ലോബ്‌സ്റ്ററിന്റെ തൂക്കവും വിപണി വിലയെയും ആശ്രയിച്ചാണ് അതിന് വില ഈടാക്കുന്നതെന്ന് ഹോട്ടല്‍ ജീവനക്കാര്‍ റിയാനയെ അറിയിച്ചു. എന്നാല്‍, ആ വിഭവം ഓഡര്‍ ചെയ്തപ്പോള്‍ ജീവനക്കാര്‍ അതിന്റെ വിശദാംശങ്ങള്‍ നല്‍കിയിരുന്നില്ല. അധികമായി ന്യൂഡില്‍സ് വാങ്ങിയപ്പോള്‍ ഏകദേശം 803 രൂപ ഈടാക്കിയതായും റിയാന അവകാശപ്പെട്ടു. ''ഞാന്‍ ബില്‍ അടച്ചുവെങ്കിലും എന്തോ കുഴപ്പമുണ്ടെന്ന തോന്നല്‍ എന്റെ ഉള്ളില്‍ നിലനിന്നിരുന്നു,'' ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റില്‍ അവര്‍ പറഞ്ഞു.
തുടര്‍ന്ന് പിറ്റേദിവസം അവര്‍ റെസ്റ്ററന്റിലേക്ക് ഫോണ്‍ വിളിച്ച് നോക്കി. അപ്പോള്‍ അവര്‍ വാങ്ങിയ ലോബ്‌സ്റ്ററിന് 4.5 പൗണ്ട് (2.04 കിലോഗ്രാം) തൂക്കമുണ്ടെന്നും ഒരു പൗണ്ടിന് 6431 രൂപ വിലയുണ്ടെന്നും ജീവനക്കാര്‍ റിയാനയെ അറിയിച്ചു. എന്നാല്‍, ഓഡര്‍ ചെയ്ത സമയത്ത് ഇക്കാര്യം തന്നെ ജീവനക്കാര്‍ അറിയിക്കാതെ ഇരുന്നതാണ് തന്നെ അതിശയപ്പെടുത്തുന്നതെന്ന് അവര്‍ പറഞ്ഞു.
advertisement
''ലോബ്‌സ്റ്റര്‍ വില കൂടിയ ഭക്ഷ്യവസ്തുവാണെന്ന കാര്യം ഞങ്ങള്‍ക്ക് അറിയാം. പക്ഷേ സാമാന്യ ബുദ്ധി ഉപയോഗിച്ച് ചിന്തിക്കുമ്പോള്‍ ഒരു പൗണ്ടിന് സാധാരണയായി 3215 മുതല്‍ 3750 രൂപ വരെയാണ് ഇടാക്കുക. ഉത്സവകാലത്തുപോലും ഒരു പൗണ്ടിന് 6431 രൂപയായി ഉയരുന്നത് യുക്തിക്ക് നിരക്കാത്ത കാര്യമാണ്'' അവര്‍ പറഞ്ഞു.
അതേസമയം, ലോബ്‌സ്റ്ററിന് യഥാര്‍ത്ഥത്തില്‍ 4.5 പൗണ്ട് ഭാരമുണ്ടെങ്കില്‍ അതിന്റെ തലയ്ക്ക് വലുപ്പക്കൂടുതല്‍ തോന്നിക്കുമെന്നും ആളുകള്‍ അത് വേഗത്തില്‍ തിരിച്ചറിയുമെന്നും റിയാന പറഞ്ഞു. എന്നാല്‍, തന്നോടൊപ്പം ഭക്ഷണം കഴിച്ചവര്‍ക്കാര്‍ക്കും അങ്ങനെ തോന്നിയില്ലെന്നും അവര്‍ പറഞ്ഞു.
തുടര്‍ന്ന് ലോബ്‌സ്റ്ററിന്റെ വിലയും ഭാരവും സംബന്ധിച്ച വിവരങ്ങള്‍ വ്യക്തമായി നല്‍കിയിരുന്നില്ലെന്ന് റെസ്‌റ്റൊറന്റ് മാനേജ്‌മെന്റ് സമ്മതിച്ചു. അതേസമയം, പാചകം ചെയ്ത രീതിയെ അവര്‍ ന്യായീകരിച്ചു. പാചകം ചെയ്യുന്നതിന് മുമ്പ് തങ്ങൾ അതിന്റെ തല നീക്കം ചെയ്യാറുണ്ടെന്ന് അവര്‍ വ്യക്തമാക്കി. റെസ്റ്റൊറന്റ് പ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍ മുതല്‍ ഈ രീതിയിലാണ് പാചകം ചെയ്യുന്നതെന്നും അവര്‍ കൂട്ടിച്ചേർത്തു
ഉത്സവ സീസണും വിപണി വിലയിലെ വര്‍ധനവുമാണ് ലോബ്‌സ്റ്ററിന് ഇത്ര വില ഈടാക്കാന്‍ കാരണമെന്ന് ഹോട്ടലധികൃതര്‍ വ്യക്തമാക്കി. ''ആളുകളെ വെറുതെ കാണിക്കുന്നതിന് വേണ്ടി ലോബ്‌സ്റ്ററിന്റെ തലയുടെ ഭാഗത്തെ മാംസം പാഴാക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു. കഴിഞ്ഞ എട്ട് വര്‍ഷമായി നല്ല രീതിയിലാണ് ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നതെന്നും'' അവര്‍ കൂട്ടിച്ചേര്‍ത്തു.