പിക്കാന്‍ ആശുപത്രിയിലെ ജീവനക്കാര്‍ തയ്യാറായില്ല.
ഡോക്ടറില്ലെന്നും പ്രവേശിപ്പിക്കാനാകില്ലെന്നും അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുപോയ്‌ക്കൊള്ളാനും പറഞ്ഞ് ആശുപത്രി ജീവനക്കാർ തിരിച്ചയച്ചു. കൂടെയുണ്ടായിരുന്ന ജാനുവിന്റെ മകള്‍ ദേവിയും മകളുടെ മകനും നഴ്‌സിനോട് കാര്യം തിരക്കിയെങ്കിലും വ്യക്തമായ മറുപടി ലഭിച്ചില്ല. മെഡിക്കല്‍ ഓഫീസറുടെയോ മറ്റു ഡോക്ടര്‍മാരുടെയോ ഫോണ്‍ നമ്പര്‍ ചോദിച്ചെങ്കിലും അറിയില്ലെന്നായിരുന്നു നഴ്‌സിന്റെ മറുപടി.
'നഴ്‌സും അറ്റന്‍ഡറും സെക്യൂരിറ്റി ജീവനക്കാരനും അപമര്യാദയായാണ് പെരുമാറിത്. ഭീഷണിപ്പെടുത്തുകയും ചെയ്തു. തൊട്ടടുത്തുള്ള സ്വകാര്യ മെഡിക്കല്‍ കോളേജിലോ മറ്റേതെങ്കിലും സ്വകാര്യ ആശുപത്രിയിലോ പ്രവേശിപ്പിക്കാനായിരുന്നു അറ്റന്‍ഡറുടെ ഉപദേശം. പൊലീസില്‍ പരാതിപ്പെടുമെന്ന് പറഞ്ഞപ്പോള്‍ അങ്ങിനെയങ്കില്‍ ഇനിയൊരിക്കലും സി.എച്ച്.സി യില്‍ നിന്ന് ചികിത്സ ലഭിക്കില്ലെന്നും പറഞ്ഞു'- ദേവി പറയുന്നു.
തുടര്‍ന്നാണ് ആംബുലന്‍സിലുള്ള അമ്മയുമായി ദേവി മുക്കം പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയത്. മുക്കം എസ്.ഐ സി.എച്ച്.സി യിലെ ഡോ. ഷാജിയെ ബന്ധപ്പെട്ടു. ആശുപത്രിയക്ക് തൊട്ടടുത്ത് തന്നെയുണ്ടായിരുന്നു അസി. മെഡിക്കല്‍ ഓഫീസര്‍ കൂടിയായ ഡോ. ഷാജി. ഡോക്ടര്‍ കുറിപ്പ് നല്‍കിയതിനെ തുടര്‍ന്നാണ്, എട്ടേകാലോടെ രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ ജീവനക്കാര്‍ തയ്യാറായത്.രോഗിയെ ആംബുലന്‍സില്‍ നിന്ന് ഇറക്കാനോ മറ്റു കാര്യങ്ങള്‍ക്കോ ആശുപത്രിയിലെ ജീവനക്കാര്‍ തയ്യാറായില്ല. മറ്റു രോഗികളുടെ കൂട്ടിരിപ്പുകാരും ആംബുലന്‍സ് ഡ്രൈവറുമെല്ലാം ചേര്‍ന്നാണ് രോഗിയെ ആശുപത്രി കിടക്കയിലേക്ക് മാറ്റിയത്.
ആശുപത്രി ഒ.പി സമയം കഴിഞ്ഞാണ് രോഗിയെത്തിയതെന്നാണ് ഡോക്ടറുടെ വിശദീകരണം. ' ഒ.പി സമയം കഴിഞ്ഞതുകൊണ്ടാണ് രോഗിയെ പ്രവേശിപ്പിക്കാതിരുന്നത്. ഡോക്ടറുണ്ടെങ്കില്‍ മാത്രമേ രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാനാകൂ. ഒ.പി സമയം കഴിഞ്ഞതിനാല്‍ താന്‍ പുറത്തായിരുന്നു. പോലീസ് വിളിച്ചപ്പോഴാണ് വിവരം അറിഞ്ഞത്. നഴ്‌സ് എന്തുകൊണ്ടാണ് തന്നെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാതിരുന്നതെന്ന് അറിയില്ല. - ഡോ. ഷാജി വിശദീകരിച്ചു.
ഡോക്ടര്‍ വിശദീകരിക്കുമ്പോഴും നഴ്‌സ് എന്തുകൊണ്ട് രോഗിയെ തിരിച്ചയച്ചുവെന്നതാണ് ഉയരുന്ന ചോദ്യം. രോഗി റഫറല്‍ ലെറ്ററുമായി എത്തിയാല്‍ അത് പരിശോധിച്ച് ഡോക്ടറെ വിളിച്ച് അഡ്മിഷനുള്ള നടപടികളാണ് എടുക്കേണ്ടത്. എന്നാല്‍ ഇവിടെ അതുണ്ടായില്ല. ആരോഗ്യ രംഗത്ത് കേരളം ഇന്ത്യയില്‍ ഒന്നാമതായി നില്‍ക്കുമ്പോഴാണ് ജീവനക്കാരുടെ ജനവിരുദ്ധ നിലപാടുകള്‍ കാരണം രോഗികള്‍ ബുദ്ധിമുട്ടേണ്ടിവരുന്നത്.