ജ്യോതിഷിയായ പ്രശാന്ത് കിനി 2025 സെപ്റ്റംബറിൽ എക്സ് പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ച കുറിപ്പിൽ, 2026 മാർച്ചിന് ശേഷം ഇന്ത്യയിൽ ഇന്ധനത്തിനും പ്രകൃതിവാതകത്തിനും ക്ഷാമം നേരിടുമെന്നും വിതരണ ശൃംഖല തടസ്സപ്പെടുമെന്നും പ്രവചിച്ചിരുന്നു. പാചകവാതക ക്ഷാമം വാർത്തയായതോടെ, മാർച്ച് 11-ന് അദ്ദേഹം തന്റെ പഴയ പോസ്റ്റ് വീണ്ടും പങ്കുവെക്കുകയും അഞ്ച് മാസം മുമ്പ് താൻ നടത്തിയ പ്രവചനമാണിതെന്ന് പറയുകയും ചെയ്തു.
സോഷ്യൽ മീഡിയയിൽ വലിയ പ്രതികരണങ്ങളാണ് ഈ പോസ്റ്റിന് ലഭിക്കുന്നത്. ചിലർ പ്രവചനത്തെ അത്ഭുതത്തോടെ കണ്ടപ്പോൾ, ഈ പ്രശ്നം എപ്പോൾ പരിഹരിക്കപ്പെടുമെന്ന് പ്രവചിക്കാമോ എന്നാണ് മറ്റു ചിലർ ചോദിച്ചത്. ഇറാനുനേരെ അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തുന്ന ആക്രമണത്തെത്തുടർന്ന് പശ്ചിമേഷ്യയിൽ ഉടലെടുത്ത യുദ്ധമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. യുദ്ധം 13-ാം ദിവസത്തിലേക്ക് കടന്നതോടെ ലോകത്തെ പ്രധാന എണ്ണക്കടത്ത് പാതയായ ഹോർമുസ് കടലിടുക്കിലൂടെയുള്ള ചരക്ക് നീക്കം തടസ്സപ്പെട്ടു. ഇത് ഇന്ത്യയിലേക്കുള്ള എണ്ണ ഇറക്കുമതിയെ ബാധിക്കുകയും ഊർജ്ജ പ്രതിസന്ധിക്ക് കാരണമാവുകയും ചെയ്തു.
advertisement
മുംബൈ, ബെംഗളൂരു, കൊൽക്കത്ത തുടങ്ങിയ നഗരങ്ങളിൽ ഇതിന്റെ പ്രത്യാഘാതങ്ങൾ കണ്ടുതുടങ്ങി. വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വിതരണം ക്രമമല്ലാത്തത് റെസ്റ്റോറന്റുകളുടെ പ്രവർത്തനത്തെ ബാധിച്ചിട്ടുണ്ട്. സ്ഥിതി മെച്ചപ്പെട്ടില്ലെങ്കിൽ വരും ആഴ്ചകളിൽ ഭക്ഷണസാധനങ്ങളുടെ വില വർധിക്കാൻ സാധ്യതയുണ്ടെന്ന് ഹോട്ടൽ അസോസിയേഷനുകൾ മുന്നറിയിപ്പ് നൽകുന്നു. ട്രെയിനുകളിലെ ഭക്ഷണ വിതരണത്തെയും (കാറ്ററിംഗ്) ഈ ക്ഷാമം ബാധിച്ചു തുടങ്ങിയിട്ടുണ്ട്. സ്ഥിതി തുടരുകയാണെങ്കിൽ ട്രെയിനുകളിൽ പാകം ചെയ്ത ഭക്ഷണം നൽകുന്നത് താൽക്കാലികമായി നിർത്തുന്നതിനെക്കുറിച്ച് ഐആർസിടിസി ആലോചിക്കുന്നുണ്ട്.
പ്രതിസന്ധി മറികടക്കാൻ കേന്ദ്ര സർക്കാർ എസ്ൻഷ്യൽ കമ്മോഡിറ്റി ആക്റ്റ് നടപ്പിലാക്കി. വീടുകൾ, ആശുപത്രികൾ തുടങ്ങിയ അവശ്യ സേവനങ്ങൾക്കായി എൽപിജി വിതരണത്തിൽ മുൻഗണന നൽകാനാണ് തീരുമാനം. ചിലയിടങ്ങളിൽ വാണിജ്യ ആവശ്യത്തിനുള്ള വിതരണത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, ഗാർഹിക സിലിണ്ടറുകൾ ബുക്ക് ചെയ്യുന്നതിനുള്ള കാലാവധി 21 ദിവസത്തിൽ നിന്ന് 25 ദിവസമായി ഉയർത്തി. വിതരണം സുസ്ഥിരമാക്കുന്നതിനായി എൽപിജി ഉൽപ്പാദനം വർദ്ധിപ്പിക്കാൻ റിഫൈനറികൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.
