മധ്യപ്രദേശിലെ സഹ്ദോൽ ജില്ലയിലാണ് രസകരമായ സംഭവം നടന്നത്. ധൻപുരി സ്വദേശികളായ സഞ്ജീവ് വർമയും ഭാര്യ ആരതിയും ഉപജീവനത്തിനായി തട്ടുകട നടത്തിവരികയാണ്. വ്യാഴാഴ്ച കറി വച്ചപ്പോൾ സഞ്ജീവ് അതിൽ രണ്ടു തക്കാളിയിടുന്നത് ഭാര്യയുടെ ശ്രദ്ധയിൽപ്പെട്ടു. തക്കാളിക്ക് വലിയ വിലയാണെന്നും സൂക്ഷിച്ച് ഉപയോഗിക്കണമെന്നും ആരതി സഞ്ജീവിനോടു പറഞ്ഞു. ഇതിന്റെ പേരിൽ ഇരുവരും തമ്മിൽ വാക്കേറ്റമായി. ഇതിനു പിന്നാലെയാണ് സഞ്ജീവിനോട് പറയാതെ ഭാര്യ മകളുമായി വീടു വിട്ടത്.
വീട്ടിലെത്തിയ സഞ്ജീവ് ഭാര്യയെയും കുട്ടിയെയും കാണാതെ പരിഭ്രാന്തനായി. പൊലീസ് സ്റ്റേഷനിലെത്തിയ സഞ്ജീവ് എങ്ങനെയെങ്കിലും അവരെ കണ്ടെത്തണമെന്ന് അഭ്യർഥിച്ചു. അവർ സഹോദരിയുടെ വീട്ടിലുണ്ടെന്ന് മണിക്കൂറുകൾക്കകം പൊലീസ് കണ്ടെത്തി. ഭാര്യയ്ക്ക് അര കിലോ തക്കാളി സമ്മാനമായി നൽകിയ സഞ്ജീവ്, സംഭവത്തിൽ അവരോട് ക്ഷമ ചോദിക്കുകയും ചെയ്തു. ഭാര്യയോട് ചോദിക്കാതെ ഇനി തക്കാളി ഉപയോഗിക്കില്ലെന്നും അയാൾ ഉറപ്പുനൽകി. ചെറിയ പ്രശ്നങ്ങൾക്ക് വഴക്കുണ്ടാക്കരുതെന്ന് ഉപദേശം നൽകി പൊലീസ് ഇരുവരെയും വീട്ടിലേക്ക് അയക്കുകയും ചെയ്തു.
advertisement