ശങ്കര്‍ എന്നയാളാണ് ഹൃദയാഘാതം മൂലം മരിച്ചത്. ഇയാള്‍ ആറ് വര്‍ഷത്തോളമായി കമ്പനിയില്‍ ജോലി ചെയ്ത് വരികയായിരുന്നു. പുറമെ നോക്കുമ്പോള്‍ ഇയാള്‍ ആരോഗ്യവാനായിരുന്നുവെന്ന് ശങ്കറിന്റെ മാനേജര്‍ കെ.വി അയ്യര്‍ പറഞ്ഞു. ശങ്കർ അച്ചടക്കമുള്ള ജീവിതശൈലി നയിക്കുന്നയാളായിരുന്നുവെന്നും മദ്യപിക്കുകയോ പുകവലിക്കുകയോ ചെയ്യാറില്ലായിരുന്നുവെന്നും അയ്യർ പറഞ്ഞു.
സംഭവദിവസം രാവിലെ 8.37ന് ശങ്കര്‍ മാനേജര്‍ക്ക് സിക് ലീവ് സന്ദേശം അയച്ചു. കഠിനമായ നടുവേദന കാരണം ജോലിക്ക് വരാന്‍ കഴിയില്ലെന്നും അവധി വേണമെന്നുമാണ് സന്ദേശത്തില്‍ പറഞ്ഞിരുന്നത്. പതിവായുള്ള അഭ്യര്‍ത്ഥനയായി കണക്കാക്കി വിശ്രമിക്കാന്‍ ശങ്കറിന് അയ്യര്‍ നിര്‍ദേശം നല്‍കി.
advertisement
പത്ത് മിനിട്ടിന് ശേഷം 8.47ന് ശങ്കറിന് കഠിനമായ ഹൃദയാഘാതമുണ്ടായി. അദ്ദേഹത്തിന്റെ മരണവാര്‍ത്ത അറിയിച്ച് രാവിലെ 11 മണിയോടെ അയ്യര്‍ക്ക് ഫോണ്‍കോള്‍ ലഭിച്ചു. ആദ്യം അയ്യര്‍ ഇക്കാര്യം വിശ്വസിക്കാന്‍ കൂട്ടാക്കിയില്ല. ''ആദ്യം ഞാനത് വിശ്വസിച്ചില്ല. മരണവാര്‍ത്ത സ്ഥിരീകരിക്കാനും അദ്ദേഹം താമസിക്കുന്ന സ്ഥലത്തെ വിലാസം തേടിയും മറ്റൊരു സഹപ്രവര്‍ത്തകനെ വിളിച്ചു. വിലാസം കിട്ടുകയും അദ്ദേഹത്തിന്റെ വീട്ടിലേക്ക് ഓടി എത്തുകയും ചെയ്തു. എന്നാല്‍, അദ്ദേഹം മരിച്ചുപോയി,'' സാമൂഹിക മാധ്യമമായ എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞു.
''ശങ്കര്‍ ആറ് വര്‍ഷമായി എന്റെ ടീമിന്റെ ഭാഗമായിരുന്നു. വെറും 40 വയസ്സ് മാത്രമായിരുന്നു പ്രായം. അദ്ദേഹം ആരോഗ്യവാനും വിവാഹിതനും ഒരു ചെറിയ കുട്ടിയുടെ അച്ഛനുമാണ്. ഒരിക്കലും പുകവലിക്കുകയോ മദ്യപിക്കുകയോ ചെയ്തിട്ടില്ല,'' അയ്യര്‍ പറഞ്ഞു.
ജീവിതത്തിന്റെ പ്രവചനാതീതമായ സ്വഭാവത്തെക്കുറിച്ച് വലിയ ചര്‍ച്ചയ്ക്ക് ഈ സംഭവം തുടക്കമിട്ടു. ''ജീവിതം പ്രവചനാതീതമാണ്. നിങ്ങളുടെ ചുറ്റുമുള്ളവരോട് ദയ കാണിക്കുക. സന്തോഷത്തോടെ ജീവിക്കുക. കാരണം അടുത്ത നിമിഷം എന്താണ് സംഭവിക്കുന്നതെന്ന് നിങ്ങള്‍ക്ക് ഒരിക്കലും അറിയില്ല,'' അയ്യര്‍ പറഞ്ഞു.
അയ്യര്‍ പങ്കുവെച്ച പോസ്റ്റ് പെട്ടെന്ന് വൈറലായി. നിരവധി പേര്‍ ശങ്കറിന് അനുശോചനം രേഖപ്പെടുത്തുകയും ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുടെ പ്രാരംഭ ലക്ഷണങ്ങള്‍ തിരിച്ചറിയേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പ്രതികരിക്കുകയും ചെയ്തു. ''ജീവിതം ശരിക്കും പ്രവചനാതീതമാണ്. നമ്മള്‍ നിസ്സാര കാരണങ്ങളാല്‍ തമ്മിലടിക്കുകയാണ്. നമ്മുടെ പോരായ്മകളുമായി പൊരുത്തപ്പെടാനും മറ്റുള്ളവരുടെ പോരായ്മകളുമായി പൊരുത്തപ്പെടാനും മറ്റുള്ളവരുടെ പോരായ്മകളും അംഗീകരിക്കാനും നമ്മള്‍ പഠിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. പരേതന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ,'' ഒരാള്‍ പറഞ്ഞു.
''തീര്‍ച്ചയായും ഇത് ഞെട്ടിപ്പിക്കുന്ന കാര്യമാണ്. അദ്ദേഹത്തിന്റെ പ്രായവും കുടുംബവും കണക്കിലെടുക്കുമ്പോള്‍ വളരെ ദാരുണമായ സംഭവമാണ്. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ,'' മറ്റൊരാള്‍ പറഞ്ഞു.