മൊബൈൽ ഫോൺ അമ്മ കൊടുക്കാത്തതിൽ പ്രകോപിതനായ ഒരു കുട്ടിയുടെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. അമ്മ ഫോൺ പിടിച്ചുവെച്ചതിനെ തുടർന്ന് ഒരു 12 വയസ്സുകാരൻ വീട് തകർത്തതായാണ് ദൃശ്യങ്ങളിൽ വ്യക്തമാകുന്നത്.
ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിലാണ് വീടിൻ്റെ ദയനീയാവസ്ഥ വ്യക്തമാവുന്നത്. ലിവിങ് റൂം, അടുക്കള, കിടപ്പുമുറി, ബാത്ത്റൂം എന്നിവ പൂർണ്ണമായും നശിപ്പിക്കപ്പെട്ടു. തകർന്ന കണ്ണാടികളും മേശകളും കസേരകളും എല്ലായിടത്തും ചിതറിക്കിടക്കുന്നതും കാണാം. "മകൻ വീട്ടിലേക്ക് മാലിന്യം കൊണ്ടുവന്ന് 70,000 യുഎസ് ഡോളറിൻ്റെ (ഏകദേശം 58 ലക്ഷം രൂപ) നഷ്ടം വരുത്തി. ഫോൺ പിടിച്ചെടുത്തതിനായിരുന്നു ഇത്," എന്നാണ് വീഡിയോയുടെ അടിക്കുറിപ്പ്.
advertisement
സംഭവത്തിൻ്റെ കൃത്യമായ സമയമോ സ്ഥലമോ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും വീഡിയോ നിമിഷങ്ങൾക്കകം വൈറലായി.
നാഷണൽ ലൈബ്രറി ഓഫ് മെഡിസിനിൽ നിന്നുള്ള ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത് കുട്ടികളിലെ സ്മാർട്ട്‌ഫോൺ ആസക്തി ഉത്കണ്ഠ, ഉറക്കക്കുറവ്, സാമൂഹിക ഇടപെടലുകളിലെ കുറവ് എന്നിവയിലേക്ക് നയിക്കുമെന്നാണ്. ദീർഘനേരം ഫോൺ ഉപയോഗിക്കുന്നത് ആക്രമണാത്മക പ്രവണതകൾ വർദ്ധിപ്പിക്കുകയും അക്കാദമിക് പ്രകടനത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യുമെന്നും പഠനങ്ങൾ പറയുന്നു.
സംഭവത്തിൽ ആശങ്കയറിയിച്ച് നിരവധി പേരാണ് കമന്റ് ബോക്സിൽ എത്തിയത്. മകന് ഗുരുതരമായ മാനസികാരോഗ്യ പ്രശ്നങ്ങളുണ്ടെന്നും അമ്മ ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടതെന്നും ചിലർ അഭിപ്രായപ്പെട്ടു.
"ഇത്തരത്തിലുള്ള കോപം ഒരു മാനസിക രോഗമാണ്. ഉടൻ പോലീസിൽ റിപ്പോർട്ട് ചെയ്യണം, കൂടാതെ മകൻ തനിക്കും മറ്റുള്ളവർക്കും ഭീഷണിയാണെന്ന് കോടതിയെ അറിയിക്കണം," എന്ന് മറ്റൊരാൾ കമന്റ് ചെയ്തു.
"വർഷങ്ങളോളം അവനെ അമിതമായി ലാളിച്ചതിൽ നിന്നോ ഗുരുതരമായ മാനസിക പ്രശ്നത്തിൽ നിന്നോ മാത്രമേ ഇത്തരം പെരുമാറ്റം ഉണ്ടാകൂ. അവന് യഥാർത്ഥ സഹായം ആവശ്യമാണ്," എന്നും ചിലർ ചൂണ്ടിക്കാട്ടി.