കെസിഎല്‍ കിരീടം ചൂടി കൊച്ചി ബ്ലൂ ടൈഗേഴ്സിന്; കൊല്ലം സെയിലേഴ്സിനെ തകർത്തത് 75 റണ്‍സിന്
- Published by:Sarika N
- news18-malayalam
Last Updated:
ടൂർണമെന്റിലുടനീളം ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ തിളങ്ങിയ അഖിൽ സ്കറിയയാണ് പരമ്പരയുടെ താരം
ടൂർണമെന്റിലുടനീളം കാഴ്ചവെച്ച മികച്ച പ്രകടനത്തിലൂടെ കൊച്ചി ബ്ലൂ ടൈഗേഴ്സ് (Kochi Blue Tigers) കെസിഎൽ (Kerala Cricket League) കിരീടം സ്വന്തമാക്കി. ഫൈനലിൽ കൊല്ലം സെയിലേഴ്സിനെ (Kollam Sailers) 75 റൺസിന് പരാജയപ്പെടുത്തിയാണ് കൊച്ചി ടീം കെസിഎൽ രണ്ടാം സീസണിലെ ചാമ്പ്യന്മാരായത്. ആദ്യം ബാറ്റ് ചെയ്ത കൊച്ചി 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 181 റൺസ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ കൊല്ലം സെയിലേഴ്സ് 16.3 ഓവറിൽ 106 റൺസിന് ഓൾ ഔട്ടായി. തകർപ്പൻ ഇന്നിംഗ്സിലൂടെ ടീമിന് വിജയം സമ്മാനിച്ച വിനൂപ് മനോഹരൻ പ്ലെയർ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടു. ടൂർണമെന്റിലുടനീളം ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ തിളങ്ങിയ അഖിൽ സ്കറിയയാണ് പരമ്പരയുടെ താരം.
advertisement
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കൊച്ചി ബ്ലൂ ടൈഗേഴ്സ് തകർപ്പൻ തുടക്കമാണ് നേടിയത്. വിപുൽ ശക്തിയെ തുടക്കത്തിൽ നഷ്ടമായെങ്കിലും വിനൂപ് മനോഹരന്റെ അതിമനോഹരമായ ബാറ്റിംഗ് മികവ് കൊച്ചിക്ക് മികച്ച സ്കോർ നേടിക്കൊടുത്തു. 30 പന്തുകളിൽ ഒമ്പത് ഫോറും നാല് സിക്സറുമടക്കം 70 റൺസ് നേടിയ വിനൂപിനെ എം എസ് അഖിലിന്റെ പന്തിൽ അഭിഷേക് ജെ നായർ ക്യാച്ചെടുത്ത് പുറത്താക്കിയതോടെയാണ് കൊച്ചിയുടെ ബാറ്റിംഗ് തകർച്ച ആരംഭിച്ചത്. എന്നാൽ, അവസാന ഓവറുകളിൽ 25 പന്തിൽ 47 റൺസുമായി പുറത്താകാതെ നിന്ന ആൽഫി ഫ്രാൻസിസിന്റെ പ്രകടനം ടീമിനെ മികച്ച സ്കോറിലെത്തിച്ചു. കൊല്ലത്തിനുവേണ്ടി പവൻ രാജും ഷറഫുദ്ദീനും രണ്ട് വിക്കറ്റ് വീതം നേടി.
advertisement
182 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ കൊല്ലം ടീമിന്റെ തുടക്കം തകർച്ചയോടെയായിരുന്നു. ആദ്യ ഓവറിൽ തന്നെ ഭരത് സൂര്യയെ പുറത്താക്കി സാലി സാംസൺ കൊച്ചിക്ക് മികച്ച തുടക്കം നൽകി. 17 റൺസെടുത്ത ക്യാപ്റ്റൻ സച്ചിൻ ബേബി പുറത്തായതോടെ കൊല്ലത്തിന്റെ പ്രതീക്ഷകൾ മങ്ങി. ജെറിൻ പി.എസ് എറിഞ്ഞ എട്ടാം ഓവറിൽ വിഷ്ണു വിനോദിന്റെയും എം എസ് അഖിലിന്റെയും വിക്കറ്റുകൾ വീഴ്ത്തി വിജയം കൊച്ചിക്ക് അനുകൂലമാക്കി. തുടർന്ന് ഷറഫുദ്ദീനെയും പുറത്താക്കി ജെറിൻ കൊച്ചിയുടെ വിജയം ഉറപ്പിച്ചു. 23 റൺസുമായി പുറത്താകാതെ നിന്ന വിജയ് വിശ്വനാഥിന്റെ പ്രകടനമാണ് കൊല്ലം സ്കോർ 100 കടത്തിയത്. കൊച്ചിക്കുവേണ്ടി ജെറിൻ പി.എസ് മൂന്ന് വിക്കറ്റും, സാലി സാംസൺ, കെ എം ആസിഫ്, മുഹമ്മദ് ആഷിഖ് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
advertisement
advertisement