ടോക്യോ ഒളിമ്പിക്സിന്റെ ആദ്യ ദിനത്തിൽ തന്നെ ഭാരോദ്വഹനത്തിൽ സ്വന്തമാക്കിയ വെള്ളി മെഡലിലൂടെ മീരാഭായ് ചാനുവാണ് ഇന്ത്യയുടെ മെഡൽ വേട്ടക്ക് തുടക്കമിട്ടത്. ടോക്യോയിൽ വെള്ളി മെഡൽ നേടിയ താരം ഇന്ത്യക്ക് വേണ്ടി ഒളിമ്പിക്സിൽ ഭാരോദ്വഹനത്തിൽ 21 വർഷങ്ങൾക്ക് ശേഷം മെഡൽ നേടുന്ന ആദ്യ താരവുമായി. 49 കിലോ ഭാരദ്വോഹനത്തിൽ സ്‌നാച്ചില്‍ 87 കിലോയും ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ 115 കിലോയും ഉയർത്തിയാണ് ചാനു വെള്ളി മെഡൽ സ്വന്തമാക്കിയത്. (AP Photo)
മീരാഭായ് ചാനുവിന് ശേഷം ബാഡ്മിന്റണിൽ നിന്നും പി വി സിന്ധുവാണ് ഇന്ത്യക്ക് വേണ്ടി മെഡൽ നേടിയത്. വനിതാ സിംഗിൾസ് ബാഡ്മിന്റണിൽ ചൈനയുടെ ഹി ബിങ് ജിയാവോയെ 21-13, 21-15 എന്നിങ്ങനെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ച് വെങ്കലം സ്വന്തമാക്കിയ സിന്ധു, ചരിത്ര നേട്ടം കൂടിയാണ് കുറിച്ചത്. ടോക്യോയിൽ വെങ്കലം നേടിയതോടെ തുടർച്ചയായി രണ്ട് ഒളിമ്പിക്സുകളിൽ നിന്നും മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരം എന്ന നേട്ടമാണ് കുറിച്ചത്. 2016 റിയോ ഒളിമ്പിക്സിൽ താരം വെള്ളി സ്വന്തമാക്കിയിരുന്നു. (AP Photo)
മെഡൽ പ്രതീക്ഷകൾ നൽകി ടോക്യോയിലേക്ക് ടിക്കറ്റ് എടുത്ത ഇന്ത്യൻ പുരുഷ ഹോക്കി ടീം പ്രതീക്ഷ തെറ്റിച്ചില്ല. ആവേശകരമായ വെങ്കല മെഡൽ പോരാട്ടത്തിൽ ജർമനിയെ 5-4ന് തകർത്ത് മെഡൽ സ്വന്തമാക്കിയ അവർ 41 വർഷത്തിന് ശേഷം ഒളിമ്പിക്സ് ഹോക്കിയിൽ ഇന്ത്യയുടെ ആദ്യ മെഡലാണ് രാജ്യത്തിന് സമ്മാനിച്ചത്. ഒളിമ്പിക്സിൽ ഇന്ത്യയുടെ 12ാമത്തെ മെഡലായിരുന്നു ഇത്. (AP Photo)
ടോക്യോ ഒളിമ്പിക്സിൽ ഇന്ത്യയുടെ അവസാന ഇനമായ ജാവലിൻ ത്രോയിൽ മത്സരിക്കാനിറങ്ങിയ നീരജ് ചോപ്ര, തകർപ്പൻ പ്രകടനവുമായി ഇന്ത്യയുടെ ടോക്യോ ഒളിമ്പിക്സ് യാത്രക്ക് ഗംഭീരമായ അവസാനമാണ് കുറിച്ചത്. ഫൈനലിൽ 87.58 മീറ്റർ ദൂരം കണ്ടെത്തി സ്വർണം സ്വന്തമാക്കിയ താരം, ഇന്ത്യക്ക് വേണ്ടി അത്ലറ്റിക്സിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യക്കാരൻ എന്ന നേട്ടം സ്വന്തമാക്കി. നീരജിന്റെ സ്വർണ നേട്ട ത്തിന്റെ സഹായത്തോടെ ഒളിമ്പിക്സിൽ തങ്ങളുടെ ഏറ്റവും മികച്ച മെഡൽ നേട്ടം കൈവരിക്കാനും ഇന്ത്യക്ക് കഴിഞ്ഞു. (AP Photo)