അഞ്ച് ദശലക്ഷത്തിലധികം ആളുകളാണ് വീഡിയോ കണ്ടത്. രാസപ്രവർത്തനങ്ങളിലൂടെയും ചൂടാക്കുന്നതിലൂടെയും സിം കാർഡുകളിൽ നിന്നും ഇലക്ട്രോണിക് അവശിഷ്ടങ്ങളിൽ നിന്നും സ്വർണം വേർതിരിക്കുന്നത് വീഡിയോയിൽ കാണിക്കുന്നുണ്ട്. ഏകദേശം 191 ഗ്രാം സ്വർണ്ണമാണ് ഇയാൾക്ക് ലഭിച്ചത്, ഇതിന് വിപണിയിൽ ഏകദേശം 2,00,000 യുവാൻ (ഏകദേശം 27 ലക്ഷം രൂപ) വിലവരും.
എന്നാൽ സ്വർണം സിം കാർഡുകളിൽ നിന്ന് മാത്രം വേർതിരിച്ചെടുത്തതല്ലെന്ന് പ്രാദേശിക മാധ്യമങ്ങളോട് സംസാരിക്കവെ ക്യാവോ വ്യക്തമാക്കി. ടെലികമ്മ്യൂണിക്കേഷൻ രംഗത്തെ ചിപ്പ് അവശിഷ്ടങ്ങൾ ഉൾപ്പെടെ ഏകദേശം രണ്ട് ടണ്ണോളം ഇലക്ട്രോണിക് മാലിന്യങ്ങൾ ഇതിനായി സംസ്കരിച്ചിട്ടുണ്ട്. ദീർഘകാലം ഈടുനിൽക്കുന്നതിനും തുരുമ്പെടുക്കാതിരിക്കുന്നതിനുമായി സിം കാർഡുകളിലെ ചില ഭാഗങ്ങളിൽ ചെറിയ അളവിൽ സ്വർണം പൂശുന്നുണ്ട്. സാധാരണയായി ഒരു സിം കാർഡിൽ 0.001 ഗ്രാമിൽ താഴെ മാത്രമാണ് സ്വർണം ഉണ്ടാകുകയെങ്കിലും ബാങ്ക് കാർഡ് ചിപ്പുകൾ, ആശയവിനിമയ ഉപകരണങ്ങൾ എന്നിവയിൽ നിന്നും വിലയേറിയ ലോഹങ്ങൾ വേർതിരിച്ചെടുക്കാൻ സാധിക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു.
advertisement
ഈ വാർത്ത വന്നതോടെ ക്യാവോയെ 'ആൽക്കെമിസ്റ്റ്' എന്നാണ് സോഷ്യൽ മീഡിയ വിശേഷിപ്പിക്കുന്നത്. സ്വർണം വേർതിരിച്ചെടുക്കാനായി പഴയ സിം വിൽപ്പനയും ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ സജീവമാകുകയും ചെയ്തു. ചിലർ സ്വർണം വേർതിരിക്കാനുള്ള ഉപകരണങ്ങളും അതിന്റെ നിർദേശങ്ങളടങ്ങിയ ഗൈഡുകളും വരെ വിൽക്കാൻ തുടങ്ങി. ആയിരക്കണക്കിന് ഓർഡറുകളാണ് ഇത്തരം പ്ളാറ്റ്ഫോമുകൾക്ക് ലഭിക്കുന്നത്.
വൈദഗ്ധ്യമില്ലാത്തവർ സ്വർണം വേർതിരിക്കാൻ ശ്രമിക്കുന്നത് പ്രോത്സാഹിപ്പിക്കുക എന്നതല്ല തന്റെ ലക്ഷ്യമെന്ന് ക്യാവോ പറഞ്ഞു. നിയമപരമായ സർട്ടിഫിക്കറ്റുകളോടെയാണ് താൻ പ്രവർത്തിക്കുന്നതെന്നും മതിയായ പരിശീലനം ലഭിക്കാത്തവർ ഇത്തരം അപകടകരമായ രാസപ്രക്രിയകൾക്ക് മുതിരുന്നത് ആപത്താണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ചൈനയിൽ വിലയേറിയ ലോഹങ്ങളുടെ ശുദ്ധീകരണവും വിനിമയവും കർശനമായ നിയമങ്ങളാൽ നിയന്ത്രിക്കപ്പെട്ടിട്ടുള്ളതാണ്. പഴയ സിം കാർഡുകൾ പോലുള്ള ഇലക്ട്രോണിക് മാലിന്യങ്ങളെ അപകടകരമായ വസ്തുക്കളുടെ വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. അംഗീകാരമില്ലാതെ ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് കനത്ത പിഴയ്ക്കും തടവുശിക്ഷയ്ക്കും കാരണമായേക്കാം. കൂടാതെ ഇത്തരം കിറ്റുകൾ ഓൺലൈനായി വിൽക്കുന്നതും വാങ്ങുന്നതും നിയമപരമായ നടപടികൾക്ക് കാരണമാകുമെന്ന് നിയമവിദഗ്ധരും മുന്നറിയിപ്പ് നൽകുന്നു.
