കഴിഞ്ഞ 50 വർഷത്തിനിടെ ഇന്ത്യയിലെ പ്രമേഹരോഗികളുടെ എണ്ണം 3 ശതമാനത്തിൽ നിന്ന് 11 ശതമാനത്തിലേക്ക് ഉയർന്നതിനെച്ചൊല്ലി സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകളാണ് നടക്കുന്നത്. "ഒരേ ജീനുകൾ, സമാനമായ ഭക്ഷണം, എന്നിട്ടും എന്തുകൊണ്ട് രോഗികൾ കൂടി?" എന്ന ചോദ്യം എക്സിൽ (X) വൈറലായി. ഇതിന് മറുപടിയായി ഭൂരിഭാഗം ആളുകളും വിരൽ ചൂണ്ടുന്നത് മാറിയ ഭക്ഷണശീലത്തിലേക്കും അലസമായ ജീവിതശൈലിയിലേക്കുമാണ്.
advertisement
പഴയ തലമുറയുടേതിൽ നിന്ന് വ്യത്യസ്തമായി അൾട്രാ-പ്രോസസ്ഡ് ഭക്ഷണങ്ങൾ, ജങ്ക് ഫുഡ്, അമിതമായ മധുരം, പുറത്തുനിന്നുള്ള ഭക്ഷണം എന്നിവ ഇന്നത്തെ ജീവിതത്തിന്റെ ഭാഗമായി. മുൻപ് പൂർണ്ണമായും വീട്ടിലുണ്ടാക്കുന്ന ഭക്ഷണം കഴിച്ചിരുന്ന സ്ഥാനത്ത് ഇന്ന് റെഡി-ടു-ഈറ്റ് ഭക്ഷണങ്ങളെയാണ് പലരും ആശ്രയിക്കുന്നത്. കൂടാതെ, ശാരീരിക അധ്വാനം കുറഞ്ഞതും കമ്പ്യൂട്ടറിന് മുന്നിലിരുന്നുള്ള ജോലികളും രോഗം വർദ്ധിക്കാൻ കാരണമായി. പണ്ട് രോഗം തിരിച്ചറിയാനുള്ള പരിശോധനാ സംവിധാനങ്ങൾ ഇല്ലാതിരുന്നതും കുറഞ്ഞ കണക്കുകൾക്ക് കാരണമായിരിക്കാമെന്ന് ചിലർ നിരീക്ഷിക്കുന്നു.
ലോകാരോഗ്യ സംഘടനയുടെ (WHO) കണക്കനുസരിച്ച്, പ്രമേഹം കൃത്യസമയത്ത് തിരിച്ചറിയാത്തതും ചികിത്സ വൈകുന്നതുമാണ് ഏറ്റവും വലിയ വെല്ലുവിളി. നിയന്ത്രിക്കാത്ത പ്രമേഹം വൃക്ക സ്തംഭനം, കാഴ്ച നഷ്ടപ്പെടൽ , നാഡീരോഗങ്ങൾ എന്നിവയ്ക്ക് കാരണമാകും. കൂടാതെ, പ്രമേഹരോഗികൾക്ക് ഹൃദയാഘാതം, പക്ഷാഘാതം എന്നിവയുണ്ടാകാനുള്ള സാധ്യത സാധാരണക്കാരെ അപേക്ഷിച്ച് 2-3 മടങ്ങ് കൂടുതലാണ്.
കഴിഞ്ഞ 50 വർഷത്തിനിടെ സംഭവിച്ച മാറ്റങ്ങൾ:
- പരമ്പരാഗത ഭക്ഷണങ്ങളിൽ നിന്ന് പാക്കേജ്ഡ് ഭക്ഷണങ്ങളിലേക്കുള്ള മാറ്റം.
- പഞ്ചസാര, ഉപ്പ്, അനാരോഗ്യകരമായ കൊഴുപ്പ് എന്നിവയുടെ അമിത ഉപയോഗം.
- ശാരീരിക വ്യായാമത്തിന്റെ കുറവും അലസമായ ജീവിതരീതിയും.
- മദ്യം, ലഹരിവസ്തുക്കൾ, മധുരപാനീയങ്ങൾ എന്നിവയുടെ വർദ്ധിച്ച ലഭ്യത.
