സര്‍വേയില്‍ പങ്കെടുത്തവര്‍ ബൈജുവിനെതിരെ തിരിയുകയും മോശം തൊഴില്‍ അന്തരീക്ഷം സൃഷ്ടിച്ചെന്നും ഉപഭോക്താക്കളെ തട്ടിപ്പിനിരയാക്കിയെന്ന ആരോപണമുന്നയിക്കുകയും ചെയ്തു. ഇതുവഴി ഇന്ത്യന്‍ സ്റ്റാര്‍ട്ട് അപ്പ് മേഖലയ്ക്ക് തന്നെ പേരുദോഷം വരുത്തിവെച്ചെന്നും നിരവധിപേര്‍ അഭിപ്രായപ്പെട്ടു.
നിരവധി സാമ്പത്തിക പ്രശ്‌നങ്ങളും നിയമ പ്രശ്‌നങ്ങളും നേരിടുകയാണ് ബൈജൂസിന്റെ സഹസ്ഥാപകനായ ബൈജു രവീന്ദ്രന്‍. കടബാധ്യതയിലായതോടെ കമ്പനിയിലെ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടതും വാര്‍ത്തയായിരുന്നു. ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാത്തതിനെച്ചൊല്ലിയും കമ്പനിയ്‌ക്കെതിരെ ആരോപണങ്ങളുയര്‍ന്നതാണ്.
'' വിദ്യാഭ്യാസത്തിന്റെ പേരില്‍ കുടുംബങ്ങളുടെ സമ്പാദ്യം തട്ടിയെടുക്കാനാണ് ബൈജൂസ് ശ്രമിക്കുന്നത്,'' എന്നാണ് സര്‍വേയില്‍ പങ്കെടുത്ത ഒരാള്‍ പറഞ്ഞത്. ജോലിയ്‌ക്കെടുത്ത എല്ലാ ജീവനക്കാരെയും ബൈജു രവീന്ദ്രന്‍ കബളിപ്പിച്ചെന്നും ഇന്ത്യന്‍ സ്റ്റാര്‍ട്ട് അപ്പ് മേഖലയ്ക്ക് പേരുദോഷം ഉണ്ടാക്കിയെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. കൂടാതെ മോശം തൊഴില്‍ അന്തരീക്ഷമാണ് ബൈജൂസിലെന്നും ജീവനക്കാരെ ചൂഷണം ചെയ്യുകയാണ് കമ്പനിയെന്നും മറ്റ് ചിലര്‍ ആരോപിച്ചു.
advertisement
അതേസമയം ശ്രീധര്‍ വെമ്പുവിനെയാണ് മികച്ച സംരംഭക സ്ഥാപകനായി ആളുകള്‍ തെരഞ്ഞെടുത്തത്. ആഗോളടെക് സ്ഥാപനമായ സോഹോ (Zoho)യുടെ സ്ഥാപകനാണ് ഇദ്ദേഹം. തന്റെ നാട്ടിലുള്ളവര്‍ക്ക് ജോലി ഉറപ്പാക്കുന്ന രീതിയാണ് ശ്രീധര്‍ വെമ്പു സ്വീകരിച്ചിരിക്കുന്നതെന്നും നിരവധി പേര്‍ പറഞ്ഞു.
'' തമിഴ്‌നാട്ടിലെ ഗ്രാമത്തിലിരുന്നാണ് അദ്ദേഹം തന്റെ ജോലികള്‍ ചെയ്യുന്നത്. ഗൂഗിളിനും മൈക്രോസോഫ്റ്റിനും വരെ വെല്ലുവിളി ആകുന്ന രീതിയിലാണ് ഇവരുടെ പ്രവർത്തനം,'' എന്ന് മറ്റൊരാള്‍ കമന്റ് ചെയ്തു. തന്റെ ഗ്രാമത്തില്‍ തന്നെ കമ്പനി സ്ഥാപിച്ച അദ്ദേഹം പ്രദേശത്തെ നിരവധിപേര്‍ക്കാണ് ജോലി നല്‍കിയതെന്ന് ചിലര്‍ പറഞ്ഞു. 2021-ല്‍ രാജ്യം അദ്ദേഹത്തെ പത്മശ്രീ നല്‍കി ആദരിച്ചു. പ്രിന്‍സ്‌ടോണ്‍ യൂണിവേഴ്‌സിറ്റി, മദ്രാസ് ഐഐടി എന്നിവിടങ്ങളിലായിരുന്നു അദ്ദേഹം പഠനം പൂര്‍ത്തിയാക്കിയത്.
അതേസമയം ഇക്കഴിഞ്ഞ ജൂണിലാണ് ബൈജൂസിന്റെ ഓഹരി നിക്ഷേപം എഴുതിത്തള്ളി ഡച്ച് നിക്ഷേപ സ്ഥാപനായ പ്രോസസ് രംഗത്തെത്തിയത്. ഓഹരി മൂല്യം പൂജ്യമായി വെട്ടിക്കുറച്ചതായും കമ്പനി അധികൃതര്‍ പറഞ്ഞു. ബൈജൂസിലെ നിക്ഷേപത്തിലൂടെ 4100 കോടിരൂപയുടെ നഷ്ടമുണ്ടായതായി കമ്പനിയുടെ വാര്‍ഷിക സാമ്പത്തിക റിപ്പോര്‍ട്ടില്‍ പറയുന്നു. റൈറ്റ്സ് ഇഷ്യുവിന് മുമ്പ് 9.6 ശതമാനം ഓഹരികളാണ് കമ്പനിയ്ക്ക് ഉണ്ടായിരുന്നത്.
നിക്ഷേപകര്‍ക്കായുള്ള സ്ലൈഡ് ഷോ അവതരണത്തില്‍ ബൈജൂസിലെ നിക്ഷേപത്തില്‍ നിന്നുള്ള ഇന്റേണല്‍ റേറ്റ് ഓഫ് റിട്ടേണ്‍ (ഐആര്‍ആര്‍) മൈനസ് 100 എന്നാണ് പ്രോസസ് രേഖപ്പെടുത്തിയത്. ഒരു നിക്ഷേപത്തിന്റെ ലാഭക്ഷമതയുടെ അളവു കോലാണ് ഐആര്‍ആര്‍.
നിയമനപടികള്‍ പൂര്‍ത്തിയാക്കാതെ റൈറ്റസ് ഇഷ്യൂവില്‍ നിന്നുള്ള പണം ഉപയോഗിക്കരുതെന്ന് നാഷണല്‍ കമ്പനി ലോ ട്രിബ്യൂണല്‍ ബൈജൂസിന് നിര്‍ദേശം നല്‍കിയിരുന്നു.
2022 ഒക്ടോബറില്‍ 250 മില്യണ്‍ ഡോളര്‍ ഫണ്ടിംഗ് നേടിയ ബൈജൂസിന്റെ മൂല്യം 22 ബില്യണ്‍ ഡോളറായിരുന്നു. എന്നാല്‍ 2023 ജൂലൈയില്‍ ബൈജൂസിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് പ്രോസസ് പ്രതിനിധിയായ റസ്സല്‍ ഡ്രെസെന്‍സ്റ്റോക്ക് രാജിവെച്ചിരുന്നു. സാമ്പത്തിക പ്രതിസന്ധിയും ഓഡിറ്ററായിരുന്ന ഡെലോയിറ്റിന്റെ പിന്‍മാറല്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ രൂക്ഷമായ സാഹചര്യത്തില്‍ ഭൂരിഭാഗം പേരും കമ്പനി വിട്ടു പുറത്തുപോകുകയായിരുന്നു.
