ഇലക്ട്രിക് വാഹനനിര്‍മാതാക്കളായ ഏഥര്‍ എനര്‍ജിയുടെ ഓഫീസില്‍ നടന്ന ഓണാഘോഷത്തിന്റെ ഭാഗമായുള്ള ഓണസദ്യ സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനം നേരിടുകയാണ് ഇപ്പോള്‍. ഏഥര്‍ എനര്‍ജിയുടെ സ്ഥാപകരില്‍ ഒരാളായ തരുണ്‍ മെഹ്ത പങ്കുവെച്ച ഓണാഘോഷത്തിന്റെ ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. വാഴയിലയില്‍ വിളമ്പിയ സദ്യയില്‍ ചോറിന് പകരം ചപ്പാത്തി വിളമ്പിയതാണ് സോഷ്യൽ മീഡിയയെ ചൊടിപ്പിച്ചിരിക്കുന്നത്.
കമ്പനിയുടെ സ്ഥാപകരായ തരുണ്‍ മെഹ്തയെയും സ്വപ്‌നില്‍ ജെയിനിനെയും ചിത്രത്തില്‍ കാണാം. ഇതിനൊപ്പം സ്ഥാപനത്തിലെ മറ്റു ജീവനക്കാര്‍ക്കൊപ്പം ഓണസദ്യ കഴിക്കുന്നതിന്റെയും വാഴയിലയില്‍ വിളമ്പിയ വിഭവങ്ങളുടെയും ചിത്രമാണ് തരുണ്‍ മെഹ്ത സാമൂഹിക മാധ്യമമായ എക്‌സില്‍ പങ്കുവെച്ചിരിക്കുന്നത്. വളരെ വേഗമാണ് ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. കടുത്ത വിമര്‍ശനങ്ങളാണ് മലയാളികള്‍ അടക്കമുള്ളവര്‍ പങ്കുവയ്ക്കുന്നത്.
advertisement
ചപ്പാത്തി വടക്കേ ഇന്ത്യയിലെ പ്രധാനഭക്ഷണമാണെന്നും പരമ്പരാഗത വിഭവമായ സദ്യയില്‍ അത് ഉള്‍പ്പെടുന്നില്ലെന്നും ഒരാള്‍ പറഞ്ഞു. ''സദ്യയില്‍ വിളമ്പിയത് ചപ്പാത്തിയാണെങ്കില്‍ ഈ കമ്പനി പൂട്ടിക്കാൻ എന്റെ ജീവിതകാലം മുഴുവന്‍ ഞാന്‍ സമയം മാറ്റി വയ്ക്കുമെന്ന്'' മറ്റൊരാള്‍ പറഞ്ഞു. ''നിങ്ങള്‍ നല്ല ആളുകളാണെന്ന് തോന്നുന്നു. എന്നാല്‍ എല്ലാറ്റിനും ഒരു പരിധിയുണ്ട്. അത് നിങ്ങള്‍ മറികടന്നുവെന്ന്'' ഉപയോക്താവ് അഭിപ്രായപ്പെട്ടു.
ചിലര്‍ കടുത്ത നിരാശയാണ് പോസ്റ്റിന് താഴെ പ്രകടിപ്പിച്ചത്. ''മലയാളികളല്ലാത്തവര്‍ ഓണം ആഘോഷിക്കുമ്പോള്‍ ഞാന്‍ അത് വളരെയധികം ഇഷ്ടപ്പെടുന്നു. എന്നാല്‍, ഇലയില്‍ ചോറിന് പകരം ചപ്പാത്തി വിളമ്പിയത് പരിധി ലംഘിച്ചിരിക്കുകയാണ്. ദയവായി ഈ ഭ്രാന്ത് നിറുത്തുക,'' ഒരാള്‍ പറഞ്ഞു. ചിത്രത്തില്‍ തരുണ്‍ മെഹ്തയും സ്വപ്‌നില്‍ ജെയിനും മുണ്ടുടുത്താണ് പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ ഇരുവരും ഇടതുവശത്തേക്കാണ് മുണ്ടുടുത്തിരിക്കുന്നത്.
പരമ്പരാഗത ശൈലിയില്‍ മലയാളികള്‍ വലതുവശത്തേക്കാണ് മുണ്ടുടുക്കുന്നതെന്നും ഇത് കണ്ടിട്ട് റെഡിമെയ്ഡ് ആണെന്ന് തോന്നുന്നായും ഒരു ഉപയോക്താവ് പറഞ്ഞു. സെപ്റ്റംബര്‍ 15-ാം തീയതിയാണ് ഈ വര്‍ഷം തിരുവോണം ആഘോഷിക്കുന്നത്. വെജിറ്റേറിയന്‍ വിഭവങ്ങളാണ് ഓണസദ്യയില്‍ ഉണ്ടാകുക. വാഴയിലയിലാണ് ഓണസദ്യ വിളമ്പുക. സമൃദ്ധിയും ഐക്യവുമാണ് ഓണാഘോഷത്തിലൂടെ വിളിച്ചോതുന്നത്. ചിലപ്പോള്‍ 24 മുതല്‍ 28 വിഭവങ്ങള്‍വരെ ഓണസദ്യയില്‍ ഉണ്ടാകും.
