എന്താണ് ഇ-റുപ്പി? നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) ധനകാര്യ സേവന വകുപ്പ് (DFS), കേന്ദ്ര ആരോഗ്യ മന്ത്രാലയം, ദേശീയ ആരോഗ്യ അതോറിറ്റി (NHA) എന്നിവയുമായി സഹകരിച്ച് വികസിപ്പിച്ചെടുത്ത e-RUPI ഡിജിറ്റൽ പേയ്മെന്റിനുള്ള പണരഹിതവും സമ്പർക്കരഹിതവുമായ ഉപകരണമാണ്. NPCI തയ്യാറാക്കിയിരിക്കുന്ന ഏകീകൃത പേയ്മെന്റ് ഇന്റർഫേസ് (UPI) പ്ലാറ്റ്ഫോമിലാണ് സേവനം ഒരുക്കിയിരിക്കുന്നത്. ഇത് ഇന്ത്യയിൽ ഉപയോക്താക്കൾക്ക് തടസ്സരഹിതമായ ബാങ്ക് ഇടപാടുകളും പേയ്മെന്റുകളും അനുവദിക്കുന്നു. ഇ-റുപ്പി പ്രവർത്തിക്കുന്നത് എങ്ങനെ? ഇ-റുപ്പി മൊബൈൽ ഫോണുകളെ ആശ്രയിച്ചാണ് പ്രവർത്തിക്കുന്നത്. ഇത് തടസ്സരഹിതമായ ഒറ്റത്തവണ പേയ്മെന്റ് സംവിധാനമാണ്. ഒരു ഗുണഭോക്താവിന് തന്റെ മൊബൈൽ ഫോണിൽ ഒരു QR കോഡ് അല്ലെങ്കിൽ SMS അധിഷ്ഠിത ഇ-വൗച്ചർ ലഭിക്കും. അത് സേവന ദാതാവിൽ നിന്നാണ് ലഭിക്കുക. ഉദാഹരണത്തിന് ഒരു ആശുപത്രി അല്ലെങ്കിൽ ആരോഗ്യ കേന്ദ്രത്തിൽ നിന്ന്. കാർഡ്, ഡിജിറ്റൽ പേയ്മെന്റ് ആപ്പ് അല്ലെങ്കിൽ ഇന്റർനെറ്റ് ബാങ്കിംഗ് എന്നിവ ഇത്തരം പണമിടപാടിന് ആവശ്യമില്ല. ഇത് ഗുണഭോക്താക്കളുടെ വിവരങ്ങൾ പൂർണ്ണമായും രഹസ്യമായി സൂക്ഷിക്കുകയും ചെയ്യും. പ്രയോജനം ലഭിക്കുന്നത് ആർക്ക്? "അമ്മ-ശിശു ക്ഷേമ പദ്ധതികൾക്കും ടിബി നിർമാർജന പരിപാടികൾക്കും കീഴിൽ മരുന്നുകളും പോഷകാഹാര പിന്തുണയും നൽകുന്ന സേവനങ്ങൾക്ക്" ഇ-റുപ്പി സംവിധാനം ഉപയോഗിക്കാമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. താഴ്ന്ന വരുമാനക്കാർക്കുള്ള ദേശീയ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ ആയുഷ്മാൻ ഭാരത് പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന പദ്ധതി പ്രകാരം മരുന്നുകളും രോഗനിർണ്ണയവും മറ്റും നടത്താൻ ഇ-റുപ്പി സേവനം ഉപയോഗപ്പെടുത്താം. സ്വകാര്യമേഖലയ്ക്ക് പോലും "ഈ ഡിജിറ്റൽ വൗച്ചറുകൾ അവരുടെ ജീവനക്കാരുടെ ക്ഷേമത്തിന്റെയും കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി പ്രോഗ്രാമുകളുടെയും ഭാഗമായി പ്രയോജനപ്പെടുത്താനാകുമെന്നും" പിഎംഒ അറിയിച്ചു. ഇ-റുപ്പി ഉപയോഗിക്കുമ്പോഴുള്ള മറ്റൊരു പ്രയോജനം ഇഷ്യു ചെയ്യുന്നയാൾക്ക് ഇടപാട് ട്രാക്കുചെയ്യാനാകുമെന്നതാണ്. ഇന്ത്യയിലെ മൊബൈൽ ഫോൺ ഉപഭോക്താക്കാൾ e-RUPI സേവനത്തിൽ ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ആവശ്യമില്ല. ഗുണഭോക്താവിന്റെ മൊബൈൽ ഫോൺ നമ്പർ മാത്രമാണ് ആവശ്യം. റിപ്പോർട്ടുകൾ പ്രകാരം, ഇന്ത്യൻ ഇന്ത്യൻ ജനസംഖ്യയുടെ 85 ശതമാനത്തിലധികം പേർക്കും മൊബൈൽ ഫോൺ ഉണ്ട്. 2023 ഓടെ ഓരോ മൂന്ന് ഉപയോക്താക്കളിൽ രണ്ടുപേർക്കും ഒരു മൊബൈൽ ഫോൺ ഉണ്ടായിരിക്കുമെന്നും രണ്ട് ഉപയോക്താക്കളിൽ ഒരാൾക്ക് ഒരു സ്മാർട്ട്ഫോൺ ഉണ്ടായിരിക്കുമെന്നുമാണ് കണക്കാക്കപ്പെടുന്നത്.