സംഭവം വിവാദമായപ്പോൾ വനിതാ ബാങ്ക് മാനേജരെ ഉടൻ സ്ഥലം മാറ്റിയതായി കർണാടക മുഖ്യമന്ത്രി അറിയിച്ചു. ബെംഗളൂരു റൂറലിലെ ചന്ദപുരയിലുള്ള ഒരു എസ്‌ബിഐ ബാങ്കിലാണ് സംഭവം. ബ്രാഞ്ച് മാനേജർ കന്നഡയിൽ സംസാരിക്കാൻ വിസമ്മതിച്ചതിനെ തുടർന്നാണ് അവഹേളനം നേരിട്ടത്.
ബാങ്കിലെത്തിയ ഒരു ഉപഭോക്താവ് "ഇത് കർണാടകയാണ്" എന്ന് പല തവണ ഓർമിപ്പിച്ചുകൊണ്ട് വനിതാ ബാങ്ക് മാനേജരോട് കന്നട പറയാൻ നിർബന്ധിച്ചു. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. സംഭവത്തെ തുടർന്ന് സോഷ്യൽ മീഡിയയിൽ വ്യാപകമായ വിമർശനം ഉയർന്നു. പിന്നാലെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ സംഭവത്തെ അപലപിക്കുകയും ബാങ്ക് ഉദ്യോഗസ്ഥയെ മറ്റൊരു ബ്രാഞ്ചിലേക്ക് സ്ഥലം മാറ്റിയതായി അറിയിക്കുകയും ചെയ്തു.
advertisement
വീഡിയോയിൽ, കർണാടകത്തിലെ ബാങ്കിൽ ജോലി ചെയ്യുന്നതിനാൽ കന്നഡയിൽ സംസാരിക്കണമെന്ന് ഉപഭോക്താവ് ബാങ്ക് ഉദ്യോഗസ്ഥയോട് ആവശ്യപ്പെടുന്നതായി കാണാം.എന്നാൽ ഇന്ത്യയിൽ താമസിക്കുന്നതിനാൽ ഹിന്ദി ഉപയോഗിക്കാമെന്ന് ബാങ്ക് ജീവനക്കാരി തിരിച്ചടിക്കുന്നുണ്ട്. ഇത് രൂക്ഷമായ വാക്ക് തർക്കത്തിലേക്ക് നയിച്ചു. ഇരുവരും തമ്മിലുള്ള തർക്കം കുറച്ച് നേരം നീണ്ടുനിന്നു.
സംഭാഷണം ഇങ്ങനെ
ഉപഭോക്താവ്: ഒരു മിനിറ്റ് നിൽക്കൂ,ഇത് കർണാടകയാണ്.
ബാങ്ക് മാനേജർ: നിങ്ങളല്ല എനിക്ക് ജോലി തന്നത്.
ഉപഭോക്താവ്: മാഡം, ഇത് കർണാടകയാണ്.
ബാങ്ക് മാനേജർ: എന്ന് വെച്ചാൽ ? ഇത് ഇന്ത്യയാണ്.
ഉപഭോക്താവ്: ആദ്യം കന്നഡ, മാഡം.
ബാങ്ക് മാനേജർ: ഞാൻ നിങ്ങളോട് കന്നഡ സംസാരിക്കില്ല.
ഉപഭോക്താവ്: അപ്പോൾ നിങ്ങൾ ഒരിക്കലും കന്നഡയിൽ സംസാരിക്കില്ലേ?
ബാങ്ക് മാനേജർ: ഇല്ല. ഞാൻ ഹിന്ദിയിൽ സംസാരിക്കും.
ഇത് സോഷ്യൽ മീഡിയയിൽ വ്യാപകമായ രോഷം സൃഷ്ടിച്ചു. വ്യക്തികൾക്ക് ഇഷ്ടമുള്ള ഏത് ഭാഷയും സംസാരിക്കാമെന്ന് നിരവധി ഉപയോക്താക്കൾ അവകാശപ്പെട്ടു, അതേസമയം കന്നഡയിൽ സംസാരിക്കാൻ വിസമ്മതിച്ചതിനാൽ ബാങ്ക് ജീവനക്കാരി പരുഷമായി പെരുമാറിയതായും പലരും പറഞ്ഞു.
എസ്‌ബിഐ ഉദ്യോഗസ്ഥയുടെ പെരുമാറ്റത്തെ മുഖ്യമന്ത്രി സിദ്ധരാമയ്യ അപലപിച്ചു.
"കന്നഡയിലും ഇംഗ്ലീഷിലും സംസാരിക്കാൻ വിസമ്മതിക്കുകയും പൗരന്മാരോട് അവഗണന കാണിക്കുകയും ചെയ്ത ആനേക്കൽ താലൂക്കിലെ സൂര്യ നഗരയിലെ എസ്‌ബിഐ ബ്രാഞ്ച് മാനേജരുടെ പെരുമാറ്റം,അങ്ങേയറ്റം അപലപനീയമാണ്. ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയ എസ്‌ബിഐയുടെ സത്വരനടപടിയെ അഭിനന്ദിക്കുന്നു. വിഷയം ഇവിടെ അവസാനിപ്പിച്ചതായി കണക്കാക്കാം," ജീവനക്കാരെ വിമർശിച്ച് അദ്ദേഹം എക്സിൽ എഴുതി.
"എന്നിരുന്നാലും.മേലിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുത്. എല്ലാ ബാങ്ക് ജീവനക്കാരും ഉപഭോക്താക്കളോട് മാന്യമായി പെരുമാറുകയും പ്രാദേശിക ഭാഷയിൽ സംസാരിക്കാൻ ശ്രമിക്കുകയും വേണം," സിദ്ധരാമയ്യ പറഞ്ഞു. ഇന്ത്യയിലുടനീളമുള്ള എല്ലാ ബാങ്ക് ജീവനക്കാർക്കും സാംസ്കാരികവും ഭാഷാപരവുമായ സംവേദനക്ഷമതാ പരിശീലനം നിർബന്ധമാക്കണമെന്ന് കർണാടക മുഖ്യമന്ത്രി ധനമന്ത്രി നിർമ്മല സീതാരാമനോടും ധനകാര്യ സേവന വകുപ്പിനോടും അഭ്യർത്ഥിച്ചു.